‘അവര്‍ എന്നന്നേക്കുമായി മാധ്യമങ്ങളുടെ വായ മൂടിക്കെട്ടും, പ്രതിഷേധിക്കുക’; ലീഗ് നേതാക്കള്‍
അവര്‍ എന്നന്നേക്കുമായി മാധ്യമങ്ങളുടെ വായ മൂടിക്കെട്ടുമെന്നും പ്രതിഷേധിക്കേണ്ടതുണ്ടെന്നും ഇ.ടി മുഹമ്മദ് ബഷീര്‍. മാധ്യമ വിലക്കിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘രാജ്യത്ത് നമ്മൾ ഭയപ്പെട്ടത് ഓരോന്നായി സംഭവിച്ചുകൊണ്ടിരിക്കുകയാണ്. അതെ അവർക്ക് ഇഷ്ടമില്ലാത്ത വാർത്തകൾ റിപ്പോർട്ട് ചെയ്‌ത മാധ്യമങ്ങൾക്ക് നേരെ അവർ തിരിഞ്ഞിരിക്കുകയാണ്. ഏഷ്യാനെറ്റ് ന്യൂസിനും മീഡിയവണിനും എതിരെയുള്ള 2 ദിവസത്തെ വിലക്ക് ഒരു സൂചനയാണെന്നും’ ഇ.ടി മുഹമ്മദ് ബഷീര്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഭയപ്പെടുത്തി കീഴ്‌പ്പെടുത്താനുള്ള ഫാസിസ്റ്റ് തന്ത്രമാണിതെന്നും ഇനിയും തങ്ങൾക്കിഷ്ടമില്ലാത്ത വാർത്തകൾ നൽകിയാൽ എന്നെന്നേക്കുമായി വിലക്കുമെന്ന മുന്നറിയിപ്പാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
മാധ്യമ സ്വാതന്ത്ര്യത്തെ വിലക്കാനുള്ള ഏതൊരു സർക്കാർ നീക്കവും അപലപനീയമാണെന്ന് ഉമ്മന്‍ ചാണ്ടി ഫേസ്ബുക്കില്‍ കുറിച്ചു. മാധ്യമ സ്ഥാപനങ്ങൾ ഇന്ത്യൻ ജനാധിപത്യത്തിന്റെ സ്തംഭങ്ങളിൽ ഒന്നാണ്. മലയാളം വാർത്താ ചാനലുകൾ ആയ ഏഷ്യാനെറ്റ് ന്യൂസും മീഡിയവണും നിരോധിക്കുന്നത് ഇന്ത്യൻ ജനാധിപത്യത്തിൽ മാധ്യമങ്ങൾക്കുള്ള സ്വാതന്ത്ര്യത്തിന് ഭീഷണിയാണ്. ശക്തമായി തന്നെ ഇതിനെ അപലപിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
സത്യസന്ധമായി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിന് മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ സംഭവം അപലപനീയമാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.
ഫാഷിസ്റ്റ് ഭരണകൂടത്തിന്‍റെ കിരാത നടപടിയാണ് മാധ്യമങ്ങള്‍ക്ക് നേരെ ഉണ്ടായതെന്നും ഇത് ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും എം.കെ മുനീര്‍ പറഞ്ഞു. പൊതുസമൂഹം കക്ഷി രാഷ്ട്രീയം മറന്ന് വിലക്കിനെതിരെ രംഗത്ത് വരണമെന്നും മുനീര്‍ ആവശ്യപ്പെട്ടു.
Adjust Story Font
16