നിപ, പ്രളയം, കോവിഡ്: മൂന്നാംതവണവും വിവാഹം മാറ്റിവെച്ച് പ്രേമും സാന്ദ്രയും
കോവിഡ് 19 ഭീതിക്കിടെ ആഘോഷവും ആള്‍ക്കൂട്ടവും കുറയ്ക്കുകയാണ് നമ്മള്‍ മലയാളികളും. ഇതില്‍ നിന്നെല്ലാം വ്യത്യസ്തമാണ് കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശി പ്രേമിന്‍റെയും സാന്ദ്രയുടെയും കഥ.
കോവിഡ് 19 ഭീതിക്കിടെ ആഘോഷവും ആള്‍ക്കൂട്ടവും കുറയ്ക്കുകയാണ് നമ്മള്‍ മലയാളികളും. വിവാഹവും വീട്ടുതാമസവും മാറ്റിവെച്ച അറിയിപ്പുകള്‍ പത്രം തുറന്നു നോക്കിയാല്‍ കാണാം. വിവാഹം ചടങ്ങുമാത്രമാക്കി ചുരുക്കിയവരും ഉണ്ട്. ഇതില്‍ നിന്നെല്ലാം വ്യത്യസ്തമാണ് കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശി പ്രേമിന്‍റെയും സാന്ദ്രയുടെയും കഥ. കോവിഡ് 19 ഇവരുടെ വിവാഹത്തിന്‍റെ മൂന്നാമത്തെ വില്ലനാണ്. ആദ്യത്തെ വില്ലന്‍ നിപയാണ്. രണ്ടാമത്തേത് പ്രളയവും.
ചുരുക്കത്തില്‍ കേരളത്തിലുണ്ടായ മൂന്ന് ദുരന്തങ്ങളും കോഴിക്കോട്
എരഞ്ഞിപ്പാലം സ്വദേശികളായ പ്രേമിന്‍റെയും സാന്ദ്രയുടെയും കല്യാണം മുടക്കി. ദീർഘകാലമായി പ്രണയത്തിലായിരുന്ന പ്രേമിന്‍റെയും സാന്ദ്രയുടെയും വിവാഹം നിശ്ചയിച്ചത് 2018ലായിരുന്നു. ആ വർഷം മെയ്
മാസത്തിൽ വിവാഹം നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. പക്ഷേ, 2018 മെയ് രണ്ടിന് കോഴിക്കോട്ട് ആദ്യ നിപ സ്ഥിരീകരിച്ചു. ഇതിനിടെ മെയ് 15ന്
പ്രേമിന്‍റെ അമ്മാവനും മരണപ്പെട്ടു.
മരണം നടന്നതിനാൽ ഒരുവർഷത്തേക്ക് മംഗള കർമ്മങ്ങൾ നടത്തരുതെന്ന വിശ്വാസമുള്ളതിനാൽ വലിയ ആഘോഷമില്ലാതെ വിവാഹം നടത്താം എന്ന് കരുതിയിരിക്കെയാണ് നിപയെ തുടര്‍ന്നുള്ള നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ ശക്തമാക്കിയത്. ഇതോടെ വിവാഹം 2019ലേക്ക് നീട്ടിവെച്ചു.
ആ തീയതികളിലാണ് കേരളം രണ്ടാമത്തെ പ്രളയക്കെടുതി നേരിടുന്നത്. ഉരുള്‍പ്പെട്ടലും വെള്ളപ്പൊക്കവുമായി നാടാകെ ദുരിതാശ്വാസക്യാമ്പുകളില്‍. ഒരിക്കല്‍ മാറ്റിവെച്ച വിവാഹം വീണ്ടും നീട്ടിവെച്ചു. തീയതി 2020 മാർച്ച് 21, 22. 2000ത്തോളം വരുന്ന അതിഥിക
ൾക്ക് ക്ഷണക്കത്തും നൽകി ഒരുക്കങ്ങളെല്ലാം പൂർത്തിയായെങ്കിലും ലോകം മുഴുവന്‍ കോവിഡ് 19 ബാധിച്ച് ഐസലേഷനില്‍ കഴിയുമ്പോള്‍, ഉചിതമായൊരു തീരുമാനം എടുക്കാന്‍ അധികം ആലോചിക്കേണ്ടി വന്നില്ല ഇരുകുടുംബങ്ങള്‍ക്കും. നാളെയും മറ്റന്നാളുമായി നടക്കേണ്ട വിവാഹം വീണ്ടും മാറ്റിവെച്ചിരിക്കുകയാണ് പ്രേമിന്‍റെയും സാന്ദ്രയുടെയും വീട്ടുകാര്‍.
കുടുംബത്തിലെ ആദ്യ വിവാഹമായതിനാൽ ആഘോഷപൂർവ്വം നടത്തണമെന്നത് മാതാപിതാക്കളുടെ വലിയ ആഗ്രഹമാണെന്നാണ്
സാന്ദ്ര പറയുന്നത്. ദീർഘകാലമായുള്ള തങ്ങളുടെ പ്രണയത്തിന്‍റെ സാക്ഷാത്കാരത്തിനായി ഇനിയും കാത്തിരിക്കാനാണ് ഇവരുടെ തീരുമാനം. ഈ വർഷം സെപ്തംബറിൽ വിവാഹം നടത്താനാണ്
ഇപ്പോഴത്തെ ആലോചന.
കോഴിക്കോട് സിവില്‍സ്റ്റേഷനില്‍ ബാറ്ററി ബിസിനസ് നടത്തുകയാണ് പ്രേം. സാന്ദ്ര സിഎ വിദ്യാര്‍ത്ഥിനിയാണ്. ഇരുവരും അയല്‍വാസികളാണ്. ഈ പരിചയമാണ് പ്രണയത്തിലേക്കും തുടര്‍ന്ന് വിവാഹത്തിലേക്കും എത്തിച്ചത്. വളയനാട് ദേവി ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം നടത്താന്‍ തീരുമാനിച്ചിരുന്നത്.
Adjust Story Font
16