കര്‍ഫ്യൂ കാലത്തും നൂറോളം ആളുകളെ പങ്കെടുപ്പിച്ച് മാതൃകാപരമായൊരു ‘കല്യാണം’
വേങ്ങര മച്ചിങ്ങലിലെ മുഹമ്മദ് ഫിറോസിന്റെയും മലപ്പുറം കോഡൂരിലെ മുഫീദയുടെയും കല്യാണം ഈ കർഫ്യൂവിനിടയിലും പ്രിയപ്പെട്ടവരുടെ സാന്നിധ്യത്തിൽ മംഗളമായി നടന്നു
കര്‍ഫ്യൂ കാലത്തും പ്രിയപ്പെട്ടവരുടെ സാന്നിധ്യം കൊണ്ട് മാതൃകാപരമായൊരു കല്യാണം. വേങ്ങര മച്ചിങ്ങലിലെ മുഹമ്മദ് ഫിറോസിന്റെയും മലപ്പുറം കോഡൂരിലെ മുഫീദയുടെയും കല്യാണം ഈ കർഫ്യൂവിനിടയിലും പ്രിയപ്പെട്ടവരുടെ സാന്നിധ്യത്തിൽ മംഗളമായി നടന്നു.
നൂറോളം ആളുകൾക്ക് ഒരേസമയം വീഡിയോ മീറ്റിംഗ് സാധ്യമാവുന്ന സൂം (zoom) എന്ന ഓൺലൈൻ ആപ്ലിക്കേഷന്‍ വഴിയാണ് തന്റെ ചുറ്റുവട്ടത്തും വിദേശത്തുമുള്ള സുഹൃത്തുക്കളെയും ബന്ധുക്കളെയും ഒരുമിപ്പിച്ച് വിവാഹം നടത്തിയത്. വീട്ടുകാർ മാത്രമായി പോകുമായിരുന്ന ഒരു ചടങ്ങിനെ ബന്ധുക്കളുടെ ഓണ്‍ലൈന്‍ സാന്നിധ്യം കൊണ്ട് അവിസ്മരണീയമാക്കിയിരിക്കുകയാണ്.
നിക്കാഹ് നേരത്തെ കഴിഞ്ഞിരുന്നെങ്കിലും സൗദിയിൽ ജോലി ചെയ്യുന്ന ജേഷ്ഠൻ റിയാസും പിതാവും ഒരുമിച്ചു നാട്ടിലുള്ള സമയം വിവാഹം നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. അതിനായി മണ്ഡപമുൾപ്പെടെ മുൻകൂട്ടി ബുക്കും ചെയ്തിരുന്നു. അതിനിടയിലാണ് നാടിനെ പ്രതിസന്ധിയിലാഴ്ത്തി കൊറോണ വൈറസ് ഭീതിയും നിയന്ത്രണങ്ങളും ആരംഭിച്ചത്.
എന്നാൽ നിശ്ചയിച്ച ദിവസം തന്നെ വരനും വീട്ടുകാരുമുൾപെടെ ആറംഗ സംഘം വധുഗൃഹത്തിലെത്തി. അവിടെയും വീട്ടുകാർ മാത്രമുള്ള സത്കാരവും കഴിഞ്ഞ് വധുവിനെയും അണിയിച്ചൊരുക്കി വീട്ടിലേക്ക് കൂട്ടി കൊണ്ടു വരികയായിരുന്നു.
ഈ പ്രതിസന്ധി ഘട്ടത്തിൽ ജാഗ്രതയോടെ സാമൂഹിക അകലം പാലിച്ച് തന്നെ ആത്മസൗഹൃദങ്ങളെ ഒരുമിപ്പിക്കാനാവും എന്നതിന്റെ മാതൃകാപരമായ ഒരു ഉദാഹരണായി മാറിയിരിക്കുകയാണ് ഈ കല്യാണം.
Adjust Story Font
16