എൻഡോസൾഫാൻ ദുരിതബാധിതർക്ക് ചികിത്സയും മരുന്നും ലഭ്യമാക്കാൻ സർക്കാർ പ്രത്യേക സംവിധാനം ഒരുക്കണം: വെൽഫെയർ പാർട്ടി
കോവിഡ് 19 ലോക്ക്ഡൗണിന്റെ ഭാഗമായി കൂടുതൽ നിയന്ത്രണങ്ങൾ വന്നതോടെ കൂടുതൽ പ്രയാസങ്ങളനുഭവിക്കുന്ന കാസർകോട് ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതർക്ക് ചികിത്സയും മരുന്നും ലഭ്യമാക്കാൻ സർക്കാർ പ്രത്യേക സംവിധാനം ഒരുക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ ഷെഫീഖ്. ഇക്കാര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വെല്‍ഫെയര്‍ പാര്‍ട്ടി മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും ഇ-മെയിൽ സന്ദേശം അയച്ചു.
പ്രാഥമിക ചികിത്സയ്ക്കായി പ്രാദേശിക ആരോഗ്യ കേന്ദ്രങ്ങളെയും ജില്ലാ ആശുപത്രിയെയും വിദഗ്ധ ചികിത്സക്കായി മംഗലാപുരം, മണിപ്പാൽ, പരിയാരം, മലബാർ കാൻസർ സെൻറർ, തിരുവനന്തപുരം ശ്രീചിത്ര എന്നീ ആശുപത്രികളെയും ആശ്രയിക്കുന്ന മൂവായിരത്തോളം എൻഡോസൾഫാൻ ദുരിതബാധിതർ കാസർകോട് ജില്ലയിലുണ്ട്. നിരന്തര ചികിത്സയും മുടങ്ങാതെയുള്ള മരുന്നും ആവശ്യമുള്ളരാണ് ഇവരിലധിക പേരും.
കാസർകോട് ജില്ലക്ക് പുറത്തുള്ള വിദഗ്ധ ആശുപത്രികളിൽ ചികിത്സ ആവശ്യമുള്ളവർക്ക് സമയബന്ധിതമായി ചികിത്സയും മരുന്നുകളും ലഭ്യമാക്കണം. ചില രോഗികൾക്കാവശ്യമായ വളർച്ചാ ഹോർമോണുകളുമായി ബന്ധപ്പെട്ട മരുന്നുകൾ പലതും വരുന്നത് കർണാടകയിൽ നിന്നാണ്. എൻഡോസൾഫാൻ രോഗികളുടെ വിഷയം സവിശേഷമായി പരിഗണിച്ച് ചികിത്സയും മരുന്നും ഉറപ്പുവരുത്തണമെന്നാണ് വെല്‍ഫെയര്‍ പാര്‍ട്ടി ആവശ്യപ്പെടുന്നത്.
Adjust Story Font
16