Quantcast

പാലത്തായി പീഡനം; ബി.ജെ.പി നേതാവിനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധം ശക്തമാകുന്നു

കൂത്തുപറമ്പിലെ പാലത്തായിയില്‍ നാലാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ ബി.ജെ.പി നേതാവും അധ്യാപകനുമായ പത്മരാജനെ പൊലീസ് അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധം ശക്തമാകുന്നു.

MediaOne Logo

  • Published:

    14 April 2020 11:38 AM GMT

പാലത്തായി പീഡനം; ബി.ജെ.പി നേതാവിനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധം ശക്തമാകുന്നു
X

കൂത്തുപറമ്പിലെ പാലത്തായിയില്‍ നാലാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ ബി.ജെ.പി നേതാവും അധ്യാപകനുമായ പത്മരാജനെ പൊലീസ് അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധം ശക്തമാകുന്നു. കേസ് അട്ടിമറിക്കാന്‍ പൊലീസ് ശ്രമിക്കുന്നുവെന്നും പെണ്‍കുട്ടിയെ മാനസികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ആരോഗ്യ, വനിതാ ശിശുക്ഷേമകാര്യ മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ക്കും പ്രമുഖ സംസ്കാരിക പ്രവര്‍ത്തകരും എഴുത്തുകാരും പരാതി നല്‍കി.

പരാതിയുടെ വിശദാംശങ്ങള്‍ ഇങ്ങനെ:

കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ് നിയോജക മണ്ഡലത്തിൽപ്പെട്ട പാലത്തായിയിൽ ഒരു നാലാം ക്ലാസുകാരി പെൺകുട്ടി സ്വന്തം സ്കൂളിലെ അധ്യാപകനാൽ പീഡിപ്പിക്കപ്പെട്ടതായി മൊഴി നല്‍കി. പോക്സോപ്രകാരം കേസെടുത്തിട്ട് 25 ദിവസങ്ങൾ കഴിഞ്ഞു. ബി.ജെ.പി. തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് പത്മരാജനാണ് പ്രതി. പോക്സോപ്രകാരം കേസെടുത്ത പ്രതിയെ ഉടൻ തന്നെ അറസ്റ്റ് ചെയ്യുന്നതിനു പകരം കുട്ടിയെ വീണ്ടും വീണ്ടും ചോദ്യം ചെയ്ത് മാനസികമായി തളർത്താനുള്ള ശ്രമമാണ് പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നത്.

ആദ്യം ചൈൽഡ് ലൈൻ അംഗങ്ങൾ വീട്ടിൽ വന്ന് മൊഴിയെടുത്തു. പിന്നീട് പാനൂർ പൊലീസ് മൊഴിയെടുത്ത് എഫ്.ഐ.ആര്‍ രജിസ്റ്റർ ചെയ്തു. പിറ്റേന്ന് വൈദ്യ പരിശോധന നടത്തുകയും മട്ടന്നൂർ മജിസ്ട്രേറ്റ് കോടതിയിൽ കുട്ടിയെ ഹാജരാക്കി മജിസ്ട്രേറ്റിനു മുന്നിൽ മൊഴി കൊടുക്കുകയും ചെയ്തു. എന്നാൽ പ്രതിയെ അറസ്റ്റു ചെയ്യാതെ കുട്ടിയെ വീണ്ടും വീണ്ടും ചോദ്യം ചെയ്യുകയാണ് പിന്നീടുണ്ടായത്. ഡി.വൈ.എസ്.പി തന്നെ മാധ്യമങ്ങളോട് പ്രതി കുറ്റം ചെയ്തുവെന്ന് തെളിഞ്ഞതായി പറഞ്ഞിട്ടുണ്ട്. എന്നാൽ പല പ്രാവശ്യംഡി.വൈ.എസ്.പിയും സി.ഐയും നാലാം ക്ലാസുകാരിയായ കുട്ടിയെ ചോദ്യം ചെയ്യുകയുണ്ടായി. പിന്നീട് മാർച്ച് 27 ന് കുട്ടിയുടെ മാനസിക നില പരിശോധിക്കണമെന്ന് പറഞ്ഞ് ലോക്ക് ഡൗൺ കാലത്ത് തന്നെ കോഴിക്കോട് പ്രശസ്തമായ മാനസികാരോഗ്യ കേന്ദ്രത്തിൽ കൊണ്ടുപോയി ഡോക്ടറെ കാണിച്ചത് കേസ് വഴിതിരിച്ചുവിടാനും പ്രതിയെ രക്ഷിക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമായാണെന്ന് സംശയിക്കുന്നു.

വിദ്യാർത്ഥികളുടെ സംരക്ഷകരാകേണ്ട അധ്യാപകൻ തന്നെയാണ് പ്രതി സ്ഥാനത്ത് എന്നത് കുറ്റകൃത്യത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. ലോക്ഡൗണിന്റെ പേര് പറഞ്ഞ് പ്രതിയെ അറസ്റ്റ് ചെയ്യാതിരിക്കുന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. കുട്ടികൾക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങളിൽ എത്രയും വേഗം പ്രതിയെ അറസ്റ്റു ചെയ്ത് നിയമനടപടികൾ പൂർത്തിയാക്കണമെന്നിരിക്കെ പ്രതിയെ അറസ്റ്റു ചെയ്യാൻ പോലും തയ്യാറാകാത്തത് പ്രതിയെ രക്ഷിക്കാൻ വേണ്ടിയാണെന്ന് സംശയിക്കുന്നു. വാളയാർ ആവർത്തിക്കാതിരിക്കാൻ ജാഗ്രത വേണം. എത്രയും പെട്ടെന്ന് പ്രതികളെ അറസ്റ്റു ചെയ്യാനുള്ള ഇടപെടലുകൾ മുഖ്യമന്ത്രിയുടെയും എം.എൽ.എയുടെയും ഭാഗത്ത് നിന്ന് ഉണ്ടാവണമെന്നും പ്രതിയെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്ന പൊലീസ് ഉദ്യേഗസ്ഥർക്കെതിരെ നടപടി വേണമെന്നും ഞങ്ങൾ ആവശ്യപ്പെടുന്നു. കെ.ആർ മീര, കെ.സച്ചിദാനന്ദൻ, ബി.ആർ.പി.ഭാസ്കർ, കെ.അജിത, എം.എൻ.കാരശ്ശേരി, ജെ ദേവിക, ഡോ:ഖദീജ മുംതാസ്, ടി.ടി.ശ്രീകുമാർ, പി.ഗീത, സി.എസ്.ചന്ദ്രിക, സിവിക് ചന്ദ്രൻ, കെ.കെ.രമ, ഡോ:എസ് ഫൈസി, ജബീന ഇര്‍ഷാദ് തുടങ്ങിയ നിരവധി പ്രമുഖരാണ് വിഷയത്തില്‍ പരാതിയുമായി മുന്നോട്ടുവന്നിരിക്കുന്നത്.

TAGS :

Next Story