ആലപ്പുഴയില്‍ നിലവില്‍ കോവിഡ് പോസിറ്റീവ് കേസുകളില്ല
ജില്ലയില്‍ സമ്പർക്കത്തിലൂടെ ആർക്കും രോഗം ബാധിക്കാത്തത് വലിയ നേട്ടമായി
ഇന്ത്യയിൽ തന്നെ രണ്ടാമത്തെ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തത് ആലപ്പുഴയിലായിരുന്നു. ജില്ലയിൽ 5 കോവിഡ് ബാധിതരാണുണ്ടായിരുന്നത്. ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യ വിഭാഗത്തിന്റെയും ചിട്ടയായ പ്രവർത്തനത്തിലൂടെ ഇന്ന് ആലപ്പുഴ കോവിഡ് മുക്ത പ്രദേശമാണ്.
ഫെബ്രുവരി 2- ആലപ്പുഴ ജില്ലയെ മുൾമുനയിൽ നിർത്തിയ ദിവസം. വുഹാനിൽ നിന്നെത്തി ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്ന മെഡിക്കൽ വിദ്യാർത്ഥിക്ക് കോവിഡ് സ്ഥിരീകരിച്ചു. പകച്ചു നിൽക്കാൻ ആലപ്പുഴ ഒരുക്കമായിരുന്നില്ല. ആരോഗ്യ വിഭാഗം നടത്തിയ വിശ്രമമില്ലാത്ത പ്രവർത്തനത്തിലൂടെ രണ്ടാഴ്ചക്കുള്ളിൽ വിദ്യാർത്ഥി വീണ്ടും ജീവിതത്തിലേക്ക്. എല്ലാം ശാന്തമായി എന്ന് കരുതിയെങ്കിലും മാർച്ച് 24ന് രണ്ടാമത്തെ കേസും റിപ്പോർട്ട് ചെയ്തു. ഇത്തവണ വിദേശത്ത് നിന്നെത്തിയ ഹരിപ്പാട് സ്വദേശിക്കായിരുന്നു കോവിഡ്. പിന്നീട് ഏപ്രിൽ 4നും 8നുമായി മൂന്ന് പേർക്ക് കൂടി കോറോണ വൈറസ് ബാധിച്ചു. എന്നാൽ ജില്ലാ ഭരണകൂടത്തിനും ആരോഗ്യ വിഭാഗത്തിനും കോവിഡിന്റെ ചങ്ങലകൾ കൃത്യമായി പൊട്ടിക്കാനായി. ഒടുവിൽ ഏപ്രിൽ 20ന് അവസാന രോഗിയും ആശുപത്രി കിടക്ക വിട്ടു.
സമ്പർക്കത്തിലൂടെ ആർക്കും രോഗം ബാധിക്കാത്തത് വലിയ നേട്ടമായി തന്നെ കാണണം. 12,000 പേരെയാണ് ജില്ലയിലാകെ നിരീക്ഷണത്തിൽ വച്ചത്. ഇപ്പോൾ ഇത് ചുരുങ്ങി 1335 ആയി. ആലപ്പുഴ രോഗമുക്തമായെങ്കിലും ജാഗ്രത തുടരുകയാണ്. അതുകൊണ്ടുതന്നെ ലോക്ക് ഡൗൺ നിബന്ധനങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുന്നുണ്ട്.
Adjust Story Font
16