മകളുടെ പഠനത്തിനായി കരുതിവെച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകി പിതാവ്
കോഴിക്കോട് ഒളവണ്ണ സ്വദേശി മധുസൂദനനാണ് മകളുടെ എം.ബി.ബി.എസ് പഠനത്തിനായി സ്വരുക്കൂട്ടി വെച്ച അഞ്ച് ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയത്.
മകളുടെ പഠനത്തിനായി കരുതിവെച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി പിതാവ്. കോഴിക്കോട് ഒളവണ്ണ സ്വദേശി മധുസൂദനനാണ് മകളുടെ എം.ബി.ബി.എസ് പഠനത്തിനായി സ്വരുക്കൂട്ടി വെച്ച അഞ്ച് ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയത്.
മകൾ ലക്ഷ്മി പ്രിയയെ ഡോക്ടർ ആക്കണമെന്നുള്ള ആഗ്രഹത്തെ തുടർന്നാണ് ഒളവണ്ണ ചുങ്കത്ത് തുവ്വശ്ശേരി മധുസൂദനനും ഭാര്യ ഹേമയും ഉള്ളതിൽ നിന്ന് ഒരു തുക മാറ്റിവെയ്ക്കാൻ തുടങ്ങിയത്. പഠനത്തിൽ മിടുക്കിയായ ലക്ഷ്മി പ്രിയ മെറിറ്റ് സീറ്റിൽ തന്നെ എം.ബി.ബി.എസിന് പ്രവേശനം നേടി. അതും കോഴിക്കോട് മെഡിക്കൽ കോളേജിൽ. മകൾക്കായുള്ള കരുതലാണ് ഇനി നാടിനായി മധുസൂദനൻ കൈമാറിയത്. ഒളവണ്ണ ഗ്രാമ പഞ്ചായത്ത് ഓഫീസിലെത്തി അഞ്ച് ലക്ഷം രൂപയുടെ ചെക്ക് പ്രസിഡന്‍റ് കെ.തങ്കമണിക്ക് കൈമാറി.
ഇപ്പോൾ എം.ബി.ബി.എസ് രണ്ടാം വർഷ വിദ്യാർത്ഥിയാണ് ലക്ഷ്മി പ്രിയ. ഒളവണ്ണ ചുങ്കത്ത് എച്ച്.എം.ഫുഡ് ആന്‍റ് കാറ്ററിംഗ് സർവ്വീസ് എന്ന സ്ഥാപനം നടത്തുകയാണ് മധുസൂദനൻ.
Adjust Story Font
16