ലോക്ക്ഡൌണിന് ശേഷം ബസ് ഓടി, പക്ഷേ യാത്രക്കാരില്ല
ചുരുക്കം ബസുകള്‍ മാത്രമാണ് സര്‍വീസ് നടത്തിയത്
സംസ്ഥാനത്ത് സ്വകാര്യബസ് സര്‍വീസ് ഭാഗികമായി പുനരാരംഭിച്ചു. സര്‍വീസ് നടത്തിയ ബസുകളില്‍ കാര്യമായി യാത്രക്കാരുമുണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ലയില്‍ സര്‍വീസ് നടത്തിയ ബസുകള്‍ക്ക് നേരെ അക്രമമുണ്ടായി. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന അഞ്ച് ബസുകളാണ് പുലര്‍ച്ചെ കല്ലെറിഞ്ഞ് തകര്‍ത്തത്.
ഗതാഗതമന്ത്രിയുമായി ബസുടമകള്‍ നടത്തിയ ചര്‍ച്ചയെത്തുടര്‍ന്ന് ഇന്നു മുതല്‍ സ്വകാര്യ ബസുകള്‍ നിരത്തിലിറക്കാനായിരുന്നു തീരുമാനം. എന്നാല്‍ ചുരുക്കം ബസുകള്‍ മാത്രമാണ് സര്‍വീസ് നടത്തിയത്. കോഴിക്കോട് ജില്ലയില്‍ കോഴിക്കോട് നിന്നും കൊയിലാണ്ടി, മുക്കം ഭാഗങ്ങളിലേക്ക് ചില ബസുകള്‍ സര്‍വീസ് നടത്തി. പല ബസുകളിലും യാത്രക്കാര്‍ കുറവായിരുന്നു.
കണ്ണൂര്‍, മലപ്പുറം, കാസര്‍ക്കോട് ജില്ലകളിലും സ്ഥിതി സമാനമായിരുന്നു. മധ്യകേരളത്തില്‍ ചുരുക്കം ബസുകളാണ് നിരത്തിലിറങ്ങിയത്. തെക്കന്‍ ജില്ലകളിലും സമാനമായിരുന്നു സ്ഥിതി.
ബസ് ഉടമ സംഘടനകളുടെ എതിര്‍പ്പിനിടയില്‍ കഴിഞ്ഞ ദിവസം സര്‍വീസ് നടത്തിയ അഞ്ച് ബസുകള്‍ക്ക് നേരെ ഇന്ന് അക്രമമുണ്ടായി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ കോഴിക്കോട് ജില്ലയിൽ സർവ്വീസ് നടത്തിയ പ്രൈവറ്റ് ബസ്സുകളുടെ ചില്ലുകളാണ് തകർത്തത്. കൊളക്കാടൻ, എംഎംആർ ബസ്സുകളുടെ ചില്ലുകളാണ് രാത്രി തകര്‍ത്തത്. ഇന്നലെ രാത്രി മാവൂർ ഭാഗത്ത് നിര്‍ത്തിയിട്ട ബസ്സുകളാണ് ആക്രമിക്കപ്പെട്ടത്. പ്രൈവറ്റ് ബസ് സംഘടനകളുടെ എതിർപ്പിനിടെയായിരുന്നു ഇന്നലെ ബസ്സുകൾ സർവ്വീസ് നടത്തിയിരുന്നത്. കഴിഞ്ഞ ദിവസം സര്‍വീസ് കഴിഞ്ഞ് നിര്‍ത്തിയിട്ട സ്ഥലത്ത് വെച്ചാണ് ബസുകള്‍ ആക്രമിക്കപ്പെട്ടത്. ബസുകള്‍ ഓടിച്ചതിനെതിരെ ചിലരുടെ ഭാഗത്തുനിന്ന് ഭീഷണിയുണ്ടായിരുന്നുവെന്നാണ് ഉടമ പറയുന്നത്.
അക്രമിക്കപ്പെട്ട ബസുകള്‍ ഉള്‍പ്പെടെ കഴിഞ്ഞ ദിവസം നാമമാത്രമായി ചില സ്വകാര്യ ബസുകള്‍ കോഴിക്കോട് നഗരത്തിലും ഗ്രാമീണ മേഖലകളിലും സര്‍വീസ് നടത്തിയിരുന്നു. എന്നാല്‍ ഭീഷണി വകവെക്കാതെ ബസുകള്‍ ഓടിക്കുകയായിരുന്നു. അക്രമിക്കപ്പെട്ടെങ്കിലും കൊളക്കാടന്‍സിന്റെ ഉടമസ്ഥതയിലുള്ള മറ്റ് ബസുകള്‍ ഇന്നും സര്‍വീസ് നടത്തുന്നുണ്ട്. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
Adjust Story Font
16