കൊടുങ്ങല്ലൂരില്‍ ഒന്നരക്കോടിയുടെ കഞ്ചാവ് വേട്ട
സംഭവത്തില്‍ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കോവിഡ് കാലത്തെ ലോക്ക്ഡൗണിനോടനുബന്ധിച്ച് പഴം- പച്ചക്കറി ലോറികളിൽ വ്യാപകമായി കഞ്ചാവ് കടത്തുന്നുണ്ടന്ന രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന
തൃശ്ശൂര്‍ കൊടുങ്ങല്ലൂരില്‍ വൻ കഞ്ചാവ് വേട്ട. സവാള കയറ്റിവന്ന വാഹനത്തിൽ നിന്ന് 80 കിലോ കഞ്ചാവ് പിടിച്ചെടുത്തു. സംഭവത്തില്‍ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കോവിഡ് കാലത്തെ ലോക്ക്ഡൗണിനോടനുബന്ധിച്ച് പഴം- പച്ചക്കറി ലോറികളിൽ വ്യാപകമായി കഞ്ചാവ് കടത്തൽ നടക്കുന്നുവെന്ന രഹസ്യവിവരം ജില്ലാപോലീസ് മേധാവിക്ക് ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്. കഞ്ചാവ് കടത്തിയ പടിയൂർ സ്വദേശി തൊഴുത്തിങ്ങപ്പുറത്ത് വീട്ടിൽ സജീവൻ, പറവൂർ സ്വദേശി കാക്കനാട്ട് വീട്ടിൽ സന്തോഷ് എന്നിവരെ കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു.
പിടിച്ചെടുത്ത കഞ്ചാവിന് ഒന്നര കോടി രൂപ വരും. ഇരിങ്ങാലക്കുട പോലീസിന്‍റെ നേതൃത്വത്തിൽ വാഹനപരിശോധന നടത്തുന്നതിനിടെ പച്ചക്കറി ലോറിയിൽ നിന്നും രണ്ട് കിലോഗ്രാം കഞ്ചാവ് പിടിച്ചെടുക്കുകയും,ലോറി ഡ്രൈവറായ മൂത്തകുന്നം സ്വദേശി യദു, സഹായി ഗോതുരുത്ത് സ്വദേശി ബിജു എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിന്‍റെ അടിസ്ഥാനത്തിൽ ലോറിയിൽ കൊണ്ടുവന്ന കഞ്ചാവ് മറ്റൊരു വാഹനത്തിൽ കയറ്റിവിട്ടുവെന്ന വിവരം ലഭിച്ചു. തുടർന്ന് ആ വാഹനം പിന്തുടർന്ന് കൊടുങ്ങല്ലൂർ സ്റ്റേഷൻ പരിധിയിലെ പുല്ലൂറ്റ് നിന്നും 78 കിലോഗ്രാം കഞ്ചാവ് സഹിതം പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. തമിഴ്നാട്ടിലെ പല സ്ഥലങ്ങളിൽനിന്നായി വാങ്ങുന്ന കഞ്ചാവ് കേരളത്തിൽ തൃശ്ശൂരിൽ എത്തിച്ചു ആവശ്യക്കാർക്ക് നേരിട്ട് വിപണനം ചെയ്യുകയാണ് ഇവർ ചെയ്യുന്നതെന്ന് പോലീസ് പറഞ്ഞു.
Adjust Story Font
16