പ്രവാസികള്‍ക്ക് സൗജന്യ ക്വാറന്‍റൈന്‍ ഏര്‍പ്പെടുത്താമെന്ന് പറഞ്ഞു, സര്‍ക്കാര്‍ സമ്മതിച്ചില്ലെന്ന് ലീഗ്
സര്‍ക്കാര്‍ ചെയ്യുകയുമില്ല മറ്റാരെയുംകൊണ്ട് ചെയ്യിപ്പിക്കുകയുമില്ല എന്ന നിലപാട് പ്രവാസികളോടുള്ള അവഹേളനമാണെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് മീഡിയവണിനോട് പറഞ്ഞു.
പ്രവാസി ക്വാറന്‍റൈന്‍ സൌജന്യമായി ഏര്‍പ്പെടുത്താമെന്ന് സര്‍ക്കാരിനെ അറിയിച്ചതായി മുസ്‍ലിം ലീഗ്. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് അനുമതി നല്‍കാന്‍ കഴിയില്ലെന്ന മറുപടി സര്‍ക്കാര്‍ നല്‍കി. സര്‍ക്കാര്‍ ചെയ്യുകയുമില്ല മറ്റാരെയുംകൊണ്ട് ചെയ്യിപ്പിക്കുകയുമില്ല എന്ന നിലപാട് പ്രവാസികളോടുള്ള അവഹേളനമാണെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് മീഡിയവണിനോട് പറഞ്ഞു.
പ്രവാസി ക്വാറന്‍റൈന് സംസ്ഥാന സര്‍ക്കാര്‍ പണം ഈടാക്കുമെന്ന് വ്യക്തമാക്കിയ ഘട്ടത്തിലാണ് ലീഗ് സൌജന്യ ക്വറന്റൈന്‍ വാഗ്ദാനം ചെയ്തത്. താമസവും ഭക്ഷണവും ചികിത്സയുമടക്കം നല്‍കാമെന്നാണ് സര്‍ക്കാരിനെ അറിയിച്ചതെന്ന് കെപിഎ മജീദ് പറഞ്ഞു.
എന്നാല്‍ കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് സര്‍ക്കാരിന് മാത്രമേ ക്വാറന്റൈന്‍ സൌകര്യം ഒരുക്കാന്‍ കഴിയൂവെന്ന മറുപടിയാണ് ആരോഗ്യ വകുപ്പ് നല്‍കിയത്. സര്‍ക്കാര്‍ സംവിധാനങ്ങളറിയാതെ ക്വാറന്‍റൈന്‍ ഒരുക്കിയാല്‍ നിയമ നടപടികള്‍ നേരിടേണ്ടി വരുമെന്നും അറിയിച്ചു. പ്രവാസി ക്വാറന്‍റൈന് വേണ്ടി സര്‍ക്കാരിന് വിട്ടുനല്‍കിയിട്ടുള്ള സ്ഥാപനങ്ങളില്‍ ക്വാറന്‍റൈന്‍ സൌകര്യമൊരുക്കാനായിരുന്നു തീരുമാനം.
അതിനിടെ പ്രവാസികളോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് കെഎംസിസി കോഴിക്കോട് കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി. വിദേശത്ത് കോവിഡ് ബാധിച്ച് മരിച്ച പ്രവാസികളുടെ കുടുംബത്തിന് 10 ലക്ഷം രൂപ വീതം സര്‍ക്കാര്‍ നല്‍കണമെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍ പറഞ്ഞു. സർക്കാർ പ്രഖ്യാപിച്ച 5000 രൂപ പ്രവാസികൾക്ക് കിട്ടിയില്ല. സംസ്ഥാന സർക്കാർ ചാർട്ടേഡ് വിമാനങ്ങൾ ഏർപ്പെടുത്താൻ തയ്യാറാകണമെന്നും മുനീര്‍ ആവശ്യപ്പെട്ടു.
Adjust Story Font
16