ഉത്രയെ കടിച്ചത് മൂര്‍ഖന്‍ തന്നെയെന്ന് രാസപരിശോധനാഫലം
ഉത്രയുടെ ആന്തരികാവയവങ്ങളില്‍ സിട്രസിന്‍റെ അംശം കണ്ടെത്തി.
കൊല്ലം അഞ്ചലില്‍ ഭാര്യയെ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ രാസപരിശോധനാഫലം പുറത്ത്. ഉത്രയുടെ ശരീരത്തില്‍ നിന്ന് മൂര്‍ഖന്‍ പാമ്പിന്‍റെ വിഷം കണ്ടെത്തിയെന്നാണ് രാസപരിശോധനാ ഫലം. നേരത്തെ ഉത്രയുടെ ആന്തരിക അവയവങ്ങളില്‍ സിട്രസിന്‍ മരുന്നിന്റെ സാന്നിധ്യവും കണ്ടെത്തിയിരുന്നു.
പാമ്പിനെ കൊണ്ട് കടിപ്പിച്ച് ഉത്രയെ കൊന്നുവെന്ന സൂരജിന്‍റെ മൊഴി ശരിവെക്കുന്നതാണ് രാസപരിശോധനാ ഫലം. കേസുമായി ബന്ധപ്പെട്ട് മൂര്‍ഖന്‍ പാമ്പിന്‍റെ ഡിഎന്‍എ പരിശോധനാഫലം ഉള്‍പ്പെടെ നിര്‍ണായക വിവരങ്ങള്‍ പുറത്തുവരാനുണ്ട്. ഉത്രയുടെ ആന്തരിക അവയവങ്ങളില്‍ സിട്രസിന്‍ മരുന്നിന്റെ സാന്നിധ്യവും കണ്ടെത്തിയിരുന്നു. ഈ മരുന്ന് ഉത്രയെ മയക്കി കിടത്താനായി ഉപയോഗിച്ചതാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
കേസുമായി ബന്ധപ്പെട്ട മറ്റ് പരിശോധനാഫലങ്ങള്‍ വൈകാതിരിക്കാനായി ഡിജിപി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. അടുത്ത മാസം ആദ്യം കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. കൂട്ടുപ്രതി സുരേഷ് മാപ്പ് സാക്ഷിയാകാന്‍ തയ്യാറാണെന്ന് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ഇതോടെ സൂരജിനെതിരെയുള്ള കുരുക്ക് മുറുകും.
ഉത്രയെ കൊന്നുവെന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ സൂരജ് സമ്മതിച്ചിരുന്നു. അടൂരിലെ വീട്ടില്‍ വനംവകുപ്പ് തെളിവെടുപ്പിനെത്തിച്ചപ്പോഴാണ് ഉത്രയെ കൊന്നുവെന്ന് സൂരജ് പറഞ്ഞത്. എന്തിനാണ് കൊലപ്പെടുത്തിയതെന്ന ചോദ്യത്തിന് മറുപടി നല്‍കിയില്ല.
ഉത്രയുടെ മരണത്തിൽ സംശയമുണ്ടെന്ന് കാട്ടി മാതാപിതാക്കൾ പരാതി നൽകിയതിനെ തുടർന്നാണ് അന്വേഷണത്തിലാണ് ഉത്രയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്. അടൂരിൽ ഭർതൃവീട്ടിൽ പാമ്പ് കടിയേറ്റ് ചികിത്സയിൽ കഴിഞ്ഞ ഉത്ര അഞ്ചലിലെ വീട്ടിൽ വെച്ച് വീണ്ടും പാമ്പ് കടിയേറ്റാണ് മരിച്ചത്. ആദ്യം മാർച്ച് രണ്ടിന് ഭർത്താവ് സൂരജിന്‍റെ വീട്ടില്‍ വച്ചാണ് പാമ്പ് കടിയേറ്റത്. ഇത് അണലിയായിരുന്നു. തുടർന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ 16 ദിവസം ചികില്‍സ നടത്തി. ചികിത്സക്ക് ശേഷം യുവതിയുടെ വീട്ടില്‍ കഴിയുന്നതിനിടയില്‍ മെയ് ആറിന് വീണ്ടും പാമ്പ് കടിയേല്‍ക്കുകയായിരുന്നു. ആ ദിവസം യുവതിയുടെ ഭർത്താവ് സൂരജും വീട്ടില്‍ ഉണ്ടായിരുന്നു. എയര്‍ഹോളുകള്‍ പൂര്‍ണമായും അടച്ച എസിയുളള മുറിയാണ്. ജനലുകൾ തുറന്നിടുന്ന പതിവില്ല. എന്നിട്ടുമെങ്ങനെ പാമ്പ് മുറിയില്‍ കയറിയെന്ന ബന്ധുക്കളുടെ സംശയമാണ് യുവതിയുടെ മരണം കൊലപാതകമാണ് എന്ന സംശയത്തിലേക്കും അന്വേഷണത്തിലേക്കും എത്തിച്ചത്.
Adjust Story Font
16