തൃശൂരിലെ സിപിഎം നേതാവിന്‍റെ കൊലപാതകം; മുഖ്യപ്രതി പിടിയില്‍
പുതുശേരി സിപിഎം ബ്രാഞ്ച് സെക്രട്ടറി സനൂപിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികിള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരുന്നു
തൃശൂർ കുന്നംകുളം പുതുശ്ശേരി സിപിഎം ബ്രാഞ്ച് സെക്രട്ടറി സനൂപിന്‍റെ കൊലപാതകത്തില്‍ മുഖ്യപ്രതി പിടിയില്‍. ഒന്നാം പ്രതി ചിറ്റിലങ്ങാടി നന്ദനെയാണ് ഒളി സങ്കേതത്തില്‍ നിന്നും പിടി കൂടിയത്. ആസൂത്രിത കൊലപാതകമാണ് നടന്നതെന്ന് പൊലീസ് എഫ്ഐആറിലുണ്ട്. എഫ് ഐ ആറിന്റെ പകർപ്പ് മീഡിയ വണിന് ലഭിച്ചു. രാഷ്ട്രീയ ഗൂഢാലോചന ഉണ്ടോ എന്ന് എഫ്ഐആറിൽ പരാമർശമില്ല.
പുതുശേരി സിപിഎം ബ്രാഞ്ച് സെക്രട്ടറി സനൂപിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികിള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരുന്നു. ഇതിനിടയിലാണ് കേസിലെ ഒന്നാം പ്രതി നന്ദനെ പിടികൂടിയത്. സംഭവത്തിന് ശേഷം നന്ദന്‍ ഒളിവിലായിരുന്നു. തൃശൂർ ജില്ലയിലെ ഒളി സങ്കേതത്തിൽ നിന്നുമാണ് അന്വേഷണ സംഘം ഇയാളെ പിടികൂടിയത്. കുന്നംകുളം എസിപിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം നന്ദനെ ചോദ്യം ചെയ്യുകയാണ്. നേരത്തെ നന്ദന്‍റെ പോർകുളത്തുള്ള ഭാര്യ വീട്ടിൽ പൊലീസ് നടത്തിയ റെയ്ഡില്‍ പാസ്പോർട്ടും മറ്റു രേഖകളും പിടിച്ചെടുത്തു.
വിദേശത്ത് ജോലി ചെയ്തിരുന്ന നന്ദൻ രാജ്യം വിടാതിരിക്കാൻ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചിരുന്നു. സനൂപിനെ കുത്തിയത് നന്ദനാണെന്നാണ് എഫ്ഐആറിലുള്ളത്. കൊലപാതം നടത്തണമെന്ന ഉദ്ദേശത്തോടെയാണ് പ്രതികൾ സംഘം ചേർന്നത്. നന്ദന് പുറമെ, മരോൺ, അഭയ്ജിത്ത്, പിന്നെ കണ്ടാലറിയാവുന്നവർ എന്നിവരാണ് എഫ് ഐ ആറിലെ മറ്റു പ്രതികൾ. കൊലപാതകം ഉൾപ്പെടെ എട്ട് വകുപ്പുകൾ ചുമത്തിയാണ് എരുമപ്പെട്ടി പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബാക്കിയുള്ള പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. എന്നാല്‍ സംഭവുമായി ബിജെപി - സംഘ്പരിവാര്‍ സംഘടനകള്‍ക്ക് ബന്ധമുണ്ടെന്ന മന്ത്രി എസി മൊയ്തീന്റെ വാദം എന്ത് അടിസ്ഥാനത്തിലാണെന്ന് ബിജെപി നേതാക്കള്‍ ചോദിച്ചു. മന്ത്രി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് മന്ത്രിയുടെ ഓഫീസിന് മുന്നിൽ നാളെ ബിജെപി വക്താവ് ബി. ഗോപലകൃഷ്ണന്‍ ഉപവാസ സമരം നടത്തും.
Adjust Story Font
16