Quantcast

കോവിഡ് ശവസംസ്കാരത്തിലെ അവ്യക്തതകള്‍; മുഖ്യമന്ത്രിക്ക് കത്തയച്ച് എം.കെ മുനീര്‍

'വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ സംസ്ഥാനത്ത് ഇല്ലാത്തതുമൂലം രോഗബാധിതരായി മരണപ്പെടുന്നവരുടെ കുടുംബാംഗങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളുടെ അടിസ്ഥാനത്തിലാണ് മാർഗനിർദേശങ്ങൾ'

MediaOne Logo

  • Published:

    20 Oct 2020 5:14 PM GMT

കോവിഡ് ശവസംസ്കാരത്തിലെ അവ്യക്തതകള്‍; മുഖ്യമന്ത്രിക്ക് കത്തയച്ച് എം.കെ മുനീര്‍
X

കോവിഡ് ബാധിച്ച് മരണപ്പെടുന്നവരുടെ ശവസംസ്കാര ചടങ്ങുകളിൽ നിലനിൽക്കുന്ന അവ്യക്തതകൾ സംബന്ധിച്ച് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍ കത്തയച്ചു. കോവിഡ് ബാധിച്ച് മരണപ്പെടുന്നവരുടെ ശവസംസ്കാര ചടങ്ങുകളുടെ മാർഗ്ഗനിർദ്ദേശങ്ങളാണ് കത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. വിവിധ മതമേലധ്യക്ഷന്മാരുo സാമൂഹ്യപ്രവർത്തകരും ആയി ഫോണിലും നേരിട്ടും നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് മാർഗ്ഗനിർദ്ദേശങ്ങള്‍ തയ്യാറാക്കിയിട്ടുള്ളത്.

കേന്ദ്രമാർഗ്ഗനിർദ്ദേശങ്ങൾ അടിസ്ഥാനമാക്കിയും സുപ്രീംകോടതിയുടെ ഇതുസംബന്ധിച്ചുള്ള വിധിയുടെ അടിസ്ഥാനത്തിലും പല സംസ്ഥാനങ്ങളിലും ഇപ്പോൾ തന്നെ മാർഗ്ഗനിർദ്ദേശം നിലനിൽക്കുന്നുണ്ട്. വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ സംസ്ഥാനത്ത് ഇല്ലാത്തതുമൂലം രോഗബാധിതരായി മരണപ്പെടുന്നവരുടെ കുടുംബാംഗങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളുടെ അടിസ്ഥാനത്തിലാണ് മാർഗനിർദേശങ്ങൾ നൽകുന്നത്.

എം.കെ മുനീര്‍ മുഖ്യമന്ത്രിക്കയച്ച കത്തിന്‍റെ പൂര്‍ണരൂപം:

ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ മുമ്പാകെ സമർപിക്കുന്നത്,

സർ,

ലോക മഹാമാരി കോവിഡ് 19 രോഗ കാരണത്താൽ മരണപ്പെട്ടവരുടെ ശവസംസ്കാര ചടങ്ങുകളുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ അങ്ങയുടെ ശ്രദ്ധയിൽ പെടുത്തുവാൻ ആഗ്രഹിക്കുകയാണ്.

നിലവിൽ കോവിഡ് പ്രോട്ടോകോളിന്റെ പേരിൽ മരിച്ചവരുടെ ബന്ധുമിത്രാദികളുടെ ആഗ്രഹങ്ങൾ മാനിക്കാതെയും മതപരമായ കർമ്മങ്ങൾ പാലിക്കാതെയും മൃതദേഹങ്ങൾ സംസ്കരിക്കുന്ന പശ്ചാത്തലത്തിലാണ് ഇത്തരമൊരു നിവേദനം അങ്ങേയ്ക്ക് മുമ്പിൽ സമർപ്പിക്കുന്നത്.

ഇന്ത്യൻ ഭരണഘടനയുടെ 21-ാംഅനുചേദം അനുസരിച്ചുള്ള മാന്യമായ ജീവിതവും സ്വാതന്ത്ര്യവും എന്ന അവകാശത്തിൻറെ ലംഘനവും ലോക ആരോഗ്യ സംഘടനയുടെ "DISPOSAL OF DEAD BODIES" ചാപ്റ്ററിന്റെ നിർദ്ദേശങ്ങളുടെ ലംഘനവും വ്യാപകമായ സന്ദർഭത്തിലാണ് താങ്കളുടെ ശ്രദ്ധയിൽ പ്രസ്തുത വിഷയം കൊണ്ടുവരുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നത്. കോവിഡ് 19 രോഗവുമായി മരണപ്പെടുന്നവരുടെ മൃതശരീരം സംസ്കരിക്കുന്നതിന് പ്രോട്ടോകോളിന്റെ വ്യവസ്ഥകൾക്ക് അനുസൃതമായി താഴെപ്പറയുന്ന കാര്യങ്ങൾ ഉചിതമായ നടപടി എന്ന നിലയ്ക്ക് സ്വീകരിക്കാവുന്നതാണ്. കോവിഡ് 19 മരണവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന പല നടപടി ക്രമങ്ങളും വൈദ്യശാസ്ത്രപരമായി ന്യായീകരിക്കാൻ സാധിക്കാത്തതാണെന്ന വിഷയവും താങ്കളുടെ ശ്രദ്ധയിൽ പെടുത്തുകയാണ്.

1) മരിച്ചവരോട് മാന്യത കാണിക്കുന്നതിനും സന്തപ്ത കുടുംബാംഗങ്ങളുടെ വികാരങ്ങൾ മാനിക്കുന്നതിനും മതപരവും പ്രാദേശികവുമായ ആചാരപ്രകാരം മൃതദേഹങ്ങൾ ബന്ധുക്കൾ പരിപാലിക്കുന്നതിനും അനുമതി നൽകേണ്ടതാണ്.

2) മരിച്ചവരുടെ ശരീരത്തിൽ നിന്ന് രോഗം പകരില്ല എന്നുള്ളത് കൊണ്ട് ബന്ധുക്കൾക്ക് മൃതശരീരം കൈമാറി ശരീരം ശുദ്ധീകരിക്കുന്നതിന് അവസരം ഒരുക്കേണ്ടതാണ്. പ്രോട്ടോകോൾ പ്രകാരമുള്ള നിബന്ധനകൾ കുടുബാംഗങ്ങൾ പാലിക്കുന്നുണ്ടോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണ്. ബന്ധുക്കൾക്ക് നേരിട്ട് വിട്ട് കൊടുക്കുന്നതിന് എന്തെങ്കിലും തടസ്സം നേരിടുന്ന പക്ഷം വിദഗ്ദ പരിശീലനം നൽകി എല്ലാ ആശുപത്രികളോട് അനുബന്ധിച്ചും സന്നദ്ധ സേവന പ്രവർത്തകന്മാരുടെ നേതൃത്വത്തിൽ മൃതദേഹം കുളിപ്പിച്ച് ഓരോ മതാചാര പ്രകാരമുള്ള വസ്ത്രങ്ങൾ ധരിപ്പിച്ച് കർമ്മങ്ങൾ നടത്തി സുരക്ഷിതമായ രൂപത്തിൽ സംസ്കരിക്കുന്നതിന് നടപടി സ്വീകരിക്കാവുന്നതാണ്.

3) സാധാരണ മരണങ്ങൾക്കും കോവിഡ്19 ടെസ്റ്റ് എന്ന നിബന്ധന ഒഴിവാക്കേണ്ടതാണ്. ഹോസ്പിറ്റലിൽ വെച്ചുണ്ടാകുന്ന സാധാരണ മരണങ്ങളിലെ മൃതദേഹങ്ങൾ കുളിപ്പിക്കുന്നവരും മറ്റു കാര്യങ്ങൾ നിർവ്വഹിക്കുന്നവരും കോവിഡ് മാനദണ്ഡമനുസരിച്ചുള്ള സുരക്ഷ സ്വീകരിക്കണമെന്ന് നിഷ്കർശിച്ചു കോവിഡ് ടെസ്റ്റ് ഒഴിവാക്കേണ്ടതാണ്.

4) കോവിഡ് കാരണം മരിച്ചവരുടെ മൃതശരീരങ്ങൾ കാലതാമസം കൂടാതെ കൈമാറുന്നതിന് നടപടി സ്വീകരിക്കേണ്ടതാണ്. ഇപ്പോൾ ഈ കാര്യത്തിൽ ഒരു തരത്തിലും ന്യായീകരിക്കാൻ പറ്റാത്ത വിധത്തിലുള്ള കാല താമസം നേരിടുന്നുണ്ട്. പരിപാലിക്കുന്നതിന് പ്രോട്ടോകോൾ നിബന്ധന പ്രകാരമുള്ള കാര്യങ്ങൾ ബന്ധുക്കളെ പരിശീലിപ്പിക്കേണ്ടതാണ്.

5 ) മൃതശരീരം ഐസലേഷൻ വാർഡിൽ നിന്ന് മാറ്റുന്നതിനു മുമ്പ് മിനിമം ഒരു ബന്ധു/ സന്നദ്ധ പ്രവർത്തകനെ എങ്കിലും ദൂരം പാലിച്ച് മൃതശരീരം കാണുന്നതിന് മാത്രം അനുമതി നൽകേണ്ടതാണ്.

6) പ്രോട്ടോകോൾ നിബന്ധന പ്രകാരം നിശ്ചിത വാഷിങ്ങ് ഏരിയയിൽ വച്ച് മൃതദേഹം സോപ്പ് ഉപയോഗിച്ച് ഫ്ലഷ് ചെയ്ത് കഴുകുവാൻ അവസരം നൽകേണ്ടതാണ്.

7) ചുംബനം നൽകാതെയോ സ്പർശിക്കാതെയോ അകലം പാലിച്ച് വളരെ അടുത്ത ബന്ധുക്കൾക്ക് സന്ദർശനാനുമതി നൽകാവുന്നതാണ് .

8) ചില മതങ്ങളുടെ ആചാര പ്രകാരം ദഹിപ്പിക്കുകയാണല്ലൊ ചെയ്യാറുള്ളത്. അങ്ങിനെ ദഹിപ്പിക്കുന്ന മൃതദേഹാവിശിഷ്ടങ്ങളിൽ നിന്ന് രോഗം പടരില്ല എന്നുള്ളത് കൊണ്ട് മരിച്ചയാളുടെ ചിതാഭസ്മം അവസാന കർമ്മങ്ങൾക്കായി പ്രോട്ടോകോൾ പ്രകാരം ബന്ധുക്കൾക്ക് നൽകേണ്ടതാണ്.

9) അവകാശികളില്ലാതെ മരിക്കുന്നവരുടെ ശവ സംസ്കാര ചടങ്ങും മരിച്ചവരുടെ മത ശാസനകൾക്കനുസരിച്ച് സർക്കാർ മേൽനോട്ടത്തിൽ നിർവഹിക്കേണ്ടതാണ്.

10) മരിച്ചവരുടെ DEATH AUDIT റിപോർട്ട് ബന്ധപ്പെട്ടവർക്ക് ആശുപത്രിയിൽ നിന്ന് വളരെ പെട്ടെന്ന് ലഭ്യമാക്കേണ്ടതാണ്.

11) കോവിഡ് ബാധിച്ചു മരിച്ച് ഖബർ അടക്കുന്ന മൃതദേഹങ്ങൾ പത്ത് അടി ആഴത്തിലുള്ള കുഴി എടുത്താണ് ഇപ്പോൾ മറവ് ചെയ്യുന്നത്. ഇത് ആവശ്യം ഇല്ലാത്തതും മൃതദേഹത്തോട് അനാദരവ് കാണിക്കും വിധം കുഴിയിലേക്ക് എടുത്ത് ഇടുകയും ചെയ്യുന്ന അവസ്ഥ ഉണ്ടാകുന്നത് കൊണ്ട് സാധാരണ മൃതദേഹങ്ങൾ മറവ് ചെയ്യുന്ന കുഴിയുടെ ആഴത്തിൽ തന്നെ ബ്ലീച്ചിങ് പൗഡർ തുടങ്ങിയ അണുനശീകരണി ഉപയോഗിച്ച ശേഷം മറവ് ചെയ്യാൻ അനുവദിക്കുക. ഇങ്ങിനെ മറവ് ചെയ്യുന്നതിൽ നിന്ന് രോഗ വ്യാപനം ഉണ്ടാവുകയില്ല എന്ന് വിദഗ്ദന്മാർ തറപ്പിച്ച് പറയുന്നുണ്ട്.

12) കേരളത്തിലുണ്ടായ എല്ലാ ദുരന്ത മുഖത്തും ആത്മാർത്ഥമായി സേവനം ചെയ്ത സന്നദ്ധ സേവന മനസ്ഥിതിയുള്ള ചെറുപ്പക്കാരുള്ള നമ്മുടെ സംസ്ഥാനത്ത് ഈ പ്രവർത്തനങ്ങൾക്ക് മേൽ പറഞ്ഞ ചെറുപ്പക്കാരെ നമുക്ക് ഉപയോഗപ്പെടുത്താവുന്നതാണ്..

കോവിഡ് പ്രോട്ടോകോൾ മാനിച്ചും ഭരണഘടനാദത്തമായ മാന്യമായ മരണം എന്ന അവകാശത്തെ മാനിച്ചും ലോകാരോഗ്യസംഘടനയുടെ മാർഗ്ഗനിർദ്ദേശ തത്വങ്ങൾ അനുസരിച്ചും മേൽ കാര്യത്തിൽ വളരെ അടിയന്തിരവും ഉചിതവുമായ നടപടികൾ സ്വീകരിക്കുവാൻ വിനീതമായി അഭ്യർത്ഥിക്കുന്നു

TAGS :

Next Story