സ്വര്‍ണക്കടത്തിന് നയതന്ത്ര ബാഗേജ് ഉപയോഗിക്കാമെന്ന് പറഞ്ഞത് സ്വപ്ന; സ്വപ്നയുടെ ക്രിമിനല്‍ പശ്ചാത്തലം ശിവശങ്കരന് അറിയാമായിരുന്നു: ഇ.ഡിക്ക് സന്ദീപിന്‍റെ മൊഴി
റമീസാണ് സ്വര്‍ണക്കടത്തിന് പുതിയ മാര്‍ഗങ്ങള്‍ ആരാഞ്ഞത്. ലൈഫ് മിഷനില്‍ 45 ലക്ഷം രൂപ കമ്മീഷന്‍ നല്‍കിയെന്നും സന്ദീപ് നായരുടെ മൊഴി
നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്താമെന്ന ആശയം മുന്നോട്ടു വെച്ചത് സ്വപ്ന സുരേഷെന്ന് കേസിലെ പ്രതി സന്ദീപ് നായര്‍ എന്‍ഫോഴ്സ്മെന്‍റിന് മൊഴി നല്‍കി. റമീസാണ് സ്വര്‍ണക്കടത്തിന് പുതിയ മാര്‍ഗങ്ങള്‍ ആരാഞ്ഞത്. സ്വപ്നയുടെ ക്രിമിനല്‍ പശ്ചാത്തലം ശിവശങ്കരന് അറിയാമായിരുന്നുവെന്നും ലൈഫ് മിഷനില്‍ 45 ലക്ഷം രൂപ കമ്മീഷന്‍ നല്‍കിയെന്നും സന്ദീപ് നായര്‍ മൊഴി നല്‍കിയിട്ടുണ്ട്
ആഗസ്റ്റ് മാസം 6ാം തീയതി എന്‍ഫോഴ്‍സ്‍മെന്‍റ് ഡയറക്ട്രേറ്റ് നടത്തിയ ചോദ്യം ചെയ്യലിലാണ് നയതന്ത്ര ബാഗേജിലൂടെയുള്ള സ്വര്‍ണക്കടത്തിന്‍റെ വിശദാംശങ്ങള്‍ പ്രധാന പ്രതിയായ സന്ദീപ് നായര്‍ തുറന്ന് പറഞ്ഞത്. 2019 മെയ് മാസത്തിലാണ് ഗൂഡാലോചന നടന്നത്. തിരുവനന്തപുരത്തെ താല്‍വാക്കേഴ്സ് ജിമ്മിന്‍റെ പാര്‍ക്കിംഗില്‍ വെച്ചായിരുന്നു ഗൂഡാലോചന.
സ്വര്‍ണക്കടത്തിന് പുതിയ മാർഗം റമീസ് ആരാഞ്ഞു. നയതന്ത്ര ബാഗേജ് വഴി സ്വർണം കടത്തിയാൽ പിടിക്കപ്പെടില്ല എന്ന് പറഞ്ഞത് സ്വപ്നയാണ്. ഇതിന്‍റെ അടിസ്ഥാനത്തില്‍ രണ്ട് തവണ ട്രയല്‍ നടത്തിയെന്നും ഇ. ഡിക്ക് നല്കിയ മൊഴിയില്‍ സന്ദീപ് നായര്‍ പറയുന്നു. സ്വപ്ന ആവശ്യപ്പെട്ടത് 1000 യു.എസ് ഡോളറാണ്. കുറഞ്ഞത് 10 കിലോ സ്വര്‍ണം എങ്കിലും അയക്കണമെന്ന് സ്വപ്ന നിര്‍ബന്ധിച്ചു.
കോൺസുൽ ജനറലിന് ജർമനിയിൽ ബിസിനസിനും ദുബായിൽ വീട് നിർമിക്കാനും പണം വേണമെന്ന് പറഞ്ഞുവെന്ന് സ്വപ്ന ആവശ്യപ്പെട്ടു. കോൺസുൽ ഡിസംബറിൽ മടങ്ങുമെന്നും സ്വപ്ന പറഞ്ഞുവെന്നും മൊഴിയുണ്ട്. സ്വപ്നയ്ക്കെതിരായ ക്രിമിനൽ കേസ് ശിവശങ്കർ അറിഞ്ഞിരുന്നുവെന്ന് സന്ദീപ് നായരുടെ മൊഴിയിലുണ്ട്. സ്വപ്നയുടെ സ്പേസ് പാർക്കിലെ നിയമനം ഇതിന് ശേഷമാണെന്നും സന്ദീപ് പറയുന്നു. ലൈഫ് മിഷനിൽ 5% കമ്മീഷൻ വാഗ്‍ദാനം ചെയ്തത് സന്തോഷ് ഈപ്പനാണെന്നും 45 ലക്ഷം രൂപ മൂന്നു തവണയായി തനിക്ക് നൽകിയെന്നും മൊഴിയുണ്ട്.
Adjust Story Font
16