ലൈംഗികാതിക്രമപരാതി: സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം സി.കെ കൃഷ്ണന്‍കുട്ടിയെ ജില്ലാ എക്സിക്യൂട്ടീവിൽ നിന്നും തരംതാഴ്ത്തി
ജില്ലാ കൗൺസിലിലേക്കാണ് തരംതാഴ്ത്തിയത്. സംസ്ഥാന കൗൺസിലിൽ നിന്നും പുറത്താക്കുവാനും ജില്ലാ എക്സിക്യുട്ടീവ് ശുപാർശ ചെയ്തിട്ടുണ്ട്.
ലൈംഗികാതിക്രമ പരാതിയിൽ സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം സി.കെ കൃഷ്ണൻകുട്ടിയ്‌ക്കെതിരെ പാര്‍ട്ടി നടപടി. ഇടുക്കി ജില്ല എക്സിക്യൂട്ടീവിൽ നിന്നും കൃഷ്ണന്‍കുട്ടിയെ തരംതാഴ്ത്തി. സംസ്ഥാന കൗൺസിലിൽ നിന്നും പുറത്താക്കാന്‍ ജില്ലാ എക്സിക്യുട്ടീവ് ശുപാർശ ചെയ്തിട്ടുണ്ട്. പാർട്ടി നിയോഗിച്ച അന്വേഷണ കമ്മീഷന്‍റെ റിപ്പോർട്ടിനെ തുടർന്നാണ് നടപടി.
രണ്ട് മാസം മുന്‍പാണ് മഹിളാ സംഘം പ്രവര്‍ത്തകയായ യുവതി സി.പി.ഐ സംസ്ഥാന നേതാവിനെതിരെ പാർട്ടി ജില്ലാ നേതൃത്വത്തിന് പരാതി നൽകിയത്. പരാതിയിൽ ജില്ലാ ഘടകം നടപടി കൈക്കൊള്ളാതിരുന്ന സാഹചര്യത്തിൽ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് സിപിഐ അന്വേഷണ കമ്മീഷനെ നിയമിക്കുകയും, കമ്മീഷന്‍ പരാതിക്കാരിയില്‍ നിന്നും, ആരോപണ വിധേയനില്‍ നിന്നും, അമ്പതിലധികം വരുന്ന പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ അന്വേഷണ കമ്മീഷൻ കഴിഞ്ഞ ദിവസം സമർപ്പിച്ച റിപ്പോർട്ടിലാണ് ഇപ്പോൾ നടപടി ഉണ്ടായിരിക്കുന്നതെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ ശിവരാമന്‍ പറഞ്ഞു.
ലൈംഗികാതിക്രമ പരാതിയിൽ സി.കെ കൃഷ്ണൻകുട്ടി തെറ്റുകാരനാണെന്നായിരുന്നു അന്വേഷണ കമ്മീഷന്‍റെ കണ്ടെത്തൽ. ഇതിന്‍റെ അടിസ്ഥാനത്തില്‍ മുതിര്‍ന്ന നേതാവിനെ ജില്ല എക്സിക്യൂട്ടീവിൽ നിന്നും തരംതാഴ്ത്തി. ജില്ലാ കൗൺസിലിലേക്കാണ് തരംതാഴ്ത്തിയത്. സംസ്ഥാന കൗൺസിലിൽ നിന്നും പുറത്താക്കുവാനും ജില്ലാ എക്സിക്യുട്ടീവ് ശുപാർശ ചെയ്തിട്ടുണ്ട്.
സമാന സംഭവത്തിൽ മുമ്പും സി കെ കൃഷ്ണൻകുട്ടിയെ സംസ്ഥാന സമിതിയിൽ നിന്നും ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയിട്ടുണ്ടെന്നും അതിനാൽ ഇദ്ദേഹത്തെ പാർട്ടിയിൽ നിന്നും പുറത്താക്കണമെന്നും ജില്ലാ കൗൺസിലിൽ ഒരു വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്.
Adjust Story Font
16