കെട്ടിട നിർമാണ ക്ഷേമനിധിയിൽ നിന്ന് അനർഹരെ ഒഴിവാക്കും; തൊഴിലാളി സംഘടനകളുടെ പിന്തുണ
അനർഹരെ ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കുന്നതിനായി തൊഴിലാളികളുടെ ആധാർ അധിഷ്ഠിത ഡാറ്റാബേസ് തയ്യാറാക്കും.
കേരള കെട്ടിട നിർമാണ തൊഴിലാളി ക്ഷേമനിധിയിൽ നിന്ന് അനർഹരെ കണ്ടെത്തി ഒഴിവാക്കാൻ തൊഴിൽ മന്ത്രി വി ശിവൻകുട്ടി വിളിച്ചു ചേർത്ത നിർമാണ മേഖലയിലെ തൊഴിലാളി സംഘടനകളുടെ യോഗത്തിൽ തീരുമാനമായി. അനർഹരെ ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കുന്നതിനായി തൊഴിലാളികളുടെ ആധാർ അധിഷ്ഠിത ഡാറ്റാബേസ് തയ്യാറാക്കും. തീരുമാനത്തെ തൊഴിലാളി സംഘടനകൾ ഒന്നടങ്കം പിന്തുണച്ചതായി മന്ത്രിയുടെ ഓഫീസ് പത്രക്കുറിപ്പിൽ അറിയിച്ചു.
നിർമാണ ക്ഷേമനിധി ബോർഡ് സാമ്പത്തിക പ്രതിസന്ധിയിലാണ് എന്ന് മന്ത്രി പറഞ്ഞു. 3.18 ലക്ഷം പേർക്ക് പെൻഷൻ നൽകുന്നതിന് പ്രതിമാസം 50 കോടി രൂപ ചെലവ് വരും. ഈ സാഹചര്യത്തിൽ കേരള കെട്ടിട നിർമാണ തൊഴിലാളി ക്ഷേമനിധിയിലേക്കുള്ള സെസ് പിരിവ് ഊർജിതമാക്കണം. സെസ് പിരിവ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി നടത്താനാണ് തീരുമാനം.
നിലവിലുള്ള സെസ് കുടിശ്ശിക പിടിച്ചെടുക്കാൻ തൊഴിൽവകുപ്പ് നടപടി സ്വീകരിക്കും. അതിനായി സെസ് അദാലത്തുകൾ സംഘടിപ്പിക്കുകയും റവന്യൂ റിക്കവറി ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യും. നിർമാണ മേഖലയിലെ അതിഥി തൊഴിലാളികളെ ക്ഷേമ ബോർഡിൽ ഉൾപ്പെടുത്താനുള്ള നടപടികളും ആരംഭിക്കും.
ലേബർ കമ്മീഷണർ ഡോ. എസ് ചിത്ര ഐ.എ.എസ്, കേരള ബിൽഡിംഗ് ആൻഡ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ് വെൽഫെയർ ബോർഡ് ചെയർമാൻ വി ശശികുമാർ, ആർ ചന്ദ്രശേഖരൻ, കെ.പി സഹദേവൻ, കോനിക്കര പ്രഭാകരൻ,വിജയൻ കുനുശ്ശേരി തുടങ്ങി വിവിധ തൊഴിലാളി സംഘടനാ നേതാക്കൾ പങ്കെടുത്തു.
Adjust Story Font
16