Quantcast

കളക്ടറുടെ വാക്കിന് പുല്ലുവില;സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനം നാളെയും തുടരും

മൂന്ന് ആഴ്ചക്കിടെ സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമാകുമെന്ന് ആരോഗ്യമന്ത്രി ഇന്ന് പത്രസമ്മേളനത്തിൽ പറഞ്ഞിരുന്നു

MediaOne Logo

Web Desk

  • Updated:

    2022-01-15 14:21:42.0

Published:

15 Jan 2022 1:41 PM GMT

കളക്ടറുടെ വാക്കിന് പുല്ലുവില;സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനം നാളെയും തുടരും
X

ജില്ലയിൽ പൊതുയോഗങ്ങളും സാമൂഹിക ഒത്തുചേരലുകളും നിരോധിച്ചുകൊണ്ട് ജില്ലാ കളക്ടർ ഇറക്കിയ ഉത്തരവിന് പുല്ലുവില നൽകി സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനം നാളെയും തുടരും.

അതേസമയം,തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ പങ്കെടുത്ത ഒരാൾക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. നെയ്യാറ്റിൻകര നഗരസഭ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ കെ കെ ഷിബുവിനാണ് രോഗം കണ്ടെത്തിയത്.

കോവിഡ് വ്യാപന നിരക്ക് ഉയർന്ന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ ഭരണകൂടം രംഗത്തെത്തിയിരുന്നു.50ൽ കുറവ് ആളുകൾ പങ്കെടുക്കുന്ന യോഗങ്ങളും ഒത്തുചേരലുകളും അനുവദിക്കില്ലെന്നും നേരത്തേ നിശ്ചയിച്ചു പോയ ഇത്തരം യോഗങ്ങൾ ഉണ്ടെങ്കിൽ സംഘാടകർ അത് മാറ്റിവെക്കണമെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്‌സൺ കൂടിയായ കളക്ടർ അറിയിച്ചു. കല്യാണങ്ങൾക്കും മരണാനന്തരചടങ്ങുകൾക്കും പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം 50 ആയി നിജപ്പെടുത്തി.

കർശന നിരീക്ഷണത്തിന് സിറ്റി, റൂറൽ ജില്ലാ പോലീസ് മേധാവിമാർക്കും നിർദേശം നൽകിയിട്ടുണ്ട്. ജില്ലയിലെ സർക്കാർ, അർധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേതുൾപ്പെടെ എല്ലാ ഔദ്യോഗിക പരിപാടികളും ചടങ്ങുകളും ഓൺലൈൻ ആയി നടത്തണം. മാളുകളിലും വ്യാപാരസ്ഥാപനങ്ങളിലും ജനത്തിരക്ക് അനുവദിക്കില്ല.

വ്യാപാരസ്ഥാപനങ്ങളിൽ 25 സ്‌ക്വയർ ഫീറ്റിന് ഒരാളെന്ന നിലയിൽ നിശ്ചയിച്ച് മാത്രമേ ആളുകളെ പ്രവേശിപ്പിക്കാൻ പാടുള്ളൂ. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ക്ലസ്റ്ററുകൾ രൂപപ്പെട്ടാൽ 15 ദിവസത്തേക്ക് സ്ഥാപനങ്ങൾ അടച്ചിടണമെന്നും വിവരം പ്രിൻസിപ്പൽ/ഹെഡ്മാസ്റ്റർമാർ ബന്ധപ്പെട്ട പ്രദേശത്തെ മെഡിക്കൽ ഓഫീസറെ അറിയിക്കണമെന്നും ഉത്തരവിൽ പറയുന്നു.മൂന്ന് ആഴ്ചക്കിടെ സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമാകുമെന്ന് ആരോഗ്യമന്ത്രി ഇന്ന് പത്രസമ്മേളനത്തിൽ പറഞ്ഞിരുന്നു.

അതേസമയം,സംസ്ഥാനത്ത് ഇന്ന് 17,755 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം 4694, എറണാകുളം 2637, തൃശൂർ 1731, കോഴിക്കോട് 1648, കോട്ടയം 1194, പത്തനംതിട്ട 863, കണ്ണൂർ 845, പാലക്കാട് 835, കൊല്ലം 831, ആലപ്പുഴ 765, മലപ്പുറം 728, ഇടുക്കി 417, കാസർഗോഡ് 317, വയനാട് 250 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 596 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 17 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 50,674 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 150 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 16,488 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 964 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 153 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച 3819 പേർ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 65,937 സാമ്പിളുകൾ പരിശോധിച്ചു. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (ണകജഞ) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാർഡുകളാണുള്ളത്. ഇവിടെ കർശന നിയന്ത്രണമുണ്ടാകും.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,95,338 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 1,91,286 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 4052 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.നിലവിൽ 90,649 കോവിഡ് കേസുകളിൽ, 4 ശതമാനം വ്യക്തികൾ മാത്രമാണ് ആശുപത്രി/ഫീൽഡ് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

TAGS :

Next Story