എന്ത് സംഭവിച്ചാലും 'ഉപ്പ് തിന്നവൻ വെള്ളം കുടിക്കും' എന്ന് മാത്രം പറയാൻ കീ കൊടുത്ത് വച്ചിരിക്കുന്ന പാവയാണോ മുഖ്യമന്ത്രി ? മരം മുറി വിവാദത്തിൽ ഷിബു ബേബി ജോൺ
'ഇതിന് മാത്രം ഉപ്പ് തയ്യാറാക്കി വച്ചിരിക്കുന്നവർ ആരെന്ന് കണ്ടുപിടിക്കണം'
വയനാട് മുട്ടിൽ മരം മുറി വിവാദത്തിൽ സർക്കാരിനെതിരേ ആർ.എസ്.പി നേതാവ് ഷിബു ബേബി ജോൺ. മുട്ടിൽ മരംമുറിയെ പറ്റി സർക്കാർ ന്യായീകരണങ്ങൾ കേട്ടാൽ തോന്നുക കഴിഞ്ഞ സർക്കാർ മറ്റേതോ മുന്നണിയുടെത് ആയിരുന്നെന്നാണ് തോന്നുക എന്ന് അദ്ദേഹം പറഞ്ഞു. ഇത്രയും വലിയ മരംകൊള്ള നടന്നിട്ടും റവന്യൂവും വനവും ഭരിച്ച സിപിഐയ്ക്ക് മിണ്ടാട്ടമില്ലെന്നും സംസ്ഥാനത്തെ പരിസ്ഥിതി സ്‌നേഹികളും സംഘടനകളും മയക്കത്തിലാണെന്നും അദ്ദേഹം പരിഹസിച്ചു.
സംസ്ഥാനത്ത് എന്ത് സംഭവിച്ചാലും 'ഉപ്പ് തിന്നവൻ വെള്ളം കുടിയ്ക്കും' എന്ന് മാത്രം പറയാൻ കീ കൊടുത്ത് വച്ചിരിക്കുന്ന പാവയാണോ കേരളത്തിന്‍റെ മുഖ്യമന്ത്രിയെന്നും അദ്ദേഹം ചോദിച്ചു. മുട്ടിൽ മരംമുറി കേസിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം
'കാട്ടിലെ തടി, തേവരുടെ ആന...
വലിയെടാ വലി...
മുട്ടിൽ മരംമുറിയെ പറ്റി ഗവൺമെൻ്റിൻ്റെ ന്യായീകരണങ്ങൾ കേട്ടാൽ തോന്നുക കഴിഞ്ഞ സർക്കാർ മറ്റേതോ മുന്നണിയുടെത് ആയിരുന്നെന്നാണ്. ആ പ്രദേശത്തെ ഈട്ടിയും തേക്കുമൊക്കെ ഒരെണ്ണം പോലും ബാക്കി വയ്ക്കാതെ മുറിച്ചുമാറ്റിക്കഴിഞ്ഞു. എന്നിട്ടും റവന്യൂവും വനവും ഭരിച്ച സിപിഐയ്ക്ക് മിണ്ടാട്ടമില്ല. ഇത്രയുംവലിയ മരംകൊള്ള നടന്നിട്ടും നാട്ടിലെ പരിസ്ഥിതി സ്നേഹികളും ശാസ്ത്രസാഹിത്യ പരിഷത്ത് അടക്കമുള്ള സംഘടനകളും മയക്കത്തിലാണ്.
സംസ്ഥാനത്ത് എന്ത് സംഭവിച്ചാലും 'ഉപ്പ് തിന്നവൻ വെള്ളം കുടിയ്ക്കും' എന്ന് മാത്രം പറയാൻ കീ കൊടുത്ത് വച്ചിരിക്കുന്ന പാവയാണോ കേരളത്തിൻ്റെ മുഖ്യമന്ത്രി. കഴിഞ്ഞ കുറേക്കാലമായി കുറച്ചുപേർ സ്ഥിരമായി ഉപ്പ് തിന്നുകയും വെള്ളം കുടിയ്ക്കുകയും ചെയ്തുകൊണ്ടിരിക്കുന്നത് ജനങ്ങൾ കാണുന്നുണ്ട്. അവരെല്ലാം ഈ സർക്കാരിൻ്റെ സ്വന്തക്കാരുമായിരുന്നു. ഇതിനുംമാത്രം ഉപ്പ് തയ്യാറാക്കി വച്ചിരിക്കുന്നവർ ആരെന്ന് കണ്ടുപിടിക്കണം.
മുട്ടിൽ മരംമുറി കേസിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കാൻ സർക്കാർ തയ്യാറാകണം.'
Adjust Story Font
16