മുനമ്പത്തെ 404 ഏക്കര്‍ ഭൂമി വഖഫ് പോര്‍ട്ടലായ ഉമീദില്‍ രജിസ്റ്റര്‍ ചെയ്തു
ഭൂമിയുടെ മുതവല്ലി സ്ഥാനം വഖഫ് ബോർഡ് ഏറ്റെടുത്താണ് രജിസ്ട്രേഷൻ പൂർത്തീകരിച്ചത്

എറണാകുളം: മുനമ്പത്തെ 404 ഏക്കർ ഭൂമി വഖഫ് പോർട്ടലായ ഉമീദിൽ രജിസ്റ്റർ ചെയ്തു. ഭൂമിയുടെ മുതവല്ലി സ്ഥാനം വഖഫ് ബോർഡ് ഏറ്റെടുത്താണ് രജിസ്ട്രേഷൻ പൂർത്തീകരിച്ചത്. മുനമ്പത്ത് താമസിക്കുന്ന ഇരുനൂറോളം കുടുംബങ്ങൾ റവന്യൂ അവകാശങ്ങൾക്കായുള്ള നിയമപോരാട്ടത്തിലാണ്.
ഫാറൂഖ് കോളജിന് സത്താർ സേഠെന്ന വ്യക്തി വഖഫ് ചെയ്ത ഭൂമി പിന്നീട് അന്യാധീനപ്പെടുകയും വിൽപ്പന നടത്തുകയുമായിരുന്നു. ഈ ഭൂമിയുടെ നിലവിലെ കൈവശക്കാരായ ഇരുനൂറോളം കുടുംബങ്ങൾ റവന്യൂ അവകാശങ്ങൾക്കായി നിയമപോരാട്ടത്തിലാണ്. മുനമ്പം ഭൂമി വഖഫല്ലെന്ന ഹൈക്കോടതി വിധി സുപ്രിംകോടതി സ്റ്റേ ചെയ്തിട്ടുണ്ട്. ഭൂമി വഖഫാണെന്ന നിലപാടാണ് എപ്പോഴും വഖഫ് ബോർഡ് സ്വീകരിച്ചത്. ഇതിന്‍റെ തുടർച്ചയാണ് മുനമ്പത്തെ 404 ഏക്കറും കേന്ദ്ര വഖഫ് പോർട്ടലായ ഉമ്മീദിൽ രജിസ്റ്റർ ചെയ്തത്.
രേഖകൾ പ്രകാരം, ഈ ഭൂമിയുടെ മുതവല്ലി ഫറൂഖ് കോളജാണ്. എന്നാൽ, ഭൂമി വഖഫല്ലെന്ന നിലപാട് ഫറൂഖ് കോളജ് തുടരുന്ന സാഹചര്യത്തിൽ വഖഫ് ബോർഡ് തന്നെ മുതവല്ലി സ്ഥാനം ഏറ്റെടുത്ത് രജിസ്ട്രേഷൻ പൂർത്തിയാക്കുകയായിരുന്നു. ഭൂമി വഖഫാണോയെന്ന കാര്യത്തിൽ സുപ്രിംകോടതി വിധിയാണ് അന്തിമമാവുക. ഭൂമി അന്യാധീനപ്പെട്ടതിന്‍റെ ഉത്തരവാദിത്തം ഫറൂഖ് കോളജ് ഏറ്റെടുത്ത് താമസക്കാർക്ക് നഷ്ടപരിഹാരം നൽകണമെന്നാണ് വഖഫ് ബോർഡിന്‍റെ നിലപാട്. ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതാധികാര സമിതിക്ക് മുൻപിലാമ് വഖഫ് ബോർഡ് ചെയർമാൻ കെ.എസ് ഹംസ ബോർഡിന്‍റെ നിലപാട് വ്യക്തമാക്കിയത്.
Adjust Story Font
16

