'ഇത് ശരിയല്ലെന്ന് വിഡിയോ കണ്ട പച്ചരിഭക്ഷണം കഴിക്കുന്ന മലയാളികൾ പറയും'
വിമര്‍ശനവുമായി എന്‍ എസ് മാധവന്‍
ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കിടെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയെന്ന ആരോപണത്തില്‍ രമ്യ ഹരിദാസ് എംപി ഉള്‍പ്പെടെ കോണ്‍ഗ്രസ് നേതാക്കളെ വിമര്‍ശിച്ച് സാഹിത്യകാരന്‍ എന്‍ എസ് മാധവന്‍. 'ഇത് ശരിയല്ലെന്ന് വിഡിയോ കണ്ട പച്ചരിഭക്ഷണം കഴിക്കുന്ന മലയാളികള്‍ പറയും' എന്നാണ് എന്‍ എസ് മാധവന്റെ ട്വീറ്റ്.
ഹോട്ടലില്‍ വെച്ച് യുവാവ് തന്‍റെ കയ്യില്‍ കയറിപ്പിടിച്ചെന്നും അതുകൊണ്ടാണ് തന്‍റെ കൂടെയുണ്ടായിരുന്നവര്‍ യുവാവിനെ മര്‍ദിച്ചതെന്നും രമ്യ ഹരിദാസ് പ്രതികരിക്കുകയുണ്ടായി. എന്നാല്‍ പുറത്തുവന്ന വിഡിയോയില്‍ എംപി പരാമര്‍ശിച്ച സംഭവമില്ല. അതേസമയം കോണ്‍ഗ്രസ് നേതാക്കള്‍ യുവാവിനെ കയ്യേറ്റം ചെയ്യുന്നത് വിഡിയോയിലുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് എന്‍ എസ് മാധവന്റെ ട്വീറ്റ്.
മുഖ്യമന്ത്രി പിണറായി വിജയനെ മുന്‍ എംഎല്‍എ വി ടി ബല്‍റാം പച്ചരി വിജയന്‍ എന്ന് വിളിച്ചത് വിവാദമായിരുന്നു. ഇക്കാര്യം കൂടി പരാമര്‍ശിച്ചാണ് എന്‍ എസ് മാധവന്റെ ട്വീറ്റ്. വി ടി ബല്‍റാം, റിയാസ് മുക്കോളി, പാളയം പ്രദീപ് തുടങ്ങിയവര്‍ക്കൊപ്പമാണ് രമ്യ ഹരിദാസ് ഭക്ഷണം കഴിക്കാനെത്തിയത്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം.
പാലക്കാട് കല്‍മണ്ഡപത്തെ ഹോട്ടലില്‍ രമ്യ ഹരിദാസും കോണ്‍ഗ്രസ് നേതാക്കളും ഇരിക്കുന്നതുകണ്ട യുവാവ് എംപിയോട് ഇത് ലോക്ഡൌണ്‍ ലംഘനമല്ലേ എന്ന് ചോദിക്കുന്നത് വിഡിയോയില്‍ കാണാം. എന്നാല്‍ താന്‍ ഭക്ഷണം പാര്‍സലായി കിട്ടാന്‍ ഓര്‍ഡര്‍ ചെയ്ത് കാത്തിരിക്കുകയാണെന്ന് രമ്യ ഹരിദാസ് മറുപടി നല്‍കി. ഇതിനിടെയാണ് രമ്യക്കൊപ്പമുണ്ടായിരുന്നവര്‍ യുവാവിനെ മര്‍ദിച്ചത്. ദൃശ്യങ്ങളെടുത്ത ഫോണ്‍ പിടിച്ചുവാങ്ങാനും ശ്രമിച്ചു. എന്നാല്‍ യുവാവ് തന്‍റെ കയ്യില്‍ കയറിപ്പിടിച്ചതുകൊണ്ടാണ് കൂടെയുണ്ടായിരുന്നവര്‍ പ്രതികരിച്ചതെന്നാണ് രമ്യ ഹരിദാസിന്‍റെ വിശദീകരണം.
Adjust Story Font
16