കോണ്‍ഗ്രസിന് പിന്നാലെ ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വിട്ട് സമാജ് വാദി പാര്‍ട്ടി
കോണ്‍ഗ്രസിന് പിന്നാലെ സമാജ് വാദി പാര്‍ട്ടിയും ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വിട്ടു. പട്ടികയിൽ 6 സ്ഥാനാർത്ഥികളുടെ പേരാണുള്ളത്. സമാജ് വാദി പാര്‍ട്ടി സ്ഥാപക നേതാവ് മുലായം സിങ് യാദവ് മെയിൻപുരിയിൽ നിന്നും മത്സരിക്കും. ബി.എസ്.പിയുമായി സഖ്യത്തില്‍ മത്സരിക്കുന്ന സമാജ് വാദി പാര്‍ട്ടി, സുരക്ഷിത മണ്ഡലമായ മെയിന്‍പുരി തന്നെയാണ് സ്ഥാപക നേതാവ് മുലായം സിങ് യാദവിന് നല്‍കിയിട്ടുള്ളത്. ബദായുവില്‍ നിന്നും ധർമേന്ദ്ര യാദവും ഫിറോസാബാദില്‍ നിന്നും അക്ഷയ് യാദവും ജനവിധി തേടും. ഇത്താവയില്‍ കമലേഷ് കതരിയയും റോബട്ട് ഗഞ്ചില്‍ ഭായ് ലാൽ കോള്‍ഉം സ്ഥാനാര്‍ത്ഥിയാകും. ബഹ്റായിച്ചില്‍ ഷബിർ വാൽമികി മത്സരിക്കും. ആദ്യ ഘട്ട പട്ടികയില്‍ പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ പേരില്ല. 1996, 2004, 2009, 2014 തെരഞ്ഞെടുപ്പുകള്‍ മുലായം മെയിന്‍ പുരിയില്‍ നിന്നും ജനവിധി തേടിയിരുന്നു. 2014ല്‍ മെയിന്‍പുരിക്ക് പുറമെ മത്സരിച്ച അസംഗഡില്‍ മുലായത്തിന് 3.64 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്.
ആദ്യ ഘട്ട പട്ടികയിലെ ആദ്യ പേരുകാരനായി മുലായത്തിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതോടെ അഖിലേഷും മുലായവും തമ്മിലുള്ള അഭിപ്രായ ഭിന്നത പരിഹരിച്ചതായാണ് സൂചന. ബി.എസ്.പിയുമായുള്ള സഖ്യത്തില്‍ അതൃപ്തിയും മുലായം നേരത്തെ വ്യക്തമാക്കിയിരുന്നു. 80 സീറ്റുള്ള ഉത്തര്‍പ്രദേശില്‍ ബി.എസ്.പി 38ഉം എസ്പി 31ഉം സീറ്റുകളില്‍ മത്സരിക്കാനാണ് ധാരണ.
Adjust Story Font
16