Quantcast

ആരാണ് പ്രഗ്യാ സിംഗ് ഠാക്കൂർ?

മുസ്‌ലിംകളെ ലക്ഷ്യം വെച്ച് 2006 മുതൽ നടത്തുന്ന നിയമവിരുദ്ധ പ്രവർത്തരുടെ യോഗങ്ങളിൽ സജീവ പങ്കാളിയായിരുന്നു പ്രഗ്യാ സിംഗ്

MediaOne Logo

ഹാനിയ സെനം

  • Published:

    19 April 2019 5:54 AM GMT

ആരാണ് പ്രഗ്യാ സിംഗ് ഠാക്കൂർ?
X

മാലേഗാവ് സ്ഫോടന കേസിൽ അന്വേഷണം നേരിടുന്ന സാധ്വി പ്രഗ്യാ സിംഗാണ് ഭോപ്പാലിലെ ബി.ജെ.പി സ്ഥാനാർത്ഥി. പ്രഗ്യാ സിംഗ് ഇപ്പോൾ മുംബൈ കോടതിയിൽ യു.എ.പി.എ നിയമം ചുമത്തപ്പെട്ട് കർശനമായ വിചാരണ നേരിടുന്നുണ്ടെങ്കിലും ജാമ്യത്തിന്റെ ആനുകൂല്യത്തിൽ അവർ ഇപ്പോഴും പുറത്താണ്.

മലേഗാവ് സ്ഫോടന കേസ്

മഹാരാഷ്ട്രയിലെ മലേഗാവില്‍ 2008ല്‍ നടന്ന സ്ഫോടനത്തില്‍ ഏഴ് പേർ കൊല്ലപ്പെടുകയും,100ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ കേസുമായി ബന്ധപ്പെട്ടാണ് ആദ്യമായി ഈ പേർ നമ്മൾ കേൾക്കുന്നത്.

മഹാരാഷ്ട്രയിലെ എ.ടി.എസ് വിഭാഗം തലവൻ ഹേമന്ത് കർക്കരെ സ്ഫോടനത്തിനുപയോഗിച്ച ബൈക്ക് കണ്ടുപിടിച്ചതോടെ ഠാക്കൂറിൽ ചെന്ന് അന്വേഷണം അവസാനിക്കുകയായിരുന്നു. പ്രഗ്യാ സിംഗ് മുൻ എ.ബി.വി.പി പ്രവർത്തകൻ കൂടിയാണ്. ജിഹാദിസ്റ്റ് ആക്രമണങ്ങളെ പ്രതിരോധിക്കാൻ ഗൂഢാലോചന നടത്തിയതായും അന്വേഷണങ്ങൾ പറയുന്നുണ്ട്.

മലേഗാവ് കേസിലെ ഠാക്കൂറിന്റെ പങ്ക്

2008 ഒക്ടോബർ 24 നാണ് പ്രഗ്യാ സിംഗ് അറസ്റ്റ് ചെയ്യപ്പെട്ടത്. ഈ ഒരു അറസ്റ്റോടു കൂടി ഹിന്ദുത്വ തീവ്രവാദ പശ്ചാത്തലം കൂടുതൽ വ്യക്തമായി. നിരവധി കേസുകളിൽ കുറ്റാരോപിതയാണെങ്കിലും മലേഗാവ് കേസിലാണ് പ്രഗ്യാ സിംഗ് പിടിക്കപ്പെടുന്നത് അതും അവരുടെ പേരിലുള്ള ഇരുചക്ര വാഹനം തെളിവായതിനാൽ.

എ.ടി.എസ് കുറ്റപത്ര പ്രകാരം മുസ്‌ലിംകളെ ലക്ഷ്യം വെച്ച് 2006 മുതൽ നടത്തുന്ന നിയമവിരുദ്ധ പ്രവർത്തരുടെ യോഗങ്ങളിൽ സജീവ പങ്കാളിയായിരുന്നു പ്രഗ്യാ സിംഗ്. 2008 ലെ മലേഗാവ് സ്ഫോടനത്തിലും ഠാക്കൂറിന് വ്യക്തമായ പങ്കുണ്ട്.

പ്രഗ്യാ സിംഗിനെതിരെയുള്ള തെളിവുകൾ

2008 ൽ ഏപ്രിൽ 11 ന് ഭോപ്പാലിൽ നടന്ന രണ്ട് യോഗങ്ങളിലും പ്രഗ്യാ സിംഗ് പങ്കെടുത്തു എന്ന സംഘപരിവാർ വക്താവ് യാഷ്‌പാൽ ബാധാനയുടെ പ്രസ്താവനയാണ് പ്രധാന തെളിവ്.

മലേഗാവ് സ്‌ഫോടനത്തിൽ എൻ.ഐ.എയുടെ പങ്ക് ?

മലേഗാവ് സ്‌ഫോടനത്തിൽ പ്രഗ്യാ സിംഗ് ഉൾപ്പടെയുള്ള പ്രതികളെ എൻ.ഐ.എ കുറ്റവിമുക്തരാക്കിയത് സംഘപരിവാർ അജണ്ടയാണെന്നാണ് പറയപ്പെടുന്നത്.

പ്രഗ്യാ സിംഗ് ഉള്‍പ്പെട്ട കേസുകൾ

സുനിൽ ജോഷി കേസ്

2007 ഡിസംബർ 29 ന് മുൻ ആർ.എസ്.എസ് പ്രചാരകൻ സുനിൽ ജോഷി വെടിയേറ്റ് മരിക്കുന്നത്. സംഘപരിവാര്‍ പ്രവര്‍ത്തകനായിരിക്കേ നിരവധി തീവ്രവാദ കേസുകളില്‍ പ്രതിയായിരുന്ന സുനില്‍ ജോഷി അക്രമസംഭവങ്ങളില്‍ മാപ്പ് സാക്ഷിയാകുമെന്ന ഭയത്തെ തുടര്‍ന്നായിരുന്നു സാധ്വി പ്രഗ്യാ സിംഗ് ഉൾപ്പെടെയുള്ള പ്രതികള്‍ ജോഷിയെ കൊലപ്പെടുത്തിയത്. സംഝോതാ സ്‌ഫോടനത്തിന്റെയും അജ്മീര്‍ സ്‌ഫോടനത്തിന്റെയും ഗൂഢാലോചന ആര്‍.എസ്.എസ് പ്രചാരകനായിരുന്ന സുനില്‍ ജോഷി വെളിപ്പെടുത്തുമെന്ന ഭയത്തിലാണ് കൊലപാതകം നടന്നത് എന്ന നിഗമനത്തിലായിരുന്നു പോലീസ്. നിരവധി കേസുകളില്‍ ഉള്‍പ്പെട്ട സുനില്‍ ജോഷി ദേവദാസ് ടൗണില്‍ ഒളിവില്‍ കഴിയവെയായിരുന്നു വെടിയേറ്റ് മരിച്ചത്. 2007ലെ സംഝോതാ എക്സ്പ്രസ് സ്ഫോടനവുമായി ബന്ധപ്പെട്ട് എന്‍.ഐ.എ രജിസ്റ്റര്‍ ചെയ്ത കേസില്‍ ജോഷി പ്രതിയായിരുന്നു. നിരവധി കേസുകളില്‍ പ്രതിയായിരുന്ന സുനില്‍ ജോഷി ഹിന്ദുത്വ തീവ്രവാദ കേസുകളിലെ മുഖ്യ കണ്ണിയായിരുന്നു.

അജ്മീർ ദർഗ സ്ഫോടനം

2007 ഒക്ടോബര്‍ 11-നാണ് രാജ്യത്തെ ഞെട്ടിച്ച അജ്മീര്‍ ദര്‍ഗ സ്‌ഫോടനം ഉണ്ടായത്. രാജസ്ഥാനിലെ അജ്മീറിലുള്ള സൂഫി സന്യാസിയുടെ ദര്‍ഗയ്ക്ക് പുറത്താണ് സ്‌ഫോടനമുണ്ടായത്. മൂന്ന് പേര്‍ കൊല്ലപ്പെട്ട സ്‌ഫോടനത്തില്‍ 17 പേര്‍ക്ക് പരിക്കേറ്റു.

ലഷ്‌കര്‍-ഇ-ത്വയിബയാണ് സ്‌ഫോടനത്തിന് പിന്നില്‍ എന്നായിരുന്നു അന്വേഷണസംഘം ആദ്യം പറഞ്ഞിരുന്നത്. ആര്‍.എസ്.എസ്സാണ് സ്‌ഫോടനത്തില്‍ എന്ന് പിന്നീടാണ് തെളിഞ്ഞത്.

മലേഗാവ് സ്ഫോടന കേസ്

മഹാരാഷ്ട്രയിലെ മലേഗാവിൽ 2008 സെപ്റ്റംബർ 29 ന് നടന്ന ബോംബ് സ്ഫോടനമാണ് മലേഗാവ് സ്ഫോടനം. സ്‌ഫോടനത്തിൽ 6 പേർ കൊല്ലപ്പെടുകയും 101 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സ്‌ഫോടനത്തിൽ ഉപയോഗിച്ച മോട്ടോർ സൈക്കിൾ സാധ്വി പ്രഗ്യായുടെ പേരിലായിരുന്നു. അറസ്റ്റിലായ പ്രഗ്യായെ പ്രഥമദൃഷ്ടിയാൽ തെളിവില്ലെന്ന് വിലയിരുത്തിയാണ് ബോംബെ ഹൈക്കോടതി ജാമ്യം നൽകിയത്. സ്ഫോടനം മുസ്‌ലിം ഭീകരർ നടത്തിയെന്ന് വരുത്തി തീർക്കാനായിരുന്നു ശ്രമം.

കഴിഞ്ഞ 30 വര്‍ഷമായി ബി.ജെ.പി മാത്രം ജയിക്കുന്ന സീറ്റാണ് ഭോപ്പാല്‍. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി കോണ്‍ഗ്രസിന് ജയിക്കാന്‍ കഴിയാത്ത ഒരു സീറ്റില്‍ മത്സരിക്കാനുള്ള മുഖ്യമന്ത്രി കമല്‍നാഥിന്റെ വെല്ലുവിളി ഏറ്റെടുത്താണ് പാര്‍ട്ടിയിലെ എതിര്‍ ഗ്രൂപ്പുകാരനായ ദിഗ് വിജയ് സിംഗ് ഇവിടെ മത്സരിക്കാന്‍ തീരുമാനിച്ചത്. ദിഗ് വിജയ് സിംഗ് ആര്‍.എസ്.എസിനോട് മൃദു സമീപനം പുലര്‍ത്തുന്നതായുള്ള വിമര്‍ശനം എതിരാളികള്‍ ഉയര്‍ത്തുന്നുണ്ട്. ഞാന്‍ ഒരു ഹിന്ദു, നിങ്ങള്‍ ഹിന്ദുക്കളുടെ സംഘടന. എന്നോട് നിങ്ങള്‍ എന്തിനാണ് ശത്രുത കാണിക്കുന്നത് എന്നെല്ലാം ദിഗ് വിജയ് സിംഗ് ചോദിച്ചിരുന്നു. പ്രഗ്യ സിംഗ് ഠാക്കൂര്‍ മത്സര രംഗത്തെത്തിയതോടെ വര്‍ഗീയ ധ്രുവീകരണം കൂടുതല്‍ ശക്തമാകും എന്ന സൂചനയാണുള്ളത്. നേരത്തെ മുന്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെ ബിജെപി രംഗത്തിറക്കിയേക്കും എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണുള്ളത്.

TAGS :

Next Story