കള്ളപ്പണം സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്താൻ കഴിയില്ലെന്ന് ധന മന്ത്രാലയം
രാജ്യത്തിനകത്തും പുറത്തും വിനിമയം ചെയ്യപ്പെടുന്ന കള്ളപ്പണത്തിന്റെ കണക്ക് ലഭ്യമല്ലെന്ന് മന്ത്രാലയം അറിയിച്ചു
കള്ളപ്പണം സംബന്ധിച്ച് സ്വിറ്റ്സർലാന്റിൽ നിന്നും ലഭിച്ചിട്ടുള്ള വിവരങ്ങൾ വെളിപ്പെടുത്താൻ സാധിക്കില്ലെന്ന് കേന്ദ്ര സർക്കാർ. സ്വിസ് സർക്കാർ ഇന്ത്യക്ക് കെെമാറിയ കള്ളപ്പണത്തിന്റെ വിവരങ്ങൾ, കള്ളപ്പണം കെെവശം വച്ചിട്ടുള്ള സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവ വെളിപ്പെടുത്താൻ ആവശ്യപ്പെട്ട് സമർപ്പിച്ച ആർ.ടി.ഐക്ക് മറുപടിയായി കേന്ദ്ര ധനകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
കള്ളപ്പണവുമായി ബന്ധപ്പെട്ട് സ്വിസ് സർക്കാറും ഇന്ത്യയും യോജിച്ചുള്ള അന്വേഷണമാണ് നടത്തുന്നത്. അന്വേഷണം പുരോഗമിച്ച് കൊണ്ടിരിക്കുന്ന സന്ദർഭത്തിൽ വിവരങ്ങൾ കെെമാറാൻ സാധിക്കില്ലെന്നും, അവ രഹസ്യസ്വഭാവമുള്ളവയാണെന്നും പി.ടി.ഐ മാധ്യമപ്രവർത്തകൻ ഫയൽ ചെയ്ത വിവരാവകാശ കുറിപ്പിന് മറുപടിയായി മന്ത്രാലയം പറഞ്ഞു.
സാമ്പത്തിക ഇടപാടിനെ കുറിച്ചും അകൗണ്ടുകളെ കുറിച്ചുമുള്ള വിവരങ്ങൾ കെെമാറുന്നതിനുള്ള സംയുക്ത കരാറിൽ 2016 നവംബർ 22 ഇന്ത്യയും സ്വിറ്റസർലാന്റും ഒപ്പ് വെച്ചിരുന്നു. ഇതുപ്രകാരം 2018 കലണ്ടർ വർഷം മുതൽ ഇന്ത്യക്കാരുടെ സ്വിസ് അകൗണ്ടുകളെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചു കൊണ്ടിരിക്കുന്നുണെന്നും, ആവശ്യമായ നിയമ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു.
രാജ്യത്തിനകത്തും പുറത്തും വിനിമയം ചെയ്യപ്പെടുന്ന കള്ളപ്പണത്തിന്റെ കണക്ക് ലഭ്യമല്ലെന്ന് മന്ത്രാലയം അറിയിച്ചു. രാജ്യത്തിനകത്ത് നിന്നും വിദേശത്ത് നിന്നും പിടികൂടിയ കള്ളപ്പണത്തെ കുറിച്ചുള്ള വിവരങ്ങൾ കെെമാറാൻ ആവശ്യപ്പെട്ടുള്ള ആർ.ടി.ഐ ഇതിന് മുമ്പും ധനമന്ത്രാലയം തള്ളിയിരുന്നു. വിഷയം പാർലമെന്ററി പാനലിന്റ് പരിശോധിച്ചു കൊണ്ടിരിക്കുകയാണെെന്നായിരുന്നു അന്ന് മന്ത്രാലയം നൽകിയ മറുപടി.
Adjust Story Font
16