കത്വ കേസ്; നടന്നത് ക്രൈം ത്രില്ലര്‍ സിനിമയെ പോലും വെല്ലുന്ന കുറ്റകൃത്യം
പ്രായപൂര്‍ത്തിയാകാത്തതിനാല്‍ കുറ്റകൃത്യത്തില്‍ മുഖ്യ പങ്കുള്ള മറ്റൊരു പ്രതിയുടെ ഹരജി ജമ്മുകശ്മീര്‍ ഹൈകോടതിയില്‍ തുടരുകയാണ്
ക്രൈംത്രില്ലര്‍ സിനിമയെ പോലും വെല്ലുന്ന ക്രൂരകൃത്യമാണ് കത്വയിലെ ബാലികക്കുണ്ടായതെന്ന് വ്യക്തമാക്കുന്നതാണ് കേസില്‍ ജമ്മുകശ്മീര്‍ ക്രൈംബ്രാഞ്ച് തയ്യാറാക്കിയ കുറ്റപത്രം. മുസ്ലിംകള്‍ക്കെതിരായ വര്‍ഗീയ ലക്ഷ്യത്തോടെ ബാലികയെ തട്ടിക്കൊണ്ടുപോയ പ്രതികള്‍ ഇരയെ കൂട്ടബലാത്സംഗത്തിനിരയാക്കി ശ്വാസംമുട്ടിച്ചും തലക്കടിച്ചും കൊല്ലുകയായിരുന്നുവെന്നാണ് കുറ്റപത്രം പറയുന്നത്. എന്നാല്‍ പ്രതികള്‍ നേരത്തെ കുറ്റകൃത്യങ്ങളിലൊന്നും പങ്കെടുത്തിട്ടില്ലെന്നും മനം മാറ്റ സാധ്യതയുണ്ടെന്നും നിരീക്ഷിച്ച കോടതി പരമാവധി ശിക്ഷ നല്‍കാന്‍ വിസമ്മതിക്കുകയാണ് ചെയ്തത്.
കഴിഞ്ഞ വര്‍ഷം ജനുവരി 17നാണ് ബക്കര്‍വാള്‍ സമുദായാംഗമായ എട്ട് വയസുകാരിയായ ബാലികയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. പോസ്റ്റ് മോര്‍ട്ടത്തില്‍ ബലാത്സംഗം നടന്നതായി തെളിഞ്ഞു. ക്രൂരകൃത്യത്തിന് പിന്നില്‍ നാല് പൊലീസുദ്യോഗസ്ഥരും ഒരു പ്രായപൂര്‍ത്തിയാകാത്ത പ്രതിയുമടക്കം എട്ട് പേരെയാണ് പൊലീസ് പ്രതിചേര്‍ത്തത്. ജനുവരി 10ന് കാണാതായ പെണ്‍കുട്ടിയെ മുഖ്യ പ്രതിയായ സാജ്ഞീ റാമിന്‍റ നിര്‍ദേശ പ്രകാരമാണ് തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്ന് കുറ്റപത്രം പറയുന്നു.
ശേഷം പ്രായപൂര്‍ത്തിയാകാത്ത പ്രതിയും സാജ്ഞീ റാമിന്‍റെ മകന്‍ വിശാല്‍ ജംഗോത്രയും സുഹൃത്ത് പര്‍വേശ് കുമാറും പൊലീസുദ്യോഗസ്ഥരായ ദീപക് കജോരിയയും കുട്ടിയുടെ ബോധം കെടുത്തി സാജ്ഞീ റാമിന്‍റ ക്ഷേത്രത്തില്‍ വെച്ച് പല തവണ മാറി മാറി കൂട്ട ബലാത്സംഗത്തിനിരയാക്കി. ഒടുവില്‍ കൊലപ്പെടുത്തി. മരണം ഉറപ്പുവരുത്താന്‍ തലക്ക് മുകളില്‍ വലിയ കല്ലുകൊണ്ടടിച്ചു.
ഹിന്ദുഭൂരിപക്ഷ പ്രദേശമായ കത്വയില്‍ നിന്ന് മുസ്ലിംകളായ ബക്കര്‍വാള്‍ സമുദായത്തെ ഭയപ്പെടുത്തി തുരത്താനാണ് കൃത്യം നടത്തിയതെന്നാണ് കുറ്റപത്രത്തിലെ കണ്ടെത്തല്‍. ഈ ക്രൂരകൃത്യം നടത്തിയ പ്രതികള്‍ക്ക് പരമാവധി ശിക്ഷ വേണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിട്ടും മുഖ്യപ്രതികൾക്ക് വധശിക്ഷക്ക് പകരം കോടതി വിധിച്ചത് ജീവപര്യന്തം തടവും പിഴയുമാണ്. മുഖ്യപ്രതികളിലൊരാളായ സാജ്ഞീ റാമിന്‍റെ മകന്‍ വിശാല്‍ ജംഗോത്രയെ തെളിവുകളുടെ അഭാവത്തില്‍ വെറുതെവിടുകയും ചെയ്തു. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ കുറ്റകൃത്യത്തില്‍ മുഖ്യ പങ്കുള്ള മറ്റൊരു പ്രതിയുടെ ഹരജി ജമ്മുകശ്മീര്‍ ഹൈകോടതിയില്‍ തുടരുകയുമാണ്.
Adjust Story Font
16