കര്‍ണാടകക്ക് പിന്നാലെ ഗോവയിലും പ്രതിസന്ധി
പത്ത് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേരുന്നതായി കാണിച്ച് സ്പീക്കര്‍ക്ക് കത്ത് നല്‍കി
കര്‍ണാടകക്ക് പിന്നാലെ ഗോവ കോണ്‍ഗ്രസിലും പ്രതിസന്ധി. പത്ത് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേരുന്നതായി കാണിച്ച് സ്പീക്കര്‍ക്ക് കത്ത് നല്‍കി. ബി.ജെ.പിയില്‍ ചേര്‍ന്ന എം.എല്‍.എമാര്‍ മുഖ്യമന്ത്രി പ്രമോദ് സാവന്തിനൊപ്പം ഡല്‍ഹിയിലെത്തി. ഇവര്‍ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുമായി ഇന്ന് കൂടിക്കാഴ്ച നടത്തും.
ഗോവ നിയമസഭയില്‍ കോണ്‍ഗ്രസിന് ആകെയുള്ള 15 എം.എല്‍.എമാരില്‍ 10 പേരാണ് ബി.ജെ.പിയിലേക്ക് കൂറുമാറുന്നത്.പ്രതിപക്ഷ നേതാവ് ചന്ദ്രകാന്ത് കാവ്‌ലേക്കറുടെ നേതൃത്വത്തിലാണ് സംഘം നിയമസഭാ സ്പീക്കറെ കണ്ട് കത്ത് നല്‍കിയത്. ബാബു കവ്ലേക്കര്‍, ബാബുഷ് മൊണ്‍സെറാട്ട് ,ജെനിഫർ മോൺസെറാട്ട്, ടോണി ഫെര്‍ണാണ്ടസ്, ഫ്രാൻസിസ് സിൽവീര, ഫിലിപ്പ് നെറി റോഡ്രിഗസ്, ക്ലിയോഫാസിയോ,വിൽഫ്രഡ് ഡി.എസ്.എ, നീലകാന്ത് ഹലാർങ്കർ, ഇസിഡോർ ഫെർണാണ്ടസ് എന്നിവരാണ് . രാത്രി 7.30ഓടെ നിയമസഭാ മന്ദിരത്തിലെത്തിയാണ് സ്പീക്കറെ കണ്ടത്. മുഖ്യമന്ത്രി പ്രമോദ് സാവന്തും ഡപ്യൂട്ടി സ്പീക്കർ മൈക്കൽ ലോബോയും നിയമസഭാ മന്ദിരത്തിലുണ്ടായിരുന്നു. 10 പേര്‍ കൂടി ബി.ജെ.പിയിലേക്ക് ചേക്കേറുന്നതോടെ സഭയില്‍ കോണ്‍ഗ്രസിന് ആകെയുള്ള അംഗബലം അഞ്ചായി കുറയും. ബി.ജെ.പി 17 അംഗങ്ങളുള്ള ഏറ്റവും വലിയ ഒറ്റക്കക്ഷിയും. നിലവില്‍ ഗോവ ഫോർവേഡ് പാർട്ടി ,എന്‍.സി.പി,എം.ജി.പി എന്നിവയുടെ പിന്തുണയോടെയാണ് ബി.ജെ.പി സംസ്ഥാനം ഭരിക്കുന്നത്. 2017ലെ തെരഞ്ഞെടുപ്പില്‍ 17 സീറ്റുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയാത് കോണ്‍ഗ്രസാണ്. എന്നാല്‍ സഖ്യ കക്ഷികളെ കൂട്ടുപിടിച്ച് ബി.ജെ.പി സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശമുന്നിക്കുകയായിരുന്നു.
Adjust Story Font
16