ആള്‍ക്കൂട്ട കൊലകള്‍ക്കും ജാതി അതിക്രമങ്ങള്‍ക്കുമെതിരെ ബില്‍ കൊണ്ട് വന്ന് രാജസ്ഥാന്‍
ആൾക്കൂട്ട ആക്രമങ്ങളെയും ദുരഭിമാനകൊലയും മുളയിലെ നുള്ളി കളയേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ആൾക്കൂട്ട കൊലപാതകത്തിനും ജാതി അതിക്രമങ്ങൾക്കുമെതിരെ സഭയിൽ ബിൽ അവതരിപ്പിച്ച് രാജസ്ഥാൻ സർക്കാർ. ദുരഭിമാന കൊലപാതകങ്ങൾ ഉൾപ്പടെയുള്ളവക്ക് തടയിടാനുള്ള ബില്ലാണ് സർക്കാർ നിയമസഭയിൽ അവതരിപ്പിച്ചിട്ടുള്ളത്. ജീവപര്യന്തം മുതൽ മരണ ശിക്ഷ വരെയുള്ള ശിക്ഷയാണ് കൊലപാതക കുറ്റങ്ങൾക്ക് ലഭിക്കുകയെന്ന് പാർലമെന്ററികാര്യ മന്ത്രി ശാന്തി ധരിവാൾ അറിയിച്ചു.
രാജസ്ഥാൻ പ്രൊട്ടക്ഷൻ ഫ്രം ലിഞ്ചിംഗ് ബിൽ, 2019 പ്രകാരം ആൾക്കൂട്ട കൊലപാതകങ്ങൾക്കായി പദ്ധതിയിടുന്നവർക്കും ഏർപ്പെടുന്നവർക്കും ജീവപര്യന്തം ശിക്ഷയും അഞ്ച് ലക്ഷം രൂപ വരെ പിഴയും ലഭിക്കും. ജാതി - വർഗ ഭിന്നതയുടെ പേരിൽ ദമ്പതികൾക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങളിൽ ഏർപ്പെടുന്നവർക്ക് പത്ത് വർഷം മുതൽ ജീവപര്യന്തം വരെ തടവ് ശിക്ഷയും മൂന്ന് ലക്ഷം വരെ പിഴയും ലഭിക്കും.
ഗുരുതരമായ ഇത്തരം കുറ്റകൃത്യങ്ങൾക്ക് അന്ത്യം കുറിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മരണ ശിക്ഷ വരെ ഏർപ്പെടുത്തിയതെന്ന് മുഖ്യമന്ത്രി അശോഖ് ഗെഹ്‍ലോത് ട്വിറ്ററിൽ കുറിച്ചു.
Mob lynchings result in loss of livelihood, injuries and death of persons at the hands of mobs. The purpose of the bill is to nip the evil in the bud, and to prevent spreading of hatred or incitement to mob lynching by creating special offences against it.#Rajasthan
— Ashok Gehlot (@ashokgehlot51) July 30, 2019
ആൾക്കൂട്ട ആക്രമങ്ങളെയും ദുരഭിമാനകൊലയും മുളയിലെ നുള്ളി കളയേണ്ടതുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. ജാതീയമായ കാരണങ്ങളുടെ പേരിൽ വിവാഹം മുടക്കാൻ പദ്ധതിയിടുന്നതും, സംഘം ചേരുന്നതും ബിൽ പ്രകാരം ആറ് മാസം മുതൽ അഞ്ച് വർഷം വരെ ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യമായിരിക്കും.
Adjust Story Font
16