‘വിഭജന രാഷ്ട്രീയത്തിന്റെ മതം ഇവിടെ പ്രചരിപ്പിക്കരുത്’ അമിത് ഷാക്ക് മറുപടിയുമായി മമത
മമത തന്റെ വോട്ടു വിഹിതം വര്‍ദ്ധിപ്പിക്കുന്നതിനായി നുഴഞ്ഞു കയറ്റക്കാരെ സംസ്ഥാനത്ത് പിടിച്ചു നിര്‍ത്തുകയാണെന്ന അമിത് ഷായുടെ ആരോപണത്തിന് മറുപടി നല്‍കുകയായിരുന്നു അവര്‍
പശ്ചിമ ബംഗാളില്‍ വിഭജന രാഷ്ട്രീയത്തിന് യാതൊരു സ്ഥാനവുമില്ലെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി. മമത തന്റെ വോട്ടു വിഹിതം വര്‍ദ്ധിപ്പിക്കുന്നതിനായി നുഴഞ്ഞു കയറ്റക്കാരെ സംസ്ഥാനത്ത് പിടിച്ചു നിര്‍ത്തുകയാണെന്ന അമിത് ഷായുടെ ആരോപണത്തിന് മറുപടി നല്‍കുകയായിരുന്നു അവര്‍. ‘എല്ലാവരേയും ഞങ്ങളുടെ സംസ്ഥാനത്തേക്ക് സ്വാഗതം ചെയ്യുന്നു. ഇവിടുത്തെ ജനങ്ങളുടെ ആദിത്ഥ്യം എല്ലാവര്‍ക്കുമാസ്വദിക്കാം, പക്ഷെ ഭിന്നിപ്പിക്കുന്ന രാഷ്ട്രീയം കൊണ്ടാരും വരരുത്, അതിവിടെ വിലപ്പോവില്ല’ മമത പറഞ്ഞു.
‘വിഭജന രാഷ്ട്രീയത്തിന്റെ മതം ഇവിടെ പ്രചരിപ്പിക്കരുത്. ദയവു ചെയ്ത് ജനങ്ങളുടെ കെട്ടുറപ്പിന് വിള്ളല്‍ വീഴ്ത്താനും ശ്രമിക്കരുത്, വ്യത്യസ്ഥ മതവിഭാഗങ്ങളിലെ നേതാക്കളെ ബഹുമാനിക്കുന്നവരാണ് ഇവിടുത്തെ ജനങ്ങള്‍. അത് ഒരിക്കലും നഷ്ടപ്പെടുത്താനാവില്ല’ സൗത്ത് കൊൽക്കത്തയിലെ ഒരു പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മമത.
‘പൗരത്വ പട്ടിക രാജ്യത്തുടനീളം നടപ്പിലാക്കുക തന്നെ ചെയ്യും. തൃണമുൽ കോണ്‍ഗ്രസ് അതിനെ എത്ര തന്നെ എതിർത്തിട്ടും യാതെരു ഫലവുമുണ്ടാവാൻ പോവുന്നില്ല.’ മമതയേയും തൃണമുൽ കോണ്‍ഗ്രസിനേയും അമിത് ഷാ കടന്നാക്രമിച്ചിരുന്നു.
‘ഹിന്ദു, സിഖ്, ജൈന, ബുദ്ധ, ക്രിസ്ത്യൻ അഭയാർത്ഥികൾക്ക് ഞാൻ ഉറപ്പുനൽകുന്നു, നിങ്ങൾക്ക് ഇന്ത്യ വിട്ടുപോകേണ്ടി വരില്ല. അഭ്യൂഹങ്ങളിൽ വിശ്വസിക്കരുത്. എൻ.ആർ.സിക്കു മുമ്പ് ഞങ്ങൾ പൗരത്വ ഭേദഗതി ബിൽ കൊണ്ടുവരും. അതുവഴി ഈ ജനങ്ങൾക്ക് ഇന്ത്യൻ പൗരത്വം ലഭിക്കുമെന്ന് ഉറപ്പുവരുത്തും. നിങ്ങൾ (ബി.ജെ.പി പ്രവർത്തകർ) ഇക്കാര്യം അവരുടെ വീടുകളിൽ പോയി പറയണം.' അമിത് ഷാ ഇന്ന് പൊതുവേദിയില്‍ പ്രസംഗിച്ചിരുന്നു.
കഴിഞ്ഞ വാരം ഡല്‍ഹിയിലെത്തിയ മമത അമിത് ഷായെ സന്ദര്‍ശിച്ചിരുന്നു. അസം പൌരത്വ പട്ടികയിലെ അപാകതകള്‍ ചൂണ്ടിക്കാട്ടുകയും ഒഴിവാക്കപ്പെട്ട ഭൂരിഭാഗം പേരും അവിടുത്തെ വോട്ടര്‍മാരാണെന്നും മമത അമിത് ഷായോട് പറഞ്ഞിരുന്നു.
Adjust Story Font
16