പൗരത്വ ഭേദഗതി ബില്‍; കുടിയേറ്റക്കാരുടെ ഒഴുക്ക് വര്‍ധിക്കും
മുസ്‍ലിംകള്‍ക്ക് മാത്രമായി പൌരത്വം നഷ്ടപ്പെടുകയും മുസ്‍ലിം ജനസംഖ്യാ ലഘൂകരണത്തിന് വഴിവെക്കുകയും ചെയ്യും
പൌരത്വ ഭേദഗതി ബില്‍ നിയമമാകുന്നതോടെ അയല്‍ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്കുള്ള കുടിയേറ്റക്കാരുടെ ഒഴുക്ക് വര്‍ധിക്കും. പുതുതായി പൌരത്വം ലഭിക്കുന്നവര്‍ക്ക് പാര്‍പ്പിട സൌകര്യമൊരുക്കുന്നതടക്കമുള്ള കാര്യങ്ങളും സര്‍ക്കാറിന് വലിയ ബാധ്യതയാകും. രാജ്യവ്യാപകമായി എന്‍.ആര്‍.സി കൂടി നടപ്പാക്കിയാൽ മുസ്‍ലിംകള്‍ക്ക് മാത്രമായി പൌരത്വം നഷ്ടപ്പെടുകയും മുസ്‍ലിം ജനസംഖ്യാ ലഘൂകരണത്തിന് വഴിവെക്കുകയും ചെയ്യും. അതേസമയം ബില്ലിനെതിരെ മുസ്‍ലിംലീഗ് ഇന്ന് സുപ്രീം കോടതിയില്‍ ഹരജി നല്‍കും.
പൌരത്വ ഭേദഗതി ബില്ലിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുകയാണ് പ്രതിപക്ഷ കക്ഷികള്‍. ഹരജി നല്‍കുന്ന കാര്യം കോണ്‍ഗ്രസ് ഗൌരവത്തില്‍ പരിഗണിക്കുന്നുണ്ട്. രാവിലെ പത്ത് മണിക്ക് ബില്ലിനെതിരെ മുസ്‍ലിംലീഗ് സുപ്രീംകോടതിയില്‍ ഹരജി നല്‍കും.
ജംഇയ്യത്തടക്കമുള്ള മുസ്‍ലിം സംഘടനകളും കോടതിയെ സമീപിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. നിയമ ഭേദഗതിയനുസരിച്ച് പൌരത്വത്തിന് അര്‍ഹരായി ഒന്നരക്കോടി ഹിന്ദു അഭയാര്‍ഥികള്‍ രാജ്യത്തുണ്ടെന്ന് അവകാശവാദവുമായി ആര്‍.എസ്.എസ് ഇതിനകം രംഗത്തെത്തിയിട്ടുണ്ട്. പൌരത്വത്തിന് അവകാശവാദമുന്നയിക്കുന്ന ഹിന്ദുക്കളാല്ലത്തവരുടെ എണ്ണം ഇതിന് പുറമെയാകും. നിയമമനുസരിച്ച് അസം അടക്കമുള്ള വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പൌരത്വം ലഭിക്കുന്നവരുടെ കണക്ക് കൂടി പുറത്തുവന്നാല്‍ കൂടുതല്‍ വലിയ പ്രക്ഷോഭങ്ങൾക്കും രാജ്യം സാക്ഷിയായേക്കും.
ഇതോടൊപ്പം അയല്‍ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് മുസ്‍ലിങ്ങളല്ലാത്തവരുടെ ഒഴുക്കും ഇനി വര്‍ധിക്കും. ഇവരുടെ പാര്‍പ്പിടവും താമസവും മറ്റ് സൌകര്യങ്ങളുമാകും വരും ദിവസങ്ങളില്‍ സര്‍ക്കാറിന് വലിയ ബാധ്യതയാവുക. നുഴഞ്ഞുകയറ്റക്കാരെ തുരത്താന്‍ രാജ്യത്തെല്ലായിടത്തും എന്‍.ആര്‍.സി നടപ്പാക്കുമെന്ന് ബി.ജെ.പി ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. ബില്ലില്‍ നിന്ന് മുസ്‍ലിം പുറത്താക്കിയതോടെ എന്‍.ആര്‍.സി നടപ്പാക്കുന്നത് വഴി മുസ്ലിംകള്‍ക്ക് മാത്രമാകും ഇനി രാജ്യത്ത് പൌരത്വം നഷ്ടമാവുക. വലിയ തോതില്‍ മുസ്ലിം ജനസംഖ്യ ലഘൂകരണത്തിനും ഇത് വഴിവെക്കും.
Adjust Story Font
16