17 കാരന് സ്കൂട്ടര്‍ ഓടിക്കാന്‍ നല്‍കിയ പിതാവിന് 26,000 രൂപ പിഴ
ഹെൽമെറ്റ് ഇല്ലാതെ വാഹനമോടിക്കുന്നത് നിരോധിക്കുന്ന 194 ഡി, പ്രായപൂര്‍ത്തിയാകാതെ വാഹനമോടിക്കുന്നത് നിരോധിക്കുന്ന 199 എ എന്നീ വകുപ്പുകൾ പ്രകാരമാണ് പിഴ.
പ്രായപൂർത്തിയാകാത്ത മകൻ ഓടിച്ച സ്കൂട്ടറിന് പിന്നിലിരുന്ന് യാത്ര ചെയ്ത പിതാവിന് 26,000 രൂപ പിഴ. ഒഡീഷയിലെ കട്ടക്കിന് സമീപമാണ് സംഭവം. ഹെൽമെറ്റ് ധരിക്കാതെയായിരുന്നു ഇരുവരും സ്‌കൂട്ടറില്‍ യാത്ര ചെയ്തത്. പൊതു നിരത്തില്‍ ഹെൽമെറ്റ് ധരിക്കാതെ ഇരുചക്രവാഹനം ഓടിച്ചതിന് ആയിരം രൂപ പിഴയും പ്രായപൂർത്തിയാകാത്തയാള്‍ വാഹനമോടിച്ചതിന് 25,000 രൂപയുമാണ് ട്രാഫിക് പൊലീസ് പിഴ ചുമത്തിയത്.
ഹെൽമെറ്റ് ഇല്ലാതെ വാഹനമോടിക്കുന്നത് നിരോധിക്കുന്ന 194 ഡി, പ്രായപൂര്‍ത്തിയാകാതെ വാഹനമോടിക്കുന്നത് നിരോധിക്കുന്ന 199 എ എന്നീ വകുപ്പുകൾ പ്രകാരമാണ് പിഴ. പിഴ ഓൺലൈനായി അടയ്ക്കാൻ പിതാവിനെ പൊലീസ് അനുവദിച്ചതായാണ് റിപ്പോര്‍ട്ട്. സ്‌കൂട്ടര്‍ കസ്റ്റഡിയിലെടുത്ത പൊലീസ്, പിഴ അടച്ച ശേഷമായിരിക്കും വിട്ടുനല്‍കുക. ഉടമ പിഴ അടയ്ക്കുന്നതിൽ പരാജയപ്പെട്ടാൽ, ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്യുകയും സ്കൂട്ടറിന്റെ രജിസ്ട്രേഷൻ റദ്ദാക്കുകയും ചെയ്യുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഹൈദരാബാദിൽ സമാനമായ ഒരു സംഭവത്തിൽ, 10 വയസുകാരന്‍ മാതാപിതാക്കളെ പിന്‍സീറ്റിലിരുത്തി മാരുതി സുസുക്കി ആൾട്ടോയില്‍ യാത്ര ചെയ്യുന്നത് കണ്ടെത്തിയിരുന്നു. ഈ സംഭവത്തില്‍ കുഷൈഗുഡ ട്രാഫിക് പൊലീസ് സ്റ്റേഷൻ 2000 രൂപയാണ് പിഴ വിധിച്ചത്.
Adjust Story Font
16