മാനസികരോഗത്തിന് ചികിത്സ വേണമെന്ന വിനയ് ശര്‍മയുടെ ഹരജി കോടതി തള്ളി
കോടതിയെ നിരന്തരം തെറ്റിദ്ധരിപ്പിക്കാനാണ് പ്രതികൾ ശ്രമിക്കുന്നതെന്ന് നിർഭയയുടെ അമ്മ
നിർഭയ കേസിലെ പ്രതികളിൽ ഒരാളായ വിനയ് ശർമയുടെ ഹർജി ഡൽഹി പട്യാല ഹൗസ് കോടതി തള്ളി. മാനസികരോഗം ഉള്ളതിനാൽ വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി നൽകിയിരുന്നത്. കോടതിയെ നിരന്തരം തെറ്റിദ്ധരിപ്പിക്കാനാണ് പ്രതികൾ ശ്രമിക്കുന്നതെന്ന് നിർഭയയുടെ അമ്മ പ്രതികരിച്ചു.
കടുത്ത മാനസിക പ്രശ്നങ്ങൾ ഉണ്ടെന്നും അമ്മയെ പോലും തിരിച്ചറിയാൻ കഴിയാത്ത സാഹചര്യമാണെന്നുമാണ് വിനയ് ശർമ കോടതിയെ ബോധിപ്പിക്കാൻ ശ്രമിച്ചത്. കഴിഞ്ഞ ദിവസം ജയിൽ ഭിത്തിയിൽ തലയിടിച്ച് സ്വയം പരിക്കേൽപ്പിക്കുകയും ചെയ്തു. എന്നാൽ ഇയാൾക്ക് മാനസിക പ്രശ്നങ്ങൾ ഇല്ലെന്നും തൂക്കിലേറ്റുന്നതിൽ തടസ്സമില്ലെന്നും തിഹാർ ജയിൽ അധികൃതർ റിപ്പോർട്ട് നൽകി. ഇയാൾ കുറച്ചു ദിവസങ്ങൾക്ക് മുൻപ് അമ്മയെ ഫോണിൽ വിളിച്ചിരുന്നു എന്നും വ്യക്തമാക്കി. ഇത് പരിഗണിച്ചാണ് കോടതി ഹർജി തള്ളിയത്.
പ്രതികൾ വധശിക്ഷ വൈകിപ്പിക്കാൻ കോടതിയെ തെറ്റയിദ്ധരിപ്പിക്കുകയാണെന്ന് നിർഭയയുടെ അമ്മ ആശാ ദേവി പറഞ്ഞു. മാർച്ച് മൂന്നിന് കേസിലെ നാല് പ്രതികളെയും തൂക്കിലേറ്റാനാണ് കോടതി മരണ വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.
Adjust Story Font
16