കൊവിഡ് ബാധിച്ച ഡോക്ടറുടെ മൃതദേഹം സംസ്‌കരിക്കുന്നത് നാട്ടുകാർ തടഞ്ഞു
ബെഥനി ആശുപത്രി ഡയറക്ടറും ഡോക്ടറുമായ ജോണ്‍ എല്‍.സെയ്‍ലോ രാന്തിയാംഗ് കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ബുധനാഴ്ചയാണ് മരിച്ചത്
കൊവിഡ് ബാധിച്ച് മരിച്ച ഡോക്ടറുടെ മൃതദേഹം സംസ്‌കരിക്കുന്നത് നാട്ടുകാർ ചേർന്ന് തടഞ്ഞു. മേഘാലയയിലെ ഝലുപുരയിലാണ് സംഭവം.
ബെഥനി ആശുപത്രി ഡയറക്ടറും ഡോക്ടറുമായ ജോണ്‍ എല്‍.സെയ്‍ലോ രാന്തിയാംഗ് കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ബുധനാഴ്ചയാണ് മരിച്ചത്. തുടർന്ന് ഉച്ചയോടെ ആരംഭിച്ച സംസ്‌കാര ചടങ്ങുകൾ റി ഭോയ് ജില്ലയിലെ നോങ്‌പോയിലെ നിവാസികളുടെ നേതൃത്വത്തില്‍ തടയുകയായിരുന്നു.
അന്തരിച്ച ഡോ. സെയ്‌ലോയുടെ മകൻ മൃതദേഹം ഡോക്ടറുടെ ഫാം ഹൌസിൽ സംസ്‌കരിക്കാൻ അനുമതി തേടിയതിനെത്തുടർന്ന് ഒരു യോഗം ചേർന്നതായി നോങ്‌പോയിലെ ഡോർബാർ ഷ്‌നോങ്ങിന്റെ (വില്ലേജ് കൗൺസിലുകൾ) അറിയിച്ചു. ഇതിന് ശേഷമാണ് ഡോക്ടറുടെ മൃതദേഹം ഫാം ഹൌസില്‍ സംസ്കരിക്കണ്ടെന്ന് തീരുമാനമെടുത്തതെന്ന് ഗ്രാമവാസികള്‍ പറഞ്ഞു. വാര്‍ത്ത കേട്ടാല്‍ ജനം പേടിക്കുമെന്നും ഡോക്ടര്‍ നോംങ്പോ നിവാസിയല്ലെന്നുമാണ് ഇവര്‍ പറയുന്ന കാരണം.
അതേസമയം, ഡോക്ടറുടെ മരണം സംസ്ഥാനത്തെ ആദ്യ കൊവിഡ് മരണമാണെന്നും മൃതദേഹം സംസ്‌കരിക്കേണ്ട തൊഴിലാളികൾക്ക് ആവശ്യമായ സുരക്ഷാ മാർഗങ്ങൾ ഇല്ലെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടി. തുടർന്ന് ആരോഗ്യവകുപ്പ് അധികൃതരും സ്ഥലത്തെത്തി.
ഡോക്ടറുടെ കുടുംബാംഗങ്ങൾക്കും കൊവിഡ് സ്ഥിരീകരിച്ചു. ഡോക്ടറുമായി ഇടപഴകിയ 2000 പേരെ കണ്ടെത്തിയിട്ടുള്ളതായി ആരോഗ്യവകുപ്പ് അറിയിച്ചു.
Adjust Story Font
16