Quantcast

നാല് ദിവസം കാത്തിരുന്നു, പോകേണ്ട ട്രെയിന്‍ ഈ സ്‌റ്റേഷനില്‍ വരില്ലെന്ന് പോലും ആരും പറഞ്ഞില്ല

ട്രെയിനെന്ന പ്രതീക്ഷയും നഷ്ടമായാല്‍ 1100 കിലോമീറ്റര്‍ അകലെയുള്ള ഗ്രാമത്തിലേക്ക് നടക്കാനാണ് ഗര്‍ഭിണിയും രണ്ട് കുഞ്ഞുങ്ങളും അടങ്ങുന്ന കുടുംബത്തിന്റെ തീരുമാനം...

MediaOne Logo

  • Published:

    17 May 2020 2:44 PM GMT

നാല് ദിവസം കാത്തിരുന്നു, പോകേണ്ട ട്രെയിന്‍ ഈ സ്‌റ്റേഷനില്‍ വരില്ലെന്ന് പോലും ആരും പറഞ്ഞില്ല
X

മുപ്പത് കിലോമീറ്റര്‍ നടന്നാണ് നാല് വയസുകാരന്‍ വിശാല്‍ മാതാപിതാക്കള്‍ക്കും ഏഴുവയസുകാരി സഹോദരി അഞ്ജലിക്കുമൊപ്പം ഡല്‍ഹി റെയില്‍വേ സ്റ്റേഷനിലെത്തിയത്. ബിഹാറിലെ സ്വന്തം ഗ്രാമത്തിലേക്ക് പോവുകയായിരുന്നു ഈ കുടുംബത്തിന്റെ ലക്ഷ്യം. നാല് ദിവസമായി ഇവര്‍ അതിന് ശ്രമം തുടങ്ങിയിട്ട്. ഇവര്‍ക്ക് പോകേണ്ട ശ്രാമിക് റെയില്‍വെ സ്‌റ്റേഷനില്‍ നിന്നും ഇല്ലെന്ന്് പോലും ആരും ഇതുവരെ ഈ കുടുംബത്തോട് പറഞ്ഞില്ല.

ലോക്ഡൗണിനെ തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിയ അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ നേരിടുന്ന ദുരിതത്തിന്റെ നേര്‍ ചിത്രമാണ് സാഹ്നി കുടുംബം. രണ്ട് മക്കളുമായി ന്യൂഡല്‍ഹി റെയില്‍വേ സ്‌റ്റേഷന് പുറത്ത് കഴിയുകയാണിവര്‍. വിഭാ ദേവി ഏഴ് മാസം ഗര്‍ഭിണിയുമാണ്. അതുകൊണ്ടാണ് കുടുംബം എങ്ങനെയെങ്കിലും നാടണയാന്‍ ശ്രമിക്കുന്നത്. രണ്ട് ദിവസം വേണ്ടി വന്നു ഇവര്‍ക്ക് ജോലിയെടുത്തിരുന്ന ഹരിയാനയിലെ ഫരീദാബാദില്‍ നിന്നും ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനിലേക്ക് നടന്നെത്താന്‍.

ये भी पà¥�ें- 'രാജ്യത്തെ ചലിപ്പിക്കുന്നത് ബംഗളൂരുവിലെ മിടുക്കരല്ല, അന്തര്‍ സംസ്ഥാന തൊഴിലാളികളാണ്' പി സായ്‌നാഥ്

നാല് ദിവസമായി ബിഹാറിലേക്ക് ട്രെയിനില്‍ പോകാനാകുമെന്ന പ്രതീക്ഷയില്‍ റെയില്‍വേ സ്റ്റേഷനിലും പരിസരത്തുമായി ഈ കുടുംബം കഴിയുന്നു. ഇതിനിടെ ആരും ഇവരോട് ശ്രാമിക് ട്രെയിനുകള്‍ മെയ് 13 മുതല്‍ ഓള്‍ഡ് ഡല്‍ഹി റെയില്‍വേ സ്‌റ്റേഷനില്‍ നിന്നാണ് പുറപ്പെടുന്നതെന്ന് പറഞ്ഞില്ല. റെയില്‍വേ സ്‌റ്റേഷന്റെ ഗേറ്റില്‍ നിന്നു പോലും ഇവരെ പൊലീസ് അടിച്ചോടിക്കുകയാണ്. 5000 രൂപ കൊടുത്ത് എ.സി ടിക്കറ്റെടുത്ത് പോകാനാണ് പറയുന്നതെന്ന് ജിതേന്ദര്‍ സാഹ്നി പറയുന്നു. കഴിഞ്ഞ 50 ദിവസം 1500 രൂപകൊണ്ട് കഴിഞ്ഞ ഗര്‍ഭിണി അടക്കമുള്ള നാലംഗ കുടുംബത്തോടാണ് 5000 രൂപയുടെ എ.സി ടിക്കറ്റെടുക്കാന്‍ പറയുന്നത്.

ജിതേന്ദര്‍ സാഹ്നിയും വിഭാ ദേവിയും മക്കളും

മകളുടെ ദുരിതമറിഞ്ഞ വിഭാ ദേവിയുടെ മാതാവ് തന്റെ തുച്ഛമായ പെന്‍ഷന്‍ തുകയില്‍ നിന്നും അയച്ചുകൊടുത്തതാണിത്. റെയില്‍ വേ സ്റ്റേഷന്‍ പരിസരത്ത് സാമൂഹ്യപ്രവര്‍ത്തകര്‍ വിതരണം ചെയ്യുന്ന ഭക്ഷണവും വെള്ളവും കഴിച്ചാണ് പട്ടിണി മാറ്റുന്നത്. എങ്കിലും ശൗചാലയത്തില്‍ പോകണമെങ്കില്‍ പണം കൊടുക്കണം. മൊബൈല്‍ ചാര്‍ജ്ജ് ചെയ്യണമെങ്കില്‍ വേറെ പത്തുരൂപയും.

ശ്രാമിക് ട്രെയിനുകളില്‍ കയറാനായി നേരിട്ട് വന്നിട്ട് കാര്യമില്ലെന്ന് റെയില്‍വേ അധികൃതര്‍ തന്നെ പറയുന്നു. ഏത് സംസ്ഥാനത്തേക്കാണോ പോകേണ്ടത് അവരാണ് ആദ്യം പട്ടിക നല്‍കേണ്ടത്. ശേഷം ട്രെയിന്‍ പുറപ്പെടുന്ന സംസ്ഥാനം തൊഴിലാളികളെ എത്തിക്കുകയാണ് ചെയ്യുക. ഇക്കാര്യങ്ങളെല്ലാം പത്ര, ദൃശ്യമാധ്യമങ്ങളിലും സോഷ്യല്‍മീഡിയയിലും അറിയിപ്പായി നല്‍കിയിട്ടുണ്ടെന്നും റെയില്‍വേ അറിയിക്കുന്നു. സാധാരണ ഫീച്ചര്‍ ഫോണ്‍ മാത്രമുള്ള ജിതേന്ദര്‍ സാഹ്നിയെ പോലുള്ളവര്‍ ഈ വിവരങ്ങളൊന്നും അറിയുന്നില്ല. തങ്ങളെത്തിപ്പെട്ട ദുരിതത്തിന്റെ ആഴം പോലും അവര്‍ക്ക് തിരിച്ചറിയാനായിട്ടില്ല.

മെയ് പതിനെട്ടിന് ഒരു ജനറല്‍ ട്രെയിന്‍ ഉണ്ടെന്ന് ഏതോ പൊലീസുകാര്‍ പറഞ്ഞ പ്രതീക്ഷയിലാണ് ഇപ്പോള്‍ ഈ കുടുംബത്തിന്റെ കാത്തിരിപ്പ്. അതും അവസാനിച്ചാല്‍ നടക്കാന്‍ തന്നെയാണ് തീരുമാനം. 1100 കിലോമീറ്റര്‍ അകലെയുള്ള ഗ്രാമത്തിലേക്ക് നടന്നെത്തുമ്പോഴേക്കും ആരെല്ലാം ബാക്കിയാകുമെന്ന് ഉറപ്പില്ലെങ്കിലും ഇവര്‍ക്ക്് മുന്നില്‍ മറ്റു മാര്‍ഗ്ഗങ്ങളില്ല.

കടപ്പാട്: Scroll.in

TAGS :

Next Story