Quantcast

പ്രതിദിനം ആയിരത്തിലധികം കോവിഡ് കേസുകള്‍: എന്തുചെയ്യണമെന്ന് അറിയാതെ കെജ്‌രിവാൾ സർക്കാർ

കിടക്കകൾ ലഭിക്കുന്നില്ലെന്ന പരാതി ശക്തമായതോടെ എല്ലാ സ്വകാര്യ ആശുപത്രികളും ഒഴിവുള്ള കിടക്കകൾ സംബന്ധിച്ച വിവരങ്ങൾ ഫ്ലക്സ് ബോർഡുകളിൽ ഗേറ്റിനു മുന്നിൽ സ്ഥാപിക്കണമെന്ന് സർക്കാർ നിർദേശിച്ചു.

MediaOne Logo

  • Published:

    10 Jun 2020 4:22 AM GMT

പ്രതിദിനം ആയിരത്തിലധികം കോവിഡ് കേസുകള്‍: എന്തുചെയ്യണമെന്ന് അറിയാതെ കെജ്‌രിവാൾ സർക്കാർ
X

ഡൽഹിയിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാനാകാതെ കെജ്‍രിവാൾ സർക്കാർ. രോഗബാധ നിരക്ക് 27.21 ശതമാനത്തിലേക്ക് ഉയർന്നിട്ടും കഴിഞ്ഞ 24 മണിക്കൂറിൽ പരിശോധിച്ചത് 3700 കേസുകൾ മാത്രം. ചികിത്സ ലഭിക്കാത്തതിനെ തുടർന്ന് പ്രതിഷേധം ശക്തമായതോടെ സ്വകാര്യ ആശുപത്രികൾ കിടക്കകൾ സംബന്ധിച്ച വിവരങ്ങൾ പ്രദർശിപ്പിക്കണമെന്ന് സർക്കാർ ഉത്തരവിട്ടു.

സമൂഹ വ്യാപനം നടന്നതായാണ് ഡൽഹി സർക്കാരിന്‍റെ വിലയിരുത്തല്‍. പക്ഷേ കേന്ദ്രം അംഗീകരിച്ചിട്ടില്ല. പ്രതിദിനം ആയിരത്തിലധികം കേസുകളും പത്തിലധികം മരണവും റിപ്പോർട്ട് ചെയ്യുന്നത് തുടരുന്നതിനാൽ എന്തുചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ് കെജ്‌രിവാൾ സർക്കാർ.

രോഗവ്യാപന നിരക്ക് 27.21ൽ എത്തി. ഒരാഴ്ചകൊണ്ട് 10.96%ന്റെ വർധനവ്. അതേസമയം പരിശോധനാ നിരക്ക് അനുദിനം പുറകോട്ടു പോവുകയാണ്. കഴിഞ്ഞ 24 മണിക്കൂറിൽ പരിശോധിച്ചത് 3700 സാമ്പിളുകൾ. ഇതിന് മുൻപുള്ള മൂന്ന് ദിവസം അയ്യായിരത്തിന് മുകളിലും മെയ് 28, 29 തീയതികളിൽ 7600ന് മുകളിലും സാമ്പിളുകൾ പരിശോധിച്ചിരുന്നു.

രോഗ വ്യാപനവും പരിശോധനയും തമ്മിലുള്ള അന്തരം ചികിത്സാ മേഖല സർക്കാർ കൈപ്പിടിക്കപ്പുറമായതിന് തെളിവാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. ആശുപത്രികൾ രോഗികളെ കൊണ്ട് നിറഞ്ഞു കഴിഞ്ഞു. ആരോഗ്യ പ്രവർത്തകർക്ക് ഇടയിലെ രോഗബാധ ചികിത്സാരംഗത്തെ ബാധിച്ചിട്ടുണ്ട്.

കിടക്കകൾ ലഭിക്കുന്നില്ലെന്ന പരാതി ശക്തമായതോടെ എല്ലാ സ്വകാര്യ ആശുപത്രികളും ഒഴിവുള്ള കിടക്കകൾ സംബന്ധിച്ച വിവരങ്ങൾ ഫ്ലക്സ് ബോർഡുകളിൽ ഗേറ്റിനു മുന്നിൽ സ്ഥാപിക്കണമെന്ന് സർക്കാർ നിർദേശിച്ചു. 22 സ്വകാര്യ ആശുപത്രികൾ കൂടി 20 ശതമാനം കിടക്കകൾ കോവിഡ് ചികിത്സയ്ക്കായി മാറ്റിവെച്ചിട്ടുണ്ട്. ഇത് വഴി 3456 കിടക്കകൾ ലഭിക്കും. ഇതിനിടെ നിയന്ത്രിത മേഖലകൾ 237 ആയി. 35 എണ്ണം നോർത്ത് ഡൽഹിയിലാണ്.

50 ശതമാനം കോവിഡ് രോഗികളുടെയും ഉറവിടം വ്യക്തമല്ല

50 ശതമാനം കോവിഡ് രോഗികളുടെയും ഉറവിടം വ്യക്തമല്ലാത്ത ഡല്‍ഹിയില്‍ സ്ഥിതി ഗുരുതരമാണ്. ജൂലൈ അവസാനത്തോടെ രോഗികൾ അഞ്ചര ലക്ഷമാകുമെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറിയിച്ചു.

ഡൽഹിയിൽ കോവിഡ് ബാധിതർ 30,000 ലേക്കും മരണം 1000ത്തിലേക്കും അടുക്കുകയാണ്. ഈ മാസം തീരുമ്പോൾ രോഗികൾ ഒരു ലക്ഷവും ജൂലൈ 31 ഓടെ 5.5 ലക്ഷവും ആകുമെന്നാണ് സർക്കാർ കണക്ക് കൂട്ടൽ. അങ്ങനെയെങ്കിൽ കോവിഡ് ചികില്‍സക്കായി 80,000 കിടക്കകള്‍ വേണ്ടിവരുമെന്ന് ഡല്‍ഹി ദുരന്ത നിവാരണ അതോറിറ്റി യോഗ ശേഷം ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പ്രതികരിച്ചു. സമൂഹവ്യാപനമില്ലെന്നാണ് യോഗത്തില്‍ പങ്കെടുത്ത കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയതെന്നും സിസോദിയ കൂട്ടിച്ചേർത്തു.

എന്നാൽ 50% കോവിഡ് കേസുകളുടെയും ഉറവിടം കണ്ടെത്താനായിട്ടില്ലെന്ന് ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ പ്രതികരിച്ചു. കേന്ദ്രമാണ് സമൂഹ വ്യാപനമുണ്ടായോ എന്നതിൽ വ്യക്തത വരുത്തേണ്ടതെന്നും സത്യേന്ദ്ര ജെയിൻ പറഞ്ഞു.

പ്രധാന കോവിസ് ചികിത്സ കേന്ദ്രങ്ങളായ എയിംസില്‍ 500 ഉം ഗംഗാറാമില്‍ 400ഉം ആര്‍.എം.എല്‍, എല്‍.എന്‍.ജെ.പി എന്നിവിടങ്ങളില്‍ 200ഉം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആശുപത്രികളുടെ പ്രവർത്തനം ബുദ്ധിമുട്ടിൽ ആയിരിക്കുകയാണ്. ഇതിനിടെ 10 ദിവസമായി എയിംസ് നഴ്സസ് അസോസിയേഷൻ ഡയറക്ടറുടെ റൂമിന് മുന്നിൽ നടത്തി വന്ന സമരം അവസാനിപ്പിച്ചു. കോവിഡ് വാർഡുകളിലെ സ്ഥിരം ഡ്യൂട്ടി മാറ്റണം, പി.പി.ഇ കിറ്റുകൾ അണിഞ്ഞുള്ള ഡ്യൂട്ടിസമയം 6 ൽ നിന്ന് 4 മണിക്കൂർ ആക്കണം, എന്നിവ ഉൾപ്പെടെയുള്ള 11 ആവശ്യങ്ങൾ പരിഗണിക്കാമെന്ന ഉറപ്പ് ലഭിച്ചതോടെയാണ് സമരം അവസാനിപ്പിച്ചത്.

TAGS :

Next Story