എക്‍സ്‍കവേറ്റര്‍ മെഷീന്‍ കയറ്റിയ ട്രക്ക് കടന്നുപോകുന്നതിനിടെ ഭാരം താങ്ങാനാകാതെ പാലം തകര്‍ന്നുവീണു; വീഡിയോ വൈറല്‍
ചൈന അതിര്‍ത്തിയില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയായാണ് ഈ പാലമുള്ളത്.
എക്‍സ്‍കവേറ്റര്‍ മെഷീന്‍ കയറ്റിയ ട്രക്ക് പാലം കടക്കുന്നതിനിടെ ഭാരം താങ്ങാനാകാതെ പാലം തകര്‍ന്നുവീണു. ഉത്തരാഖണ്ഡിലെ ഡെറാഡൂണിലുള്ള ബെയ്‍ലി പാലമാണ് തകര്‍ന്നുവീണത്. ചൈന അതിര്‍ത്തിയില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയായാണ് ഈ പാലമുള്ളത്. ട്രക്ക് ഡ്രൈവര്‍ക്കും മെഷീന്‍ ഓപ്പറേറ്റര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
2009ലാണ് ഈ പാലം നിര്‍മ്മിച്ചത്. പാലത്തിന് 40 അടി നീളമുണ്ട്. തിങ്കളാഴ്ച രാവിലെയാണ് അപകടമുണ്ടായത്. രാവിലെ 9.10 ഓടെയാണ് സംഭവം. ട്രക്ക് പാലത്തിന്‍റെ പകുതിയിലധികം കടന്ന് മറ്റേ അറ്റത്ത് എത്തുമ്പോൾ അത് പെട്ടെന്ന് തകർന്നുവീഴുകയായിരുന്നു. പാലം തകര്‍ന്നതോടെ 15 അതിര്‍ത്തി ഗ്രാമങ്ങള്‍ക്ക് സംസ്ഥാനത്തിന്‍റെ മറ്റ് ഭാഗങ്ങളുമായുള്ള ബന്ധം നഷ്ടപ്പെട്ടിരിക്കുകയാണ്. ഇത് വേഗത്തിൽ പുനർനിർമിച്ചില്ലെങ്കിൽ 7,000 ത്തോളം ഗ്രാമീണർ, ഇന്ത്യൻ സൈന്യം, ഐടിബിപി എന്നിവര്‍ പൂർണമായും ഒറ്റപ്പെടും.
ട്രക്കിന്‍റേയും മെഷീന്‍റേയും കൂടി ഭാരം താങ്ങാനാകാതെയാണ് പാലം തകര്‍ന്നുവീണതെന്ന് മുൻസിയാരി സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് എ കെ ശുക്ല അറിയിച്ചു. 18 ടണ്‍ ഭാരമാണ് പാലത്തിന് പരമാവധി താങ്ങാന്‍ കഴിയുമായിരുന്നത് എന്നും എന്നാല്‍ മെഷീനിനും ട്രക്കിനും കൂടി 26 ടണ്‍ ഭാരം ഉണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ട്രക്ക് ഡ്രൈവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ചെറിയ കാറുകൾക്ക് മാത്രം പോകാവുന്ന ബെയ്‍ലി പാലത്തിൽ കയറരുതെന്ന് നാട്ടുകാർ നിരന്തരം താക്കീത് നൽകിയിട്ടും ലോറി ഡ്രൈവർ ഓടിച്ചു കയറ്റുകയായിരുന്നുവെന്ന് പൊലീസും പറയുന്നു.
ഉത്തരാഖണ്ഡിലെ, ചൈന അതിർത്തിയിലേക്ക് നയിക്കുന്ന ഈ പാലം ഇന്ത്യൻ സൈന്യത്തിനും ഇന്തോ-ടിബറ്റൻ ബോർഡർ പോലീസിനും ഉണ്ടായിരുന്ന ഏക വിതരണ മാര്‍ഗമായിരുന്നു. ബി.ആര്‍.ഒ.യുടെ യുടെ ജനറൽ റിസർവ് എഞ്ചിനീയർ ഫോഴ്സ് ആണ് ഈ പാലം നിർമ്മിച്ചത്. ഇവിടെ മറ്റൊരു പാലം നിര്‍മ്മിക്കാന്‍ കുറഞ്ഞത് 15 ദിവസമെടുക്കുമെന്നും അധികൃതര്‍ പറയുന്നു.
Adjust Story Font
16