രാജ്യത്ത് കോവിഡ് സമൂഹവ്യാപനം തുടങ്ങി; സ്ഥിതി അതീവ ഗുരുതരമെന്ന് ഐ.എം.എ
ദിനംപ്രതി 30,000 പേർക്ക് രോഗം ബാധിക്കുന്നു. കൂടുതലും ഗ്രാമീണ മേഖലയിലാണ്. ഇത് സമൂഹ വ്യാപനത്തിന്‍റെ ലക്ഷണമാണെന്നും വി.കെ. മോംഗ പറഞ്ഞു
രാജ്യത്ത് കോവിഡ് സമൂഹ വ്യാപനം തുടങ്ങിയതായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ അവകാശപ്പെട്ടു. സ്ഥിതി ഗുരുതരമാണെന്ന് ഐ.എം.എ ദേശീയ ചെയർമാൻ ഡോ.വി.കെ. മോംഗ എ.എൻ ഐ യോട് പറഞ്ഞു. ദിനംപ്രതി 30,000 പേർക്ക് രോഗം ബാധിക്കുന്നു. കൂടുതലും ഗ്രാമീണ മേഖലയിലാണ്. ഇത് സമൂഹ വ്യാപനത്തിന്‍റെ ലക്ഷണമാണെന്നും വി.കെ. മോംഗ പറഞ്ഞു. നഗരങ്ങളിൽ രോഗം നിയന്ത്രിക്കാൻ മാർഗങ്ങളുണ്ട്. എന്നാൽ കേരളം, മഹാരാഷ്ട്ര, കർണാടക, ഗോവ, മധ്യപ്രദേശ് എന്നിവിടങ്ങളിലെ ഗ്രാമങ്ങളിൽ ഇക്കാര്യം അസാധ്യമാണെന്ന് മോംഗ ചൂണ്ടിക്കാട്ടി.എന്നാൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
അതേസമയം കോവിഡ് രോഗികളുടെ എണ്ണം പതിനൊന്ന് ലക്ഷത്തിലേക്ക് നീങ്ങുകയാണ്. മൂന്ന് ദിവസത്തിനിടെ ഒരു ലക്ഷത്തിലധികം ആളുകളെയാണ് രോഗം ബാധിച്ചത്. കോവിഡ് വ്യാപനം തീവ്രമായി തുടരുന്ന മഹാരാഷ്ട്രയില്‍ കോവിഡ് രോഗികള്‍ മൂന്ന് ലക്ഷം കടന്നു. ഇന്നലെ മാത്രം 8348 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 144 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണം 11,596 ആയി.കര്‍ണാടകയില്‍ 93 പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു.ഇതോടെ ആകെ മരണസംഖ്യ 1240 ആയി. 4537 പേര്‍ക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. 59652 ആണ് ആകെ രോഗബാധിതര്‍.ആന്ധ്രാപ്രദേശില്‍ 52 ഉം തെലങ്കാനയില്‍ ആറും പുതുച്ചേരിയില്‍ മൂന്നു പേരും കോവിഡ് ബാധിച്ച് മരിച്ചു. ആന്ധ്രാപ്രദേശില്‍ 3963 പേര്‍ക്ക് കൂടി രോഗം കണ്ടെത്തി. 44609 ആണ് രോഗബാധിതര്‍. തെലങ്കാനയില്‍ 1284 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്
Adjust Story Font
16