Quantcast

വെള്ളപ്പൊക്ക കെടുതിയില്‍ ബിഹാര്‍; ബോട്ടില്‍ കുഞ്ഞിന് ജന്മം നല്‍കി യുവതി

പ്രദേശത്തെ ആശാ വര്‍ക്കര്‍മാരുടെ സഹായത്തോടെ എന്‍ഡിആര്‍എഫ് തന്നെ യുവതിയുടെ പ്രസവം ബോട്ടില്‍വെച്ച് നടത്താനുള്ള സൌകര്യങ്ങളും സ്വകാര്യതകളും ഉണ്ടാക്കി നല്‍കുകയായിരുന്നു.

MediaOne Logo

  • Published:

    26 July 2020 11:57 AM GMT

വെള്ളപ്പൊക്ക കെടുതിയില്‍ ബിഹാര്‍; ബോട്ടില്‍ കുഞ്ഞിന് ജന്മം നല്‍കി യുവതി
X

വെള്ളപ്പൊക്ക കെടുതിയില്‍ വലഞ്ഞിരിക്കുകയാണ് അസം, ബിഹാര്‍ സംസ്ഥാനങ്ങള്‍. ജനങ്ങളെയെല്ലാം റെസ്‍ക്യൂ ബോട്ടുകളില്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയാണ്. ബിഹാറില്‍ റെസ്‍ക്യൂ ബോട്ടില്‍ ഒരു കുഞ്ഞിന് ജന്മം നല്‍കിയിരിക്കുകയാണ് 25കാരി. ഈസ്റ്റ് ചമ്പാരന്‍ ജില്ലയില്‍ ഇന്നാണ് യുവതി കുഞ്ഞിന് ജന്മം നല്‍കിയത്. എന്‍ഡിആര്‍എഫിന്‍റെ ബോട്ടിലായിരുന്നു യുവതിയുടെ പ്രസവം.

മുനി ലാല്‍ മഹാതോയുടെ ഭാര്യ റിമ ദേവിയാണ് റെസ്ക്യൂ ബോട്ടില്‍ കുഞ്ഞിന് ജന്മം നല്‍കിയത്. ഗോബാരി ഗ്രാമത്തിലാണ് ഇരുവരും താമസിക്കുന്നത്. ഗ്രാമത്തില്‍ വെള്ളം കയറി, രക്ഷപ്പെടുത്താനായി ബോട്ട് എത്തിയപ്പോള്‍ തന്നെ റിമ ദേവിക്ക് പ്രസവ വേദന തുടങ്ങിയിരുന്നു.

പ്രദേശത്തെ ആശാ വര്‍ക്കര്‍മാരുടെ സഹായത്തോടെ എന്‍ഡിആര്‍എഫ് തന്നെ യുവതിയുടെ പ്രസവം ബോട്ടില്‍വെച്ച് നടത്താനുള്ള സൌകര്യങ്ങളും സ്വകാര്യതകളും ഉണ്ടാക്കി നല്‍കുകയായിരുന്നു. ബോട്ടില്‍ വെച്ച് തന്നെ യുവതി ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി. അതിന് ശേഷം അമ്മയെയും കുഞ്ഞിനേയും ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റിയെന്ന് എന്‍ഡിആര്‍എഫ് ചീഫ് വിജയ് സിന്‍ഹ പറഞ്ഞു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും അവരുടെ ആരോഗ്യകാര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തങ്ങള്‍ക്ക് ഇത്തരം അടിയന്തിര സാഹചര്യങ്ങളില്‍ പ്രസവം എടുക്കുന്നതിന് അടക്കമുള്ള പരിശീലനം തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2013 മുതല്‍ ഇരട്ടക്കുട്ടികള്‍ അടക്കം തങ്ങള്‍ ഇതുവരെ 10 പ്രസവങ്ങള്‍ എടുത്തിട്ടുണ്ടെന്നും വിജയ് സിന്‍ഹ പറയുന്നു.

TAGS :

Next Story