ആം ആദ്മി പാർട്ടി എം.എൽ.എയെ റോഡിലൂടെ വലിച്ചിഴച്ച് ഡൽഹി പൊലീസ്
ഡൽഹിയുടെ ഭരണം ആം ആദ്മി പാർട്ടിക്കാണെങ്കിലും പൊലീസിന്റെ നിയന്ത്രണം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനാണ്.
ഡൽഹിയിൽ ഭരണകക്ഷിയായ ആം ആദ്മി പാർട്ടിയുടെ എം.എൽ.എയെ റോഡിലൂടെ മീറ്ററുകളോളം വലിച്ചിഴച്ച് പൊലീസ്. മോഡൽ ടൗൺ മണ്ഡലത്തെ പ്രതിനിധീകരിച്ച് 2013 മുതൽ ഡൽഹി അസംബ്ലിയിലുള്ള അഖിലേഷ് പതി ത്രിപാഠിയെയാണ് ജനപ്രതിനിധിയെന്ന പരിഗണന പോലും നൽകാതെ ഒരു സംഘം പൊലീസ് ഉദ്യോഗസ്ഥർ കയ്യേറ്റം ചെയ്യുകയും റോഡിലൂടെ വലിച്ചിഴക്കുകയും ചെയ്തത്. എം.എൽ.എയെ വലിച്ചിഴച്ചു കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. പൊലീസ് അതിക്രമത്തെ തുടർന്ന് അഖിലേഷ് ത്രിപാഠി ചികിത്സ തേടി.
ആം ആദ്മി പാർട്ടി സർക്കാർ 13,000 കോടി രൂപ നൽകണമെന്നാവശ്യപ്പെട്ട് ഡൽഹി മുനിസിപ്പൽ കോർപറേഷൻ മേയർമാർ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ ഓഫീസിനു മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. ഇവരെ മാറ്റണമെന്നാവശ്യപ്പെട്ട് ആം ആദ്മി പാർട്ടി എം.എൽ.എമാരും രംഗത്തെത്തി. ബി.ജെ.പി പ്രതിനിധികളായ മേയർമാർക്കെതിരെ പ്രതിഷേധിച്ചതിനാണ് അഖിലേഷ് ത്രിപാഠിയടക്കമുള്ളവരെ പൊലീസ് കയ്യേറ്റം ചെയ്തതെന്ന് ആം ആദ്മി പാർട്ടി ആരോപിച്ചു.
അസംബ്ലി അംഗമായ തന്നോട് മോശമായി പെരുമാറിയ പൊലീസ് ബി.ജെ.പി മേയർമാർക്ക് സംരക്ഷണം നൽകുകയാണെന്ന് ത്രിപാഠി ആരോപിച്ചു.
ഡൽഹിയുടെ ഭരണം ആം ആദ്മി പാർട്ടിക്കാണെങ്കിലും പൊലീസിന്റെ നിയന്ത്രണം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനാണ്. ഡൽഹിക്ക് പൂർണ സംസ്ഥാന പദവി നൽകണമെന്ന് ആം ആദ്മി പാർട്ടി ആവശ്യപ്പെടുന്നുണ്ടെങ്കിലും കേന്ദ്രസർക്കാർ അത് അംഗീകരിച്ചിട്ടില്ല.
Adjust Story Font
16