Quantcast

"നിങ്ങള്‍ ആരെയാണ് പിന്തുണക്കുന്നത്?" കൊലപാതക കേസില്‍ പൊട്ടിത്തെറിച്ച് നിതീഷ് കുമാര്‍

മുഖ്യമന്ത്രിയുടെ വീട്ടില്‍നിന്ന് രണ്ട് കിലോമീറ്റര്‍ മാത്രം അകലെവച്ചാണ് ഇന്‍ഡിഗോ എയര്‍ലൈന്‍സ് മാനേജര്‍ രൂപേഷ് കുമാര്‍ സിങ് വെടിയേറ്റു മരിച്ചത്

MediaOne Logo

  • Published:

    15 Jan 2021 9:22 AM GMT

നിങ്ങള്‍ ആരെയാണ് പിന്തുണക്കുന്നത്? കൊലപാതക കേസില്‍ പൊട്ടിത്തെറിച്ച് നിതീഷ് കുമാര്‍
X

മാധ്യമ പ്രവര്‍ത്തകരോട് പൊട്ടിത്തെറിച്ച് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ഇന്‍ഡിഗോ എയര്‍ലൈന്‍സ് മാനേജറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് വസ്തുതകള്‍ക്ക് നിരക്കാത്തതും അനുചിതവുമായ ചോദ്യങ്ങള്‍ ചോദിക്കുന്നു എന്നാരോപിച്ചാണ് നിതീഷ് മാധ്യമപ്രവര്‍ത്തകരോട് രോഷം പ്രകടിപ്പിച്ചത്.

സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ന്നുവെന്നും നിതീഷ് രാജിവയ്ക്കണമെന്നു പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ബി.ജെ.പിയിലെ ചില നേതാക്കളും ആഭ്യന്തര വകുപ്പിന്റെ ചുമതല കൂടിയുള്ള നിതീഷിനെതിരെ ആരോപണം ഉന്നയിച്ചു.

പട്നയിൽ മുഖ്യമന്ത്രിയുടെ വീട്ടില്‍നിന്ന് രണ്ട് കിലോമീറ്റര്‍ മാത്രം അകലെവച്ചാണ് ഇന്‍ഡിഗോ എയര്‍ലൈന്‍സ് മാനേജര്‍ രൂപേഷ് കുമാര്‍ സിങ് (44) കഴിഞ്ഞ ദിവസം വൈകിട്ട് വെടിയേറ്റു മരിച്ചത്. സ്വന്തം വീടിന്റെ പുറത്ത് ഗെയ്റ്റ് തുറക്കുന്നതും കാത്ത് വാഹനത്തിലിരുന്ന രൂപേഷിനെ ബൈക്കിലെത്തിയ രണ്ടു പേര്‍ വെടിവയ്ക്കുകയായിരുന്നു.

നിരവധി രാഷ്ട്രീയ നേതാക്കളുമായും ഉന്നത ഉദ്യോഗസ്ഥരുമായും അടുത്ത ബന്ധമുള്ള രൂപേഷിന്റെ കൊലപാതകം വലിയ ഞെട്ടലാണ് ഉളവാക്കിയിരിക്കുന്നത്. പത്തു വയസ്സില്‍ താഴെ പ്രായമുള്ള രണ്ടു മക്കളുണ്ട് രൂപേഷിന്. പട്‌ന വിമാനത്താവളത്തില്‍ കോവിഡ് വാക്‌സീന്‍ എത്തിയപ്പോള്‍ രൂപേഷ് അവിടെയുണ്ടായിരുന്നു. പിന്നീട് കൊലയാളികള്‍ മൂന്നു കിലോമീറ്ററോളം പിന്തുടര്‍ന്നാണ് രൂപേഷിനെ വധിച്ചതെന്നു പൊലീസ് കരുതുന്നു. സംസ്ഥാനത്തെ ക്രമസമാധാനപാലനത്തില്‍ നിതീഷ് കുമാറിന് നിയന്ത്രണമില്ലെന്ന് ബി.ജെ.പി നേതാവും രാജ്യസഭാംഗവുമായ ഗോപാല്‍ നാരായണ്‍ സിങ് കുറ്റപ്പെടുത്തി. ബിഹാര്‍ സര്‍ക്കാര്‍ ബിജെപിയുടെ പിന്തുണയോടെയാണു പ്രവര്‍ത്തിക്കുന്നത്. എങ്കിലും ബിഹാറിന്റെ നന്മയ്ക്കു വേണ്ടിയാണു തുറന്നു പറയുന്നത്. നാട്ടില്‍ ക്രമസമാധാന നില പരിതാപകരമാണ്.

TAGS :

Next Story