സൗദിയില്‍ നിന്നും മാറി അയച്ച മലയാളിയുടെ മൃതദേഹം കൊച്ചിയിലെത്തിക്കും; മൃതദേഹം കൊണ്ടുവരുന്നത് ശ്രീലങ്കയില്‍ നിന്ന്
സൗദിയില്‍ മരിച്ച പത്തനംതിട്ട കോന്നി സ്വദേശി റഫീഖിന്റെ മൃതദേഹം നാളെ കൊച്ചിയില്‍ എത്തിക്കുമെന്ന് സൗദി എയര്‍ലൈന്‍സ്. നാട്ടിലേക്ക് മാറി അയച്ച ശ്രീലങ്കൻ സ്വദേശിനിയുടെ മൃതദേഹം നാട്ടിലേക്ക് അയക്കാനും അധികൃതർ നടപടി ആരംഭിച്ചു. കഴിഞ്ഞ ബുധനാഴ്ച്ചയാണ് റഫീഖിന്റെ മൃതദേഹത്തിന് പകരം ശ്രീലങ്കൻ സ്വദേശിനിയുടെ മൃതദേഹം നാട്ടിലെത്തിയത്.
സൗദി അറേബ്യയിലെ അബ്ഹ വിമാനത്താവളത്തിൽ നിന്നായിരുന്നു മൃതദേഹങ്ങൾ മാറിയത്. മൃതദേഹ പെട്ടികളിൽ പതിച്ച പേരും നമ്പരും മാറിയതാണ് കാരണം. 35ാം നമ്പർ പെട്ടിയാണ് അബ്ഹയിൽ നിന്നയച്ചത്. നാട്ടിലെത്തിയത് 32ാം നമ്പർ പെട്ടിയായിരുന്നു. നാട്ടിലെത്തിയ മൃതദേഹം പൊതുദർശനത്തിന് വെയ്ക്കാൻ തുറന്നപ്പോഴാണ് മൃതദേഹം മാറിയ വിവരം ബന്ധുക്കൾ അറിഞ്ഞത്.
ഫെബ്രുവരി 27 നായിരുന്നു റഫീഖ് ഹൃദയാഘാതം മൂലം സൗദിയിലെ അബ്ഹയിൽ മരിച്ചത്. നിയമ നടപടികൾ പൂർത്തിയാക്കി ഇരുപത്തിമൂന്ന് ദിവസത്തിന് ശേഷമാണ് മൃതദേഹം സൗദിയിൽ നിന്ന് അയച്ചത്. നിലവിൽ ശ്രീലങ്കൻ സ്വദേശിനിയുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിലും റഫീഖിൻ്റെ മൃതദേഹം ശ്രീലങ്കയിലുമാണുള്ളത്. സംഭവത്തിൽ സൗദി എയർലൈൻസ് കമ്പനി വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Adjust Story Font
16