“ഈ സമയത്ത് ജീവനും ജീവിതവുമാണ് ഏറ്റവും പ്രധാനം, ഐ.പി.എല്ലിന് ഇനിയും സമയമുണ്ട്” സുരേഷ് റെയ്ന
‘ആദ്യം ജീവിത സാഹചര്യങ്ങള്‍ സാധാരണ നിലയില്‍ എത്തട്ടെ, എന്നിട്ട് ചിന്തിക്കാം ഐ.പി.എലിനെപ്പറ്റി’ റെയ്ന പറഞ്ഞു.
കോടിക്കണക്കിനാളുകള്‍ ജീവിതവും ജീവനും കയ്യില്‍ പിടിച്ച് നില്‍ക്കുമ്പോള്‍ ആദ്യം ജീവിത സാഹചര്യം മെച്ചപ്പെടുത്തിയതിനു ശേഷം ഐ.പി.എല്ലിനെ കുറിച്ച് ചിന്തിച്ചാല്‍ മതിയെന്ന് വെറ്ററന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്ന. കോവിഡ് പ്രതിരോധത്തിനായി റെയ്‌ന ഇതിനോടകം തന്നെ 52 ലക്ഷം രൂപ സംഭാവന നൽകിയിരുന്നു. കായിക താരങ്ങള്‍ നല്‍കിയ സംഭാവനകളിലെ ഏറ്റവും ഉയര്‍ന്ന തുകകളില്‍ ഒന്നാണിത്.
ഐ.പി.എല്‍ ഏപ്രിൽ 15 ലേക്ക് മാറ്റിവച്ചെങ്കിലും സമീപഭാവിയിൽ നടക്കാൻ സാധ്യതയുണ്ടോ എന്ന ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. “ഇപ്പോള്‍ ജീവിതത്തെപ്പറ്റിയുള്ള ചര്‍ച്ചയാണ് നടക്കുന്നത്, ഈ സമയത്ത് ജീവനും ജീവിതവുമാണ് ഏറ്റവും പ്രധാനം. ഐ.പി.എല്ലിന് ഇനിയും സമയമുണ്ട്. തീർച്ചയായും കാത്തിരിക്കാം"അദ്ദേഹം പറഞ്ഞു.
“ലോക്ക്ഡൌണിനെക്കുറിച്ചുള്ള സർക്കാർ മാർഗ്ഗനിർദ്ദേശങ്ങൾ നാമെല്ലാവരും പാലിക്കേണ്ടതുണ്ട്. ഇല്ലെങ്കില്‍ നമുക്കെല്ലാവർക്കും പരിണതഫലങ്ങൾ നേരിടേണ്ടിവരും. ആദ്യം ജീവിത സാഹചര്യങ്ങള്‍ സാധാരണ നിലയില്‍ എത്തട്ടെ, എന്നിട്ട് ചിന്തിക്കാം ഐ.പി.എലിനെപ്പറ്റി. ഒരുപാട് മനുഷ്യര്‍ നമുക്ക് ചുറ്റും മരിച്ചു വീഴുന്നു. അവരുടെ ജീവനുകള്‍ നമുക്ക് സംരക്ഷിക്കേണ്ടതുണ്ട്”. പി.ടി.ഐ ക്ക് നല്‍കിയ ഇന്‍റര്‍വ്യൂവിലായിരുന്നു റെയ്നയുടെ പ്രതികരണം.
രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന 21 ദിവസത്തെ ലോക്ക്ഡൌണിന്‍റെ സമയത്ത് വീട്ടിൽ താമസിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ബോധവല്‍കരിക്കുന്നതിനിടയിലും, ഈ സമയങ്ങളില്‍ എങ്ങനെ മികച്ച ഗൃഹനാഥനായി മാറാം എന്ന്കൂടി പഠിക്കുകയാണ് 33 കാരനായ താരം. 2018 ൽ ആണ് റെയ്ന അവസാനമായി ഇന്ത്യന്‍ ജഴ്സിയില്‍ കളിച്ചത്. ഐ.പി.എല്ലിൽ താരം ഇപ്പോഴും സജീവമാണ്.
"ലോക്ക്ഡൌൺ സമയങ്ങളില്‍ പാചകം, കുട്ടികളോടൊപ്പം സമയം ചെലവഴിക്കൽ എന്നിവയിൽ ഞാൻ സന്തോഷം കണ്ടെത്തുന്നു. ക്രിക്കറ്റിനേക്കാൾ അധികം കാര്യങ്ങള്‍ ജീവിതത്തില്‍ പഠിക്കാനുണ്ട്. ലോക്ക്ഡൌൺ പോലെയുള്ള സാഹചര്യങ്ങളില്‍ ആളുകൾ ഏറ്റവും നന്നായി ഇത്തരം കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കണം.
"ഈ സമയത്ത്, നിങ്ങളുടെ വീടിന്റെയും കാറിന്റെയും വലുപ്പമല്ല പ്രധാനം, മൂന്ന് നേരത്തെ ഭക്ഷണമാണ് പ്രധാനം, നിങ്ങൾ എന്ത് ധരിക്കുന്നു എന്നതുമല്ല പ്രശ്നം. എന്റെ ഹോസ്റ്റൽ ദിനങ്ങളില്‍ ഞാൻ പാചകം ചെയ്യുന്നത് പതിവായിരുന്നു, അതിനാൽ അത് ചെയ്യുന്നത് ഞാന്‍ ഇപ്പോഴും ആസ്വദിക്കുന്നു. ഈ സന്ദര്‍ഭത്തില്‍ വീട്ടുജോലികളിൽ മുഴുകാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ട്. ഭാര്യയും കുഞ്ഞും സുഖം പ്രാപിച്ചു വരുന്നു, (കഴിഞ്ഞയാഴ്ചയാണ് റെയ്നയുടെ ഭാര്യ രണ്ടാമത്തെ കുട്ടിക്ക് ജന്മം കൊടുത്തത്)" അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Adjust Story Font
16