ഇന്ത്യൻ താരങ്ങള്‍ക്ക് വിദേശ ലീഗുകളിൽ കളിക്കാന്‍ ബി.സി.സി.ഐ അവസരം നല്‍കണമെന്ന് റെയ്‌നയും പത്താനും
നിലവില്‍ ബി.സി.സി.ഐ നിയമമനുസരിച്ച് ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ച താരങ്ങള്‍ക്ക് മാത്രമാണ് വിദേശ ലീഗുകളില്‍ കളിക്കാന്‍ അവസരം ലഭിക്കുന്നത്.
ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെ വിദേശ ലീഗുകളില്‍ കളിക്കാന്‍ ബി.സി.സി.ഐ അനുവദിക്കണമെന്ന ആവശ്യവുമായ് ഇര്‍ഫാന്‍ പത്താനും സുരേഷ് റെയ്നയും രംഗത്ത്. ഇന്‍സ്റ്റഗ്രാം ലൈവ് ചാറ്റിനിടെയാണ് ഇരുവരും ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്. നിലവില്‍ ബി.സി.സി.ഐ നിയമമനുസരിച്ച് ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ച താരങ്ങള്‍ക്ക് മാത്രമാണ് വിദേശ ലീഗുകളില്‍ കളിക്കാന്‍ അവസരം ലഭിക്കുന്നത്.
വിദേശ ആഭ്യന്തര ലീഗുകളില്‍ ഇന്ത്യന്‍ താരങ്ങള്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ഐ.സി.സി ബി.സി.സി.ഐയുമായി ചര്‍ച്ച നടത്തണമെന്നും രണ്ട് വിദേശ ലീഗുകളിലെങ്കിലും കളിക്കാന്‍ അവസരം നല്‍കാന്‍ തയ്യാറാകണമെന്നും ഇരുവരും ആവശ്യപ്പെട്ടു. ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ താരമായ സുരേഷ് റെയ്‌ന ദീര്‍ഘനാളായി ഇന്ത്യന്‍ ടീമിന് പുറത്താണ്. ഇര്‍ഫാനാകട്ടെ ഏറെ നാള്‍ ടീമിന് പുറത്തായ ശേഷം കഴിഞ്ഞ ജനുവരിയില്‍ വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.
ഏറെ നാളായി ഇന്ത്യന്‍ ടീമിന് വെളിയിലുള്ള സുരേഷ് റെയ്‌ന ഇപ്പോള്‍ ഐ.പി.എല്ലില്‍ മാത്രമാണ് കളിക്കുന്നത്. ചെന്നൈ സൂപ്പര്‍ കിങ്‌സ് നിരയിലെ അഭിവാജ്യ ഘടകമാണ് 33 കാരനായ റെയ്‌ന. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളായിരുന്ന പത്താന്റെ കരിയറില്‍ പരിക്കാണ് ആദ്യം വില്ലനായെത്തിയത്. പിന്നീട് സ്ഥിരതില്ലാതെയുള്ള പ്രകടനം താരത്തെ ടീമിന് പുറത്തെത്തിക്കുകയായിരുന്നു. ശേഷം ഈ വര്‍ഷം ജനുവരിയിലാണ് അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിച്ചത്
‘വിദേശ ലീഗുകളിലെ മികച്ച ക്രിക്കറ്റ് കളിക്കാന്‍ സാധിച്ചാല്‍ നമുക്ക് തന്നെയാകും അത് ഗുണം ചെയ്യുക. അന്താരാഷ്ട്ര താരങ്ങളുടെ തിരിച്ചുവരവിനെല്ലാം ഇത്തരം വിദേശ ലീഗുകള്‍ സഹായിക്കും’ റെയ്‌ന അഭിപ്രായപ്പെട്ടു.
‘ഓരോ രാജ്യങ്ങളിലും ക്രിക്കറ്റിനെക്കുറിച്ചുള്ള കാഴ്ച്ചപ്പാടുകള്‍ തന്നെ വെവ്വേറെയാണ്. മൈക്ക് ഹസി ഓസ്‌ട്രേലിയന്‍ ടീമില്‍ അരങ്ങേറ്റം കുറിക്കുന്നത് തന്റെ 29ാം വയസിലാണ്. എന്നാല്‍ ഒരു ഇന്ത്യന്‍ താരത്തിന് ഒരിക്കലും ഈ പ്രായത്തില്‍ അരങ്ങേറ്റം കുറിക്കാന്‍ സാധിക്കില്ല. പ്രായമല്ല പരിഗണിക്കേണ്ടത് മറിച്ച് കളിക്കാനുള്ള കായിക ക്ഷമതയാണ് പരിശോധിക്കേണ്ടത്. കായികക്ഷമത ഉള്ളവര്‍ക്ക് രാജ്യത്തിനുവേണ്ടി കളിക്കാന്‍ അവസരം നല്‍കണം. 30 വയസിന് മുകളിലുള്ളവരെല്ലാം ആരോഗ്യവാന്മാരല്ലായെന്ന ചിന്താഗതി മാറ്റണം. അവരെ വിദേശ ലീഗുകളിലെങ്കിലും കളിക്കാന്‍ ബി.സി.സി.ഐ അനുവദിക്കണം' ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞു.
Adjust Story Font
16