വരുൺ ചക്രവർത്തിക്കും സന്ദീപ് വാര്യർക്കും കോവിഡ്; ഇന്നത്തെ മത്സരം മാറ്റി
ഇന്ന് അഹ്‌മദാബാദിൽ നടക്കേണ്ട കൊൽക്കത്ത-ബാംഗ്ലൂർ മത്സരമാണ് മാറ്റിവച്ചത്
ഐപിഎല്ലിൽ വീണ്ടും കോവിഡ് ഭീതി. കൊൽക്കത്ത താരങ്ങളായ വരുൺ ചക്രവർത്തിക്കും സന്ദീപ് വാര്യർക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതേത്തുടർന്ന് ഇന്ന് അഹ്‌മദാബാദിൽ നടക്കാനിരിക്കുന്ന കൊൽക്കത്ത-ബാംഗ്ലൂർ മത്സരം മാറ്റിവച്ചു.
അടുത്തിടെ ബയോബബിൾ വിട്ട് വരുൺ ചക്രവർത്തി പുറത്തിറങ്ങിയിരുന്നു എന്നാണ് വിവരം. ചുമലിലേറ്റ പരുക്കിനെ തുടർന്ന് സ്‌കാൻ ചെയ്യാൻ വേണ്ടി ഔദ്യോഗിക മാർഗങ്ങളിലൂടെയായിരുന്നു ഇത്. ഇവിടെവച്ച് കോവിഡ് ബാധിതരായ ആരെങ്കിലുമായി സമ്പർക്കമുണ്ടായതാകാമെന്നാണ് കരുതപ്പെടുന്നത്. ചക്രവർത്തിയിൽനിന്നായിരിക്കാം സന്ദീപ് വാര്യർക്ക് ബാധിച്ചിരിക്കുക. ഇരുവരുമായി സമ്പർക്കം പുലർത്തിയ എല്ലാവരോടും പരിശോധന നടത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം വാർത്തയെക്കുറിച്ച് ബിസിസിഐ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇരുവരുടെയും രണ്ടാം പരിശോധനയ്ക്ക് ശേഷമേ പ്രതികരിക്കൂവെന്നാണ് അറിയുന്നത്. നേരത്തെ ഡൽഹിയുടെ ആന്റിച്ച് നോർക്കിയയ്ക്ക് ആദ്യ പരിശോധനയിൽ കോവിഡ് സ്ഥിരീകരിക്കുകയും രണ്ടാം പരിശോധനയിൽ കോവിഡ് നെഗറ്റീവാകുകയും ചെയ്തിരുന്നു. ഡൽഹിയുടെ തന്നെ താരങ്ങളായ അക്‌സർ പട്ടേലും കൊൽക്കത്ത താരം നിതീഷ് റാണയും സീസണിന്റ തുടക്കത്തിൽ കോവിഡ് സ്ഥിരീകരിക്കുകയും പിന്നീട് മുക്തനായ ശേഷം ടീമിനോടൊപ്പം ചേരുകയും ചെയ്തിരുന്നു.
Adjust Story Font
16