രണ്ടാം ടി20: കരീബിയൻ മണ്ണിൽ വിജയം ആവർത്തിക്കാൻ ഇന്ത്യ; സഞ്ജു കളിക്കുമോ?
സെന്റ് കിറ്റ്‌സിലെ വാർണർ പാർക്കിൽ ഇന്ത്യൻ സമയം രാത്രി 10 മണിക്ക് മത്സരം ആരംഭിക്കും.
ഇന്ത്യ- വെസ്റ്റിൻഡീസ് രണ്ടാം ടി-20 സെന്റ് കിറ്റ്‌സിലെ വാർണർ പാർക്കിൽ ഇന്ത്യൻ സമയം രാത്രി 10 മണിക്ക് ആരംഭിക്കും. ആദ്യ കളി ജയിച്ച ഇന്ത്യ പരമ്പരയിൽ 1-0നു മുന്നിലാണ്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ തിളങ്ങിയ ഇന്ത്യക്ക് രോഹിത്തിന്റെ ക്യാപ്റ്റൻസിയും മുതൽക്കൂട്ടായി. മലയാളി താരം സംഞ്ജു സാംസൺ കെ.എൽ രാഹുലിന് പകരം ടീമിലിടം നേടിയിട്ടുണ്ടെങ്കിലും ആദ്യ മത്സരത്തിൽ അവസാന ഇലവനിൽ ഇടം നേടാനായില്ല. രണ്ടാം മത്സരത്തിലും അതേ ടീമിനെത്തന്നെ ഇറക്കിയാൽ സഞ്ജുവിന് വീണ്ടും പുറത്തിരിക്കേണ്ടി വരും.
പ്രധാന സ്‌ക്വാഡിൽ ഉൾപ്പെട്ടിരിക്കുന്ന താരങ്ങൾക്ക് പരുക്കേറ്റെങ്കിലേ സാധാരണ ഗതിയിൽ പകരം താരങ്ങൾക്ക് അവസരം ലഭിക്കാറുള്ളൂ. എന്നാൽ, ഏഷ്യാ കപ്പ്, ടി-20 ലോകകപ്പ് എന്നീ പ്രധാന ടൂർണമെന്റുകൾ മുന്നിൽ കണ്ട് ടീം ഒരുക്കുന്നതിനാൽ സഞ്ജുവിനെ പരീക്ഷിച്ചേക്കാനും ഇടയുണ്ട്. ഫോമിലേക്കെത്താത്ത ശ്രേയസിന് പകരമായിരിക്കും സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തുക. എന്നാൽ, പകരക്കാരനായി എത്തിയതിനാൽ സഞ്ജുവിന്റെ സാധ്യതകൾ വളരെ വിരളമാണെന്ന അഭിപ്രായമുള്ളവരുണ്ട്.
അശ്വിൻ, ജഡേജ, ബിഷ്‌ണോയ് എന്നീ മൂന്ന് സ്പിൻ ഓപ്ഷനുകളുമായാണ് ഇന്ത്യ ആദ്യ കളിയിൽ ഇറങ്ങിയത്. ഇവരിൽ ബിഷ്‌ണോയിയെയോ അശ്വിനെയോ പുറത്തിരുത്തി അക്‌സർ പട്ടേൽ കളിച്ചേക്കും. എന്നാൽ, ആദ്യ കളിയിൽ ഇരു താരങ്ങളും മികച്ച പ്രകടനം നടത്തിയതിനാൽ ഇവരെ ടീമിൽ നിലനിർത്താനും സാധ്യതയുണ്ട്. സൂര്യകുമാർ യാദവിനെ ഓപ്പണറായി പരീക്ഷിച്ചത് വിജയിച്ചില്ലെങ്കിലും ഇന്നത്തെ കളിയിൽ അതിനു മാറ്റമുണ്ടായേക്കില്ല.
ഇന്ത്യയോട് തുടര്‍ച്ചയായ നാല് മത്സരങ്ങള്‍ തോറ്റതിന്റെ നാണക്കേടിലാണ് വെസ്റ്റ് ഇന്‍ഡീസ്. ഏകദിന പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളിലും പരാജയപ്പെട്ട വിന്‍ഡീസ് ആദ്യ ട്വന്റി 20യിലും അടിയറവ് പറഞ്ഞു. ഇന്നത്തെ മത്സരം ജയിച്ച് നാണക്കേട് മാറ്റാനുള്ള ഒരുക്കത്തിലാണ് വിൻഡീസ്.
Adjust Story Font
16