ടി20 ലോകകപ്പ് കഴിഞ്ഞു: ഇനി ന്യൂസിലാൻഡിനെതിരെ, ഇന്ത്യ ഒരുങ്ങി
മൂന്ന് വീതം ടി20യും ഏകദിനവും അടങ്ങുന്നതാണ് പരമ്പര. ഒന്നാം ടി20 വെള്ളിയാഴ്ച വെല്ലിങ്ടണിലാണ്.
വെല്ലിങ്ടണ്‍: ടി20 ലോകകപ്പ് ആരവങ്ങള്‍ അവസാനിച്ചു. ഇനി ദ്വിരാഷ്ട്ര പരമ്പരകളുമായി മുന്നോട്ടുപോകുകയാണ് ടീമുകള്‍. വെള്ളിയാഴ്ച ഇന്ത്യയുടെ ന്യൂസിലാന്‍ഡ് പരമ്പര ആരംഭിക്കുകയാണ്. ടി20യോടെയാണ് തുടക്കം.
ടി20ക്ക് മുമ്പുള്ള ഇന്ത്യയുടെ ആദ്യ പരിശീലന സെഷന്‍ പൂര്‍ത്തിയാക്കി. സഞ്ജു സാംസണ്‍ അടക്കമുള്ള താരങ്ങള്‍ പരിശീലനത്തിന് ഇറങ്ങിയപ്പോള്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തായിരുന്നു ഏറ്റവും ശ്രദ്ധേയം. മോശം ഫോമിലുള്ള റിഷഭിനൊപ്പം പരിശീലകന്‍ വിവിഎസ് ലക്ഷ്‌മണ്‍ ഏറെ നേരം നെറ്റ്സില്‍ ചിലവഴിച്ചു. ടി20 ലോകകപ്പില്‍ വന്‍ പരാജയമായിരുന്നു പന്ത്. ലഭിച്ച അവസരങ്ങളൊന്നും മുതലാക്കാന്‍ പന്തിനായിരുന്നില്ല.
ഹാര്‍ദിക് പാണ്ഡ്യ നയിക്കുന്ന ഇന്ത്യന്‍ ടീം മൂന്ന് മണിക്കൂറോളമാണ് പരിശീലനം നടത്തിയത്. ഇതിന്റെ ചിത്രങ്ങള്‍ ബിസിസിഐ മൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചു. മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്‍റെ അസാന്നിധ്യത്തില്‍ ദേശീയ ക്രിക്കറ്റ് അക്കാഡമി തലവന്‍ വിവിഎസ് ലക്ഷ്‍മണാണ് ഇന്ത്യയെ പരിശീലിപ്പിക്കുന്നത്. മുതിര്‍ന്ന താരങ്ങള്‍ക്കൊപ്പം ദ്രാവിഡിനും വിശ്രമം അനുവദിക്കുകയായിരുന്നു.
മൂന്ന് വീതം ടി20യും ഏകദിനവും അടങ്ങുന്നതാണ് പരമ്പര. ഒന്നാം ടി20 വെള്ളിയാഴ്ച വെല്ലിങ്ടണിലാണ്. ഏകദിന-ടി20 പരമ്പരയിൽ നിന്ന് മാർട്ടിൻ ഗപ്റ്റിൽ, ട്രെൻഡ് ബോൾട്ട് എന്നിവരെ ഒഴിവാക്കിയാണ് ന്യൂസിലാൻഡ് ടീം പ്രഖ്യാപിച്ചത്. ന്യൂസിലാന്‍ഡ് ക്രിക്കറ്റുമായുള്ള കരാറിൽ നിന്ന് ഒഴിവാകാനുള്ള ബോൾട്ടിന്റെ തീരുമാനമാണ് അദ്ദേഹത്തെ പരിഗണിക്കാതിരുന്നത്. അതേസമയം മോശം ഫോമാണ് ഗപ്റ്റിലിന് വിനയായത്.
Adjust Story Font
16