Quantcast

ഹലാല്‍ സാക്ഷ്യപത്രം നിരോധിക്കണമെന്ന് സ്വദേശി ജാഗരണ്‍ മഞ്ച്

ഇസ്‍ലാമിക രാഷ്ട്രങ്ങളിലേക്ക് ഭക്ഷണസാധനങ്ങള്‍ കയറ്റി അയ്ക്കുമ്പോള്‍ ഹലാല്‍ സാക്ഷ്യപത്രം അനുവര്‍ത്തിക്കുന്നത് ആ രാജ്യത്തിലെ മതഭരണകൂടത്തിന്റെ നിര്‍ബ്ബന്ധങ്ങള്‍ മൂലമാണ്

MediaOne Logo

  • Published:

    10 Jan 2021 1:32 PM GMT

ഹലാല്‍  സാക്ഷ്യപത്രം നിരോധിക്കണമെന്ന് സ്വദേശി ജാഗരണ്‍ മഞ്ച്
X

തിരുവനന്തപുരം: മതാധിഷ്ഠിത സമാന്തര ഉത്പന്ന ഗുണനിലവാര സാക്ഷ്യപത്രം നിരോധിക്കണമെന്ന് സ്വദേശി ജാഗരണ്‍ മഞ്ച്. മത വിശ്വാസത്തിന്റെ പേരില്‍ ഗുണ നിലവാരം പരിശോധിക്കുന്നതും സാക്ഷ്യപത്രം നല്‍കുന്നതും വിപണനം നടത്തുന്നതും നിരോധിക്കാന്‍ നിയമ നിര്‍മ്മാണം നടത്തണമെന്ന് സ്വദേശി ജാഗരണ്‍ മഞ്ച് സംസ്ഥാന സമ്മേളനം പാസ്സാക്കിയ പ്രമേയത്തില്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

വിഭിന്ന വിഭാഗങ്ങള്‍ വിഭിന്ന രീതിയില്‍ ഉത്പന്ന വിപണന സംവിധാനങ്ങള്‍ കൊണ്ടു വരുന്നത് ഭരണഘടന വിരുദ്ധമാണ്. രാജ്യത്തിന്റെ അഖണ്ഡതയ്ക്കും സ്വദേശി സ്വാശ്രയത്വം എന്ന ആശയത്തിനും ഭീഷണിയാണ്.

ഇസ്‍ലാമിക രാഷ്ട്രങ്ങളിലേക്ക് ഭക്ഷണസാധനങ്ങള്‍ കയറ്റി അയ്ക്കുമ്പോള്‍ ഹലാല്‍ സാക്ഷ്യപത്രം അനുവര്‍ത്തിക്കുന്നത് ആ രാജ്യത്തിലെ മതഭരണകൂടത്തിന്റെ നിര്‍ബ്ബന്ധങ്ങള്‍ മൂലമാണ്. അതേ അവസ്ഥ ഭാരതത്തില്‍ വേണമെന്നത് രാജ്യത്തിനുള്ളില്‍ സമാന്തര സംവിധാനങ്ങള്‍ ഉണ്ടാകുന്നതിനു തുല്യമാണ്.

സ്വദേശി വസ്തുക്കള്‍ വിപണനം നടത്തുന്നവര്‍ക്ക് വിവിധ രീതിയിലുള്ള സാക്ഷ്യപത്രങ്ങള്‍ ഉണ്ടാകുന്നത് വൈദേശിക സംവിധാനങ്ങളിലേക്കുള്ള പരിവര്‍ത്തനമായി കാണേണ്ടിവരും. നാട്ടിലെ ഉല്പന്നങ്ങള്‍ ഒരു വിഭാഗത്തിന വിദേശി ആവുന്നത് സ്വീകാര്യമായ നടപടിയല്ല. ഒരേ നിയമപ്രകാരം നിര്‍മ്മിക്കുന്ന ഭക്ഷ്യവസ്തുക്കളെ ശ്രേഷ്ഠത നല്‍കി മതാധിഷ്ഠിതമാക്കുന്നത് ്അംഗീകരിക്കുവാനാവില്ല,

ഹലാല്‍ സാക്ഷ്യപത്രം ലഭിക്കുന്നതിന് ഉത്പന്ന നിര്‍മ്മാതാക്കള്‍ മുസ്‍ലിംകളായിരിക്കണമെന്നും മറ്റും വ്യവസ്ഥ ചെയ്യുന്നതും രാഷ്ട്ര ഹിതത്തിനു എതിരാണ്. ബിസിനസ് നടത്തുന്നതിന് ഹലാല്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുവാന്‍ ആളുകള്‍ നിര്‍ബന്ധിതരാകും. മുസ്‍ലിംകള്‍ അല്ലാത്തവര്‍ തയാറാക്കിയ ഭക്ഷണം മുസ്‍ലിംകള്‍ കഴിക്കാന്‍ പാടില്ലെന്ന അവകാശ വാദത്തെ തൊട്ടുകൂടായ്മയുടെ മറ്റൊരു രൂപമായി കാണണം. പ്രമേയത്തില്‍ പറയുന്നു.

ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ജി മാധവന്‍ നായര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ദേശീയ സംയോജകന്‍ സുന്ദരം രാമാമൃതം അധ്യക്ഷം വഹിച്ചു. ആര്‍.എസ്.എസ് പ്രാന്ത പ്രചാരക് പി എന്‍ ഹരികൃഷ്ണ കുമാര്‍ മുഖ്യഭാഷണം നടത്തി.

സംസ്ഥാന സംയോജകന്‍ എം.ആര്‍ രഞ്ജിത് കാര്‍ത്തികേയന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അനില്‍ ഐക്കര, കെ ഭാഗ്യനാഥ്, കൃഷ്ണ കുമാര്‍, വര്‍ഗീസ് തൊടുപറമ്പില്‍, ശ്രീജിത്ത് ഒ.എം, മിഥുന്‍ ഗോപിനാഥ്, രവീന്ദ്രനാഥ് കലാദര്‍പ്പണം തുടങ്ങിയവര്‍ സംസാരിച്ചു.

TAGS :

Next Story