പ്രവാസികളുടെ മടക്കയാത്ര; കേന്ദ്ര പ്രഖ്യാപനം പ്രവാസ ലോകത്ത് ആശ്വാസമാകുന്നു
എന്നാൽ മടക്കയാത്രാ നിരക്ക് പ്രവാസികൾ തന്നെ വഹിക്കണമെന്ന നിലപാട് തിരുത്തണമെന്ന ആവശ്യമാണ് പ്രവാസികൾ ഉന്നയിക്കുന്നത്.
വ്യാഴാഴ്ച മുതൽ പ്രവാസികളുടെ മടക്കയാത്ര ആരംഭിക്കുമെന്ന കേന്ദ്ര പ്രഖ്യാപനത്തില്‍ പ്രവാസലോകത്ത് ആശ്വാസം. എന്നാൽ മടക്കയാത്രാ നിരക്ക് പ്രവാസികൾ തന്നെ വഹിക്കണമെന്ന നിലപാട് തിരുത്തണമെന്ന ആവശ്യമാണ് പ്രവാസികൾ ഉന്നയിക്കുന്നത്. യാത്ര പുറപ്പെടുന്നവരുടെ കോവിഡ് ടെസ്റ്റ് സംബന്ധിച്ച നടപടിക്രമത്തിലും കൂടുതൽ വ്യക്തത വേണ്ടി വരും.
ശക്തമായ സമ്മർദത്തിനൊടുവിലാണ് പ്രവാസികളെ ഘട്ടംഘട്ടമായി മടക്കി കൊണ്ടു പോകാനുള്ള തീരുമാനം. ഗർഭിണികൾ, അടിയന്തര ചികിത്സ ആവശ്യമുളള രോഗികൾ എന്നിവർക്കായിരിക്കും മുൻഗണന. തൊഴിൽ നഷ്ടപ്പെട്ട് ലേബർ ക്യാമ്പുകളിൽ തങ്ങുന്നവരെ കപ്പൽ മാർഗം കൊണ്ടുപോകാനും നീക്കമുണ്ടെന്നറിയുന്നു. മറ്റു പല രാജ്യങ്ങളും സ്വന്തം പൗരൻമാരെ തിരികെ കൊണ്ടു പോയിട്ടും ഇന്ത്യ കുറ്റകരമായ നിസ്സംഗത പുലർത്തുകയായിരുന്നു. ആ നിലക്ക് പുതിയ പ്രഖ്യാപനത്തെ പ്രവാസികൾ സ്വാഗതം ചെയ്യുകയാണ്.
അതേസമയം ടിക്കറ്റ് ചെലവുകൾ പ്രവാസികൾ തന്നെ വഹിക്കണമെന്ന നയം തിരുത്തണമെന്ന് വിവിധ പ്രവാസി കൂട്ടായ്മകളും സാമൂഹിക പ്രവർത്തകരും ആവശ്യപ്പെട്ടു.
Adjust Story Font
16