ഒറ്റയ്ക്കുള്ള ഈ ജീവിതം മടുത്തു; ടാങ്കില്‍ തലയിട്ടിടിച്ച് കൊലയാളി തിമിംഗിലം: കടലിലേക്ക് തിരിച്ചയക്കൂ എന്ന് മൃഗസ്നേഹികള്‍
ഏകാന്തതയില്‍ കഴിയുന്ന ഒരു കൊലയാളി തിമിംഗിലം ലോകത്തെയാകെ സങ്കടത്തിലാഴ്ത്തിക്കൊണ്ടിരിക്കുകയാണ്
കാനഡ: സ്വന്തം വീടും നാടും വിട്ടു മറ്റൊരു സ്ഥലത്തേക്ക് പലായനം ചെയ്യുക...മനുഷ്യര്‍ക്കായാലും മൃഗങ്ങള്‍ക്കായാലും അത് വേദന നിറഞ്ഞൊരു കാലമാണ്. പുതിയ സാഹചര്യങ്ങളോട് പൊരുത്തപ്പെടാന്‍ നാളുകളെടുക്കും. ചിലര്‍ യോജിക്കാനാകാതെ ദുഃഖത്തില്‍ കഴിയും. മൃഗങ്ങളെയും പക്ഷികളെയും കൂട്ടിലടക്കുമ്പോഴും അതേ വേദന തന്നെയാണ് അവരും അനുഭവിക്കുന്നത്.. ഒറ്റപ്പെടല്‍...അതു മനുഷ്യനെയും മൃഗങ്ങളെയും ഒരുപോലെ വേദനിപ്പിക്കും. അത്തരത്തില്‍ ഏകാന്തതയില്‍ കഴിയുന്ന ഒരു കൊലയാളി തിമിംഗിലം ലോകത്തെയാകെ സങ്കടത്തിലാഴ്ത്തിക്കൊണ്ടിരിക്കുകയാണ്.
'ലോകത്തെ ഏറ്റവും ഏകാന്തത അനുഭവിക്കുന്ന തിമിംഗിലം' എന്നറിയപ്പെട്ട കൊലയാളി തിമിംഗിലം ഇതിന് മുൻപും വാർത്തകളിൽ നിറഞ്ഞിട്ടുണ്ട്. കിസ്ക എന്നാണ് ഈ തിമിംഗിലത്തിന്‍റെ പേര്. നയാഗ്ര വെള്ളച്ചാട്ടത്തിലെ മറൈൻലാൻഡ് പാർക്കിലെ ഒരു ടാങ്കിലാണ് കിസ്ക ആരുമില്ലാതെ ചുറ്റിത്തിരിയുന്നത്. ഏകാന്തത കിസ്കയുടെ മാനസികാരോഗ്യത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. ചില സമയങ്ങളില്‍ നിരാശ ബാധിച്ചപ്പോലെ ടാങ്കിന്‍റെ ഭിത്തിയില്‍ തലയിട്ട് ഇടിക്കുന്ന കിസ്കയെ കാണാം. ഇതിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. ജൂണില്‍ എടുത്തതാണ് ഈ വീഡിയോ എന്നാണ് റിപ്പോര്‍ട്ട്.
1979ൽ ഐസ്‌ലാൻഡിക് കടലിൽ നിന്നാണ് കിസ്കയെ പിടികൂടിയത്. അതിനുശേഷം അവൾ തടവിലാണ്. 45 വയസുണ്ട് ഇപ്പോള്‍ കിസ്കക്ക്. അഞ്ചു മക്കളും സുഹൃത്തുക്കളും ഇല്ലാതായതോടെ അവള്‍ തനിച്ചായി. ജീവികളെ തടവില്‍ പാര്‍പ്പിക്കുന്നതിനെതിരെ പ്രവര്‍ത്തിക്കുന്ന ഫില്‍ ഡെമേഴ്സ് എന്ന ആക്ടിവിസ്റ്റ് പകര്‍ത്തിയ ദൃശ്യങ്ങള്‍ വിദഗ്ധര്‍ക്കിടയില്‍ ആശങ്ക ഉയര്‍ത്തിയിരുന്നു. കാരണം, അത് കിസ്‌ക ദുരിതത്തിലാണ് എന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങളായിരുന്നു. അവളുടെ മാനസികവും ശാരീരികവുമായ ആരോഗ്യം വഷളായിക്കൊണ്ടിരിക്കുന്നുവെന്നാണ് ഫില്‍ ഡെമേഴ്‌സ് പറഞ്ഞത്. അവളെ അവിടെ പാര്‍പ്പിച്ചിരിക്കുന്നവര്‍ അതിനെ കുറിച്ച് ഗൗരവമായി എടുക്കുന്നില്ല എന്നും കിസ്കയെ അവരുടെ പ്രോപ്പര്‍ട്ടിയായിട്ടാണ് അവര്‍ കണക്കാക്കുന്നത് എന്നും ഡെമേഴ്‌സ് ആരോപിക്കുന്നു.''വീഡിയോയിൽ കാണുന്നത് പോലെ, അവൾ തന്‍റെ കുളത്തിന് ചുറ്റും അതേ രീതിയിൽ ആവർത്തിച്ച് നീന്തുന്നു. കിസ്കയെ സംബന്ധിച്ചിടത്തോളം അവളുടെ ഒറ്റപ്പെടൽ പീഡനമാണ്'' ഫില്‍ ഡെമേഴ്‌സ് പറയുന്നു.
Adjust Story Font
16