Quantcast
MediaOne Logo

സിദ്ദിഹ പി എസ്

Published: 24 March 2022 6:36 AM GMT

കളർപെൻസിൽ

| കവിത

കളർപെൻസിൽ
X
Listen to this Article

നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു വരുമ്പോൾ

കൂർപ്പിച്ച കളർപെൻസിലുകൾ വാരിപ്പിടിച്ചു

സൂര്യൻ

ബസിൻ ജനാലയ്ക്കൽ ഉറങ്ങുന്ന

എന്റെ കണ്ണിൽ കുത്തും


റെറ്റിന വലിച്ചിട്ടു വരയ്ക്കാൻ തുടങ്ങും


തലങ്ങും വിലങ്ങും ചീറുന്ന കുറുമ്പൻ വരകളിൽ

ഒരു പാലം തെളിയും


സിംഹം കിണറ്റിലേക്കെന്ന പോലെ

അവിടുന്നെത്തി നോക്കിയാൽ പുഴയില്ല

പാലത്തിനു താഴെ വേറൊരു പാലം

അതിനും താഴെ

കറുത്ത കാനൽപ്പുഴറോഡ്


കുന്തമുനപോലുയരുന്ന നഗരക്കെട്ടിടങ്ങൾ

കുത്തിവരകൾക്കിടയിൽ

എല്ലുന്തിയ നെഞ്ചിൻകൂടുകൾ

നേർത്ത മിടിപ്പുകൾ


ആദിത്യാ,

ഒരു പുഴക്കുളിരു വരയ്ക്ക്,

കണ്ണ് പുകയുന്നു

ഇരുവശത്തും പീലി നിവർത്തുന്ന തെങ്ങിനെ,

നീ ഒളിച്ചും പാത്തും വരുന്ന മലയിടുക്കുകളെ


ഇല്ല

ഒളിച്ചു കളിക്കാവുന്ന മലകളെ ഞാൻ കാണാറേയില്ല

കുളിമുറിയിൽ നിന്നുടുക്കാതെ വരുമ്പോലെ

പാഞ്ഞൊരു വരത്താണ്


പിന്നെ

പുഴയോ

കുളിരോ

അതെങ്ങനിരിക്കും?


തിരശീലവലിച്ചിട്ട്

രാത്രിയുടെ

ചായ-ചമയങ്ങളറ്റ

ഗൃഹാതുരതയിൽ

പഴയൊരു പാട്ടുവന്നെന്റെ

കണ്ണ് തുന്നുന്നു


പൊതിഞ്ഞു കെട്ടിയവർ

അടുത്ത് വന്നിരിക്കുന്നു

കളഞ്ഞു പോയ

കുളിരു കൊണ്ട് ചേർന്നിരിക്കുന്നു

മണ്ണിനടിയിൽ ഇപ്പഴും പുഴയുണ്ടെന്നു,

കുഴിച്ചു മൂടിയ കുന്നുകളുണ്ടെന്നു

ഉടൽ മുറിഞ്ഞ വേരിലും

ഊഞ്ഞാലാടാമെന്നു

കൊതിപ്പിക്കുന്നു!







TAGS :