Quantcast
MediaOne Logo

റീന വി.ആർ

Published: 24 Jun 2022 9:08 AM GMT

'വയലന്‍സ് വയലന്‍സ് വയലന്‍സ്, ഐ ഡോണ്ട് ലൈക്ക് ഇറ്റ്! ബട്ട് വയലന്‍സ് ലൈക്ക് മി!'

ഒരാള്‍ 'നോ' പറയുമ്പോള്‍ അത് അംഗീകരിക്കാന്‍ കുട്ടികളെ പഠിപ്പിക്കണം. അപരനുമായി ബന്ധപ്പെട്ട ജീവിതത്തിലെ ഏത് കാര്യത്തിനും അവരുടെ സമ്മതം ആവശ്യമാണെന്ന ബോധം ചെറുപ്പം മുതല്‍ കുട്ടികള്‍ക്ക് പകര്‍ന്നുനല്‍കണം.

വയലന്‍സ് വയലന്‍സ് വയലന്‍സ്, ഐ ഡോണ്ട് ലൈക്ക് ഇറ്റ്! ബട്ട് വയലന്‍സ് ലൈക്ക് മി!
X
Listen to this Article

'Violence..Violence..Violence! I don't like it. I avoid, but, violence likes me!' KGF എന്ന ഹിറ്റ് സിനിമയിലെ ഈ മാസ്സ് ഡയലോഗ് കേട്ടു കൈയ്യടിച്ചവരാണ് നമ്മള്‍. പക്ഷേ, ഇത് ജീവിതത്തില്‍ ആയാലോ? ദിനംപ്രതി വാര്‍ത്താ മാധ്യമങ്ങളിലൂടെ നാം കാണുകയും കേള്‍ക്കുകയും ചെയ്യുന്നതാണ് പലതരം അക്രമങ്ങള്‍. അനുദിനം ഇത്തരം അക്രമങ്ങള്‍ വര്‍ധിച്ചുവരികയുമാണ്. ശാന്തമായൊഴുകിയിരുന്ന സമൂഹത്തിന് എവിടെയാണ് വഴിതെറ്റിയത്?

അക്രമം എന്നത് ലോകമെമ്പാടും നടക്കുന്ന താരതമ്യേന സാധാരണമായ ഒരു തരം മനുഷ്യ സ്വഭാവമാണ്. പക്ഷേ, ഇന്നതിന്റെ രൂപവും ഭാവവും മാറിയിരിക്കുന്നു. അക്രമാസക്തരാകുന്നവര്‍ക്ക് പ്രായഭേദമില്ലെങ്കിലും കൗമാരക്കാരും യുവാക്കളും ആണ് അതില്‍ മുന്‍പന്തിയില്‍. ശിശുക്കള്‍ മുതല്‍ പ്രായമായവര്‍ വരെ ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും ഉള്ള ആളുകളെ ഇത് ബാധിക്കുകയും ശാരീരികവും മാനസികവും വൈകാരികവും സാമ്പത്തികവുമായ പ്രശ്‌നങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു. അതിനാല്‍ തന്നെ ഇതൊരു ഗുരുതര പൊതുജനാരോഗ്യ പ്രശ്‌നമായി മാറിയിരിക്കുന്നു.


അക്രമങ്ങള്‍ പല തരത്തില്‍ ഉണ്ട്. പ്രതികരണാത്മകമോ വൈകാരികമോ ആയ അക്രമത്തില്‍ സാധാരണ കോപത്തിന്റെ പ്രകടനമാണ് ഉണ്ടാകാറുള്ളത്. ആരെയെങ്കിലും വേദനിപ്പിക്കാനുള്ള ശത്രുതാപരമായ ആഗ്രഹമോ ഏതെങ്കിലും പ്രകോപനത്തോടുള്ള പ്രതികരണമോ ആയും ആക്രമണ സ്വഭാവം ഉണ്ടാകും. പ്രതിഫലം പ്രതീക്ഷിച്ചും അക്രമങ്ങള്‍ നടത്താറുണ്ട്. അക്രമങ്ങള്‍ അസുത്രിതമോ അല്ലാത്തവയോ ആകാം. ഒരാള്‍ സ്വയം ഒരു അക്രമം ചെയ്യുമ്പോഴും സംഘം ചേര്‍ന്ന് ചെയ്യുമ്പോഴും ഒരാളില്‍ ഉണ്ടാകുന്ന ശരീരിക -മാനസിക മാറ്റങ്ങള്‍ വ്യത്യസ്തമായിരിക്കും.

അക്രമത്തിന് ഇരയാകുന്നവരിലും സാക്ഷിയാകുന്നവരിലും പലതരം പ്രതിഫലനങ്ങള്‍ സൃഷ്ടിക്കപ്പെടാറുണ്ട്. ശാരീരികമായും മാനസികമായും ഇത് മുറിവേല്‍പ്പിക്കും. പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ്സ് ഡിസോര്‍ഡര്‍, ഡിസോസിയേറ്റീവ് ഐഡന്റിറ്റി ഡിസോര്‍ഡര്‍, ബോര്‍ഡര്‍ലൈന്‍ പേഴ്സണാലിറ്റി ഡിസോര്‍ഡര്‍ എന്നിവയുള്‍പ്പെടെ നിരവധി മാനസിക വൈകല്യങ്ങള്‍ ഇതുമായി ബന്ധപ്പെട്ടതാണ്. വിഷാദം, ഉത്കണ്ഠ, മൂഡ് സ്വിംഗ് എന്നിവ പോലുള്ള മറ്റ് മാനസിക ലക്ഷണങ്ങള്‍ അക്രമത്തിന് ഇരയായവരില്‍ സാധാരണമാണ്.

ഒരാള്‍ അക്രമകാരി ആകുന്നതിന് പല കാരണങ്ങള്‍ ഉണ്ടാകാം. അക്രമാസക്തനായ വ്യക്തിയുടെ സാമൂഹിക -സാംസ്‌കാരിക-സാമ്പത്തിക ചുറ്റുപാടുകള്‍, impulsive ആയ പെരുമാറ്റരീതി, ജനിതക പ്രത്യേകതകള്‍, ന്യൂറോകെമിക്കല്‍ ഘടകങ്ങള്‍ (ഉയര്‍ന്ന ടെസ്റ്റോസ്റ്റിറോണ്‍ അളവ് പോലെ), വ്യക്തിത്വ സവിശേഷതകള്‍ (ഉദാ: മറ്റുള്ളവരോടുള്ള സഹാനുഭൂതിയുടെ അഭാവം), കാര്യങ്ങള്‍ മനസ്സിലാക്കുന്നതിലെ ശേഷിക്കുറവ് (കോഗ്‌നിറ്റീവ് ഇഷ്യൂസ്), കുട്ടിക്കാലത്തുണ്ടാകുന്ന ട്രോമകള്‍ അല്ലെങ്കില്‍ അവഗണന, തെറ്റായ പേരന്റ്ിംഗ് രീതികള്‍... തുടങ്ങിയവ അക്രമത്തിന് കാരണമായേക്കാവുന്ന തരത്തില്‍ ഒരു വ്യക്തിക്കുള്ളില്‍ ഉണ്ടാകാനിടയുള്ള ഘടകങ്ങളാണ്.


കുട്ടികളിലാണ് അക്രമത്തിന്റെ പ്രത്യാഘാതങ്ങള്‍ കൂടുതലായി കണ്ടുവരുന്നത്. അക്രമം അനുഭവിക്കുകയോ അതിന് സാക്ഷിയാകുകയോ ചെയ്യുന്നവര്‍ക്ക് ഉത്കണ്ഠ, വിഷാദം, അരക്ഷിതാവസ്ഥ, കോപം, കോപം നിയന്ത്രിക്കാനുള്ള കഴിവില്ലായ്മ, മോശം സാമൂഹിക കഴിവുകള്‍, നുണ പറയല്‍, കൃത്രിമ പെരുമാറ്റം, ആവേശം, സഹാനുഭൂതിയുടെ അഭാവം എന്നിവയുള്‍പ്പെടെ വിവിധ പ്രശ്‌നങ്ങള്‍ ഉണ്ടാകാം. ചില കുട്ടികള്‍ അക്രമത്തോട് ആന്തരികമായാണ് പ്രതികരിക്കുക. അവരിലാണ് ഒറ്റപ്പെടല്‍, അരക്ഷിതാവസ്ഥ, ഉത്കണ്ഠ, വിഷാദം പോലുള്ളവ പ്രകടമാകുന്നത്. ബാഹ്യമായി പ്രതികരിക്കുന്നവരില്‍ ദേഷ്യം തോന്നുക, സാമൂഹ്യവിരുദ്ധമായി പെരുമാറുക തുടങ്ങിയ രീതികള്‍ വരെ കണ്ടേക്കാം. അക്രമത്തിന്റെ ചില പ്രത്യാഘാതങ്ങള്‍ കുട്ടിക്കാലത്ത് തന്നെ പ്രകടമാകുമെങ്കിലും, മറ്റുള്ളവ പ്രായപൂര്‍ത്തിയാകുന്നതുവരെ പ്രകടിപ്പിക്കണമെന്നില്ല.

അക്രമവുമായി സമ്പര്‍ക്കം പുലര്‍ത്തുന്നത് കുട്ടികളില്‍ അക്രമ സ്വഭാവം വര്‍ധിപ്പിക്കും. കുട്ടികള്‍ പലപ്പോഴും അക്രമാസക്തമായ പെരുമാറ്റങ്ങള്‍ അനുകരിക്കാറുമുണ്ട്. പ്രത്യേകിച്ചും ആ പ്രവൃത്തികള്‍ വിശ്വസ്തരായ മുതിര്‍ന്നവരാണ് ചെയ്യുന്നതെങ്കില്‍. ടെലിവിഷനിലും മറ്റ് മാധ്യമങ്ങളിലും കാണിന്ന അക്രമങ്ങളും അവര്‍ അനുകരിക്കാറുണ്ട്.

അക്രമാസക്തമായി പെരുമാറാനുള്ള പ്രവണത കുട്ടിക്കാലത്തുതന്നെ കാണിച്ചു തുടങ്ങും. അതിനാല്‍ ഇവക്കെതിരായ പ്രതിരോധവും കുട്ടികാലം മുതല്‍ തന്നെ തുടങ്ങണം. അതിജീവിക്കുന്നവരെ ശ്രദ്ധിക്കുകയും വിശ്വസിക്കുകയും ചെയ്യുക എന്നത് അതില്‍ സുപ്രധാനമാണ്. കുട്ടികള്‍ക്കു സ്‌കൂള്‍ തലം മുതല്‍ അക്രമം എന്ന സാമൂഹിക വിപത്തിനെ കുറിച്ചും അവ തടയേണ്ടുന്ന മാര്‍ഗങ്ങളെ കുറിച്ചും ഉള്ള ബോധവത്കരണം നടത്തണം. ഒരാള്‍ 'നോ' പറയുമ്പോള്‍ അത് അംഗീകരിക്കാന്‍ അവരെ പഠിപ്പിക്കണം. അപരനുമായി ബന്ധപ്പെട്ട ജീവിതത്തിലെ ഏത് കാര്യത്തിനും അവരുടെ സമ്മതം ആവശ്യമാണെന്ന ബോധം ചെറുപ്പം മുതല്‍ കുട്ടികള്‍ക്ക് പകര്‍ന്നുനല്‍കേണ്ടതുണ്ട്.

കുട്ടികളില്‍ ഇടയ്ക്കിടെയുള്ള പൊട്ടിത്തെറികള്‍ സാധാരണമാണെങ്കിലും വീട്ടില്‍ പാലിക്കേണ്ട നിയമങ്ങള്‍ അവരെ പഠിപ്പിക്കണം. കുട്ടികള്‍ ഒരു പ്രധാന നിയമം ലംഘിക്കുമ്പോഴെല്ലാം, അവര്‍ എന്താണ് തെറ്റ് ചെയ്തതെന്ന് കൃത്യമായി മനസ്സിലാക്കാന്‍ അവരെ ഉടനടി ശാസിക്കണം. വീടിന്റെ ഒരു പ്രത്യേക ഭാഗം punishment ഏരിയ ആയി സജ്ജീകരിക്കാം. കുട്ടികള്‍/മുതിര്‍ന്നവര്‍ തെറ്റുചെയ്യുമ്പോഴേല്ലാം punishmetn ആയി ഈ ഏരിയയില്‍ ഇരുത്താവുന്നതാണ്. തെറ്റുകള്‍ ചെയ്യുമ്പോള്‍ കുട്ടികളെ ഭീഷണിപ്പെടുത്താതെ നെഗറ്റീവ് reinforcement കൊടുക്കാം. ദേഷ്യം വരുമ്പോള്‍ അക്രമാസക്തരാകാതെ ആരോഗ്യകരമായി പ്രതികരിക്കാനുള്ള മറ്റ് വഴികള്‍ കുട്ടിയെ പഠിപ്പിക്കുക. ദേഷ്യപ്പെട്ട് ആക്രമിക്കുന്നതിനു പകരം ദൃഢമായ സ്വരത്തില്‍ 'ഇല്ല' എന്ന് പറയാന്‍ കുട്ടിയെ പഠിപ്പിക്കാം. ഉചിതമായ പെരുമാറ്റത്തിന് കുട്ടിയെ അഭിനന്ദിക്കുക, ടൈം-ഔട്ടുകള്‍ പരീക്ഷിക്കുക. കുട്ടിയെ ഉചിതമായ പെരുമാറ്റം പഠിപ്പിക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗം മാതാപിതാക്കളുടെ കോപം നിയന്ത്രിക്കുക എന്നതാണ്. ചില കുട്ടികളില്‍ മുതിര്‍ന്നതിനു ശേഷം ആണ് അക്രമ സ്വഭാവം പ്രകടമാകുക. ചെറിയ കുട്ടികളില്‍ കാണുന്ന Adhd (Attention-deficit/hyperactivity disorde) ശരിയായ രീതിയില്‍ ട്രീറ്റ് ചെയ്തില്ല എങ്കില്‍ ഇവര്‍ മുതിരുമ്പോള്‍ അക്രമ സ്വഭാവം കണിക്കാനുള്ള സാധ്യതകള്‍ ഏറെയാണ്.


സ്‌കൂള്‍ അധിഷ്ഠിത പ്രോഗ്രാമുകളില്‍ അധ്യാപകര്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കും കുട്ടികളില്‍ കാണുന്ന അക്രമസ്വഭാവ ലക്ഷണങ്ങള്‍ തിരിച്ചറിയുന്നതിനും ശരിയായ രീതിയില്‍ തടയുന്നതിനും ഉള്ള പരിശീലനം നല്‍കണം.

ഓരോ വ്യക്തിയും ചുറ്റുമുള്ളവരോടും സമൂഹത്തിനോടും രാജ്യത്തിനോടും പ്രതിബദ്ധതയുള്ളവരായി മാറുക എന്നതാണ് അക്രമം തടയുന്നതിനുള്ള effective സ്റ്റെപ്. നിങ്ങള്‍ ഇരയോ അക്രമത്തിന് സാക്ഷിയോ ആണെങ്കില്‍, ഉടന്‍ അത് ആരോടെങ്കിലും പറയുക. എല്ലാ അക്രമങ്ങളെയും ദുരുപയോഗങ്ങളെയും ഗൗരവമായി എടുക്കുക. ഏതെങ്കിലും തരത്തിലുള്ള അക്രമത്തിനോ ദുരുപയോഗത്തിനോ നിങ്ങള്‍ സാക്ഷ്യം വഹിക്കുകയാണെങ്കില്‍ ഇടപെടുക, അല്ലെങ്കില്‍ പ്രതികരിക്കുക. ആള്‍ക്കൂട്ടത്തെ പിന്തുടരരുത്, സമപ്രായക്കാരുടെ സമ്മര്‍ദത്തിന് വഴങ്ങരുത്. അക്രമത്തോട് ദേഷ്യത്തോടെ പ്രതികരിക്കാതിരിക്കാന്‍ ശ്രമിക്കുക. കോപം കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കും.

TAGS :