Quantcast
MediaOne Logo

ഡോ. എ.കെ. വാസു

Published: 4 April 2024 6:02 AM GMT

ആടുജീവിതം, നൂറു സിംഹാസനങ്ങള്‍: മുപ്പതു ശതമാനം നിലനിര്‍ത്തി, എഴുപതു ശതമാനം എടുത്തുമാറ്റാന്‍ ഇനി പഴുതുകളില്ല

നോവലിന്റെ ആദ്യഭാഗത്ത് ചേര്‍ത്ത വാക്യവും അഭിമുഖത്തില്‍ ചേര്‍ത്ത വാക്യവും ജയമോഹന്റെ നൂറു സിംഹാസനങ്ങള്‍ കാല്‍പനികമായ കഥയല്ല, മറിച്ച് ഇപ്പോള്‍ ജീവിച്ചിരിക്കുന്ന ഒരാളുടെ കഥയാണെന്ന് അസന്ദിഗ്ധമായി പ്രഖ്യാപിക്കുന്നു. ഇനി ഇതിലെ അനുഭവത്തില്‍ നിന്ന് മുപ്പതു ശതമാനം നിലനിര്‍ത്തി, എഴുപതു ശതമാനം എടുത്തുമാറ്റാന്‍ ജയമോഹനന് പഴുതുകള്‍ കാണുന്നില്ല. ഇക്കാര്യം ആടുജീവിതം സംബന്ധിച്ച് ബെന്യാമിന്റെ കാര്യത്തിലും ബാധകമാണ്.

ജയമോഹന്റെ നൂറു സിംഹാസനങ്ങള്‍, ബെന്യാമിന്റെ ആടുജീവിതം
X

ഞാന്‍ ഇന്നോളം നമ്പൂതിരി വിവാഹം കണ്ടിട്ടില്ല. പഠിക്കുന്ന കാലത്ത് അത്തരം കുടുംബങ്ങളിലെ ചില സുഹൃത്തുക്കള്‍ അവരുടെ കല്യാണങ്ങളിലെ ചില ആചാരങ്ങളെ കുറിച്ച് പറയുന്നത് കേട്ട് കൗതുകപ്പെട്ടിട്ടുണ്ട്. വ്യത്യസ്ത സാമൂഹ്യവിഭാങ്ങള്‍ ഒരേപ്രദേശത്ത് ജീവിക്കുമ്പോള്‍ തന്നെ അവരുടെ ആഭ്യന്തരമായ ജീവിതത്തില്‍ നിരവധി അകലങ്ങളുണ്ട്. ഒരേ നാട്ടുകാര്‍ എന്ന് പറയുന്നത് ഏകതാനമായ സ്വത്വാവസ്ഥയല്ല, പ്രബലരുടെ സ്വത്വങ്ങള്‍ മുഴച്ചു നില്‍ക്കാറുണ്ടെങ്കിലും. അതുകൊണ്ടാണ് ഭാഷാഭേദങ്ങള്‍ (ഡയലക്റ്റ്‌സ്) ഉണ്ടാകുമ്പോള്‍ പ്രാദേശികമായി മാത്രമല്ല ജാതീയമായും അത് ഉണ്ടാവുന്നത്. ഒരേ പ്രദേശത്തെ രണ്ട് സാമൂഹ്യ വിഭാഗങ്ങളുടെ ഭാഷയില്‍ പ്രകടമായ വ്യത്യാസങ്ങളുണ്ട്.

സ്വന്തമല്ലാത്ത മറ്റൊരു സാമൂഹിക വിഭാഗത്തിന്റെ ജീവിതക്രമങ്ങളെ ഫിക്ഷനിലേക്ക് കൊണ്ടുവരുമ്പോള്‍ വലിയ ഗവേഷണത്തിന്റെ ആവശ്യമുണ്ടാവുന്നത് ഈ അകലംകൊണ്ടാണ്. ഗവേഷണം നടത്തിയാല്‍ പോലും സ്വജാതിയല്ലാത്തവരോട് വിനിമയം ചെയ്യാന്‍ വിലക്കുള്ള പലതും പിന്നെയും ബാക്കിയാവും. (ഗൂഢഭാഷകള്‍ ഉദാഹരണം)

കാര്യമായി ഗവേഷണം ചെയ്യാന്‍ മെനക്കെടാതെ, കേട്ടുകേള്‍വികൊണ്ട് മാത്രം കഥയെഴുതുന്നവരുടെ കഥകളില്‍ വലിയ പാളിച്ചകള്‍ ഉണ്ടാവുമെന്ന് എഴുതുന്ന ആള്‍ക്കും കൃത്യം അറിയാം. ഈ യാഥാര്‍ഥ്യത്തെ അവര്‍ മറികടക്കുന്നത്, ഇത് എന്നോട് ഇതേ വിഭാഗത്തിലെ ഒരാള്‍ പറഞ്ഞു തന്നതാണ് എന്ന് വീണ്ടും വീണ്ടും പറഞ്ഞു കൊണ്ടായിരിക്കും. ഈ പറഞ്ഞുറപ്പിക്കല്‍ ജയമോഹന്റെ നൂറുസിംഹാസനങ്ങള്‍ എന്ന നോവലിന്റെ തുടക്കത്തിലുമുണ്ട്. മരുഭൂമിയിലെ ആടുമേക്കല്‍ ജീവിതമില്ലാത്ത ബെന്യാമിന്‍ ആടുജീവിതം എന്ന നോവലിന്റെ ആദ്യത്തിലും പിന്നീട് ടെലിവിഷനിലും ഈ അനുഭവസാക്ഷ്യം ആധാരമാക്കുന്നതും അപരിചിതമായ ലോകത്തെക്കുറിച്ചുള്ള ആവിഷ്‌കാരത്തിലെ പാളിച്ചകളെ സംബന്ധിക്കുന്ന പേടി തന്നെയാണ്.

നോവലിന്റെ ആദ്യഭാഗത്ത് ചേര്‍ത്ത വാക്യവും അഭിമുഖത്തില്‍ ചേര്‍ത്ത വാക്യവും ജയമോഹന്റെ നൂറു സിംഹാസനങ്ങള്‍ കാല്‍പനികമായ കഥയല്ല, മറിച്ച് ഇപ്പോള്‍ ജീവിച്ചിരിക്കുന്ന ഒരാളുടെ കഥയാണെന്ന് അസന്നിഗ്ധമായി പ്രഖ്യാപിക്കുന്നു. ഇനി ഇതിലെ അനുഭവത്തില്‍ നിന്ന് മുപ്പതു ശതമാനം നിലനിര്‍ത്തി, എഴുപതു ശതമാനം എടുത്തുമാറ്റാന്‍ ജയമോഹനന് പഴുതുകള്‍ കാണുന്നില്ല. ഇക്കാര്യം ആടുജീവിതം സംബന്ധിച്ച് ബെന്യാമിന്റെ കാര്യത്തിലും ബാധകമാണ്.

കാട്ടിലെ രാജാവ് സിംഹമാണെന്ന് അറിയാത്ത ജീവി ആ സിംഹം തന്നെയാണ്. സിംഹം രാജാവാണ്, പുലി മന്ത്രിയാണ്, കുറുക്കന്‍ ചതിയനാണ്, കാക്ക കൗശലക്കാരനാണ് തുടങ്ങിയവയെല്ലാം മനുഷ്യര്‍ മൃഗങ്ങള്‍ക്കുമേല്‍ ചൊരിയുന്ന ഏകപക്ഷീയമായ ഭാവനകളാണ്. അത് മനുഷ്യരുടെ മാത്രം ഭാവനയാണ്. മൃഗങ്ങള്‍ക്ക് അതില്‍ ഉത്തരവാദിത്തമില്ല. അപര മനുഷ്യരുടെ ലോകങ്ങളില്‍ അഭിജാതര്‍ അടിച്ചേല്‍പ്പിക്കുന്ന ഭാവനകളും സമാനമാണ്. സത്യവുമായി അതിന് അതിവിദൂര ബന്ധം മാത്രമാണുണ്ടാവുക.

കേരളത്തിലെ നുളയന്‍ എന്ന സാമൂഹ്യ വിഭാഗത്തിലെ മനുഷ്യര്‍ക്ക് മത്സ്യങ്ങളെ പോലെ എത്രനേരം വേണമെങ്കിലും വെള്ളത്തില്‍ മുങ്ങിക്കിടക്കാന്‍ കഴിയും എന്ന് ഒരു സായിപ്പ് എഴുതിയത് ഒരു കൃതിയില്‍ വായിച്ചത് ഓര്‍ക്കുന്നു. (ഗവേഷണത്തിനായി റഫര്‍ ചെയ്തതാണ് കൃതി, ഓര്‍ക്കുന്നില്ല) സായിപ്പ് കണ്ടത് ദൂരക്കാഴ്ച്ച മാത്രമാണ്. ഒരുപക്ഷേ തോക്കുംചൂണ്ടി നടക്കുന്ന സായിപ്പിനെ പേടിച്ച് ആ മനുഷ്യന്‍ പ്രാണരക്ഷാര്‍ഥം കായലിലെ ഏതെങ്കിലും പൊന്തക്കാട്ടില്‍ ഒളിച്ചു കാണണം. സായിപ്പ് അതിനെ 'ജലജീവിമനുഷ്യന്‍' എന്ന് തീസിസ്സാക്കി എന്നതാണ് പ്രശ്‌നം. ഇതുവഴി നുളയരെ വല്ലവരും വെള്ളത്തില്‍ മുക്കിപ്പിടിക്കാന്‍ വരെ സാധ്യതയുണ്ട്!


പലതരം കല്യാണങ്ങള്‍ മലയാള സാഹിത്യത്തില്‍ നിറഞ്ഞിട്ടുണ്ട്. ഒരു ബാല്യകാല പ്രണയത്തിന്റെ പശ്ചാത്തലത്തില്‍ മാര്‍ക്കകല്യാണത്തിന്റ സൗന്ദര്യത്മകമായ ലോകം വായനാനുഭവങ്ങളിലേക്ക് കൊണ്ടുവന്നത് ബാല്യകാലസഖിയിലൂടെ വൈക്കം മുഹമ്മദ് ബഷീറാണ്. സാമുദായികമായ നേരനുഭവത്തിന്റെ പിന്‍ബലം ആ ആവിഷ്‌കാരത്തിലുണ്ട്. ഇക്കാര്യം കൃത്യമായി നിരൂപണം നടത്തിയത് എം.പി പോളാണ്. മാര്‍ക്കകല്യാണത്തെ കുറിച്ച് ഞാന്‍ എഴുതേണ്ടി വന്നാല്‍, എന്നോട് 'നജീബ് പറഞ്ഞു' എന്ന് നിരന്തരം ആണയിടേണ്ടി വരുമായിരുന്നു എന്നുറപ്പ്.

മാധ്യമം ആഴ്ചപ്പതിപ്പില്‍ ഒരു അഭിമുഖത്തില്‍ ജയമോഹന്‍ പറയുന്നു: ' നൂറുസിംഹാസനങ്ങള്‍ വായിച്ചശേഷം അതിലെ നായകന്‍ എന്നോട് പറഞ്ഞത് എനിക്ക് ഇങ്ങനെ എന്റെ ബയോഗ്രഫി എഴുതാന്‍ പറ്റില്ല എന്നാണ്. എനിക്കൊരു ആത്മകഥ എഴുതണമെന്നുണ്ടായിരുന്നുവെന്നും ഇത് വായിച്ചശേഷം ഇനി ഒരിക്കലും എഴുതാന്‍ പാടില്ലെന്ന് തീരുമാനിച്ചതായും ഇതാണ് എഴുത്ത് എന്നും അദ്ദേഹം പറഞ്ഞു '

നോവലിന്റെ ആദ്യഭാഗത്ത് ചേര്‍ത്ത വാക്യവും അഭിമുഖത്തില്‍ ചേര്‍ത്ത വാക്യവും ജയമോഹന്റെ നൂറു സിംഹാസനങ്ങള്‍ കാല്‍പനികമായ കഥയല്ല, മറിച്ച് ഇപ്പോള്‍ ജീവിച്ചിരിക്കുന്ന ഒരാളുടെ കഥയാണെന്ന് അസന്ദിഗ്ധമായി പ്രഖ്യാപിക്കുന്നു. ഇനി ഇതിലെ അനുഭവത്തില്‍ നിന്ന് മുപ്പതു ശതമാനം നിലനിര്‍ത്തി, എഴുപതു ശതമാനം എടുത്തുമാറ്റാന്‍ ജയമോഹനന് പഴുതുകള്‍ കാണുന്നില്ല. ഇക്കാര്യം ആടുജീവിതം സംബന്ധിച്ച് ബെന്യാമിന്റെ കാര്യത്തിലും ബാധകമാണ്.


നായാടിയായ ഒരാള്‍ വാണ്ടറിങ്ങ് ജീവിതം മറികടന്ന് ഐ.എ.എസ് ഓഫീസറാവുന്നതും അയാളുടെ ഭൂതകാലം അമ്മയുടെ രൂപത്തില്‍ വന്ന് ആക്രമിക്കുന്നതുമാണ് ജയമോഹന്റെ നൂറുസിംഹാസനങ്ങള്‍ എന്ന നോവലിലെ പ്രമേയം. ഉദ്യോഗവും കസേരയുമെല്ലാം ദലിത് ഉദ്യോഗസ്ഥര്‍ക്ക് വലിയ ഭാരമാവുമെന്നാണ് ജയമോഹന്റെ കഥാകഥനം പറയുന്നത്. ഭൂതകാലാനുവങ്ങള്‍ ദലിത് ഉദ്യോഗസ്ഥരെ അസ്വസ്ഥപ്പെടുത്തുന്നു എന്ന റിങ്‌ടോണ്‍ നോവലില്‍ മുഴങ്ങുന്നുണ്ട്. ഒരു സാമൂഹിക വിഭാഗത്തെ പ്രാചീനതയില്‍ നിര്‍ത്തിക്കൊണ്ട് അറപ്പ് ഉരുട്ടിച്ചേര്‍ക്കുക എന്ന ദൗത്യമാണ് നോവല്‍ നിര്‍വഹിച്ചിട്ടുള്ളത്. ഈ നോവലിലേക്ക് അറപ്പുരുട്ടിച്ചേര്‍ക്കാന്‍ അദ്ദേഹം എഴുതിയ ചില ഭാഗങ്ങള്‍ ചേര്‍ക്കുന്നു. എന്നെങ്കിലും ഈ നോവല്‍ സിനിമയാവുകയോ കൂടുതല്‍ ചര്‍ച്ചയാവുകയോ ചെയ്താല്‍ ഈ വൃത്തികേടുകള്‍ താങ്കളുടെ ജീവിതത്തില്‍ ഉണ്ടായതാണോ എന്ന ചോദ്യം, യഥാര്‍ഥമായി ഉണ്ടെന്നു നോവലിസ്റ്റ് പറയുകയും ഇപ്പോള്‍ അദൃശ്യതയില്‍ നില്‍ക്കുന്നതുമായ ആള്‍ക്കുനേരെ ഉണ്ടാവുമെന്നുറപ്പ്.

നൂറു സിംഹാസനങ്ങളില്‍ സ്വന്തം അമ്മയും ഭാര്യയും തമ്മിലുള്ള വഴക്കിനെ സൂചിപ്പിക്കുന്ന ഭാഗം: ' സുധ അമ്മയെ കണ്ട് പേടിച്ച് അടുക്കളയിലും മുറിയിലും കയറിക്കൂടി. അമ്മ സുധയെ കണ്ടാല്‍ പാണ്ടന്‍ നായേ എന്ന് വിളിച്ചു കൂവിക്കൊണ്ട് കയ്യിലുള്ളത് എന്തായാലും അവളുടെ നേരെ വലിച്ചെറിഞ്ഞു വസ്ത്രം പൊക്കി ഗുഹ്യാവയവത്തെ കാട്ടി ചീത്തപറഞ്ഞു. കൊഞ്ഞനംകുത്തി നൃത്തം കളിച്ചുകാട്ടി '.

ഇങ്ങനെയൊക്കെ ഒരു ഫിക്ഷനില്‍ ഒരാള്‍ക്ക് എഴുതാന്‍ അവകാശമില്ലെന്ന് പറയുന്നില്ല. എന്നാല്‍, ഈ അനുഭവം ഒരുപക്ഷേ ഉണ്ടെങ്കില്‍ത്തന്നെ, സ്വകാര്യതയില്‍ മാത്രം നിര്‍ത്താന്‍ ആളുകള്‍ ആഗ്രഹിക്കുന്ന കാര്യമാണിത്. ഈ അനുഭവത്തെ ലോകത്തേക്കാകമാനം വലിച്ചെറിഞ്ഞുകൊടുക്കുക എന്നത് നീതിയല്ല.

ഇത് അനുഭവിച്ച വ്യക്തിയെ സംബന്ധിച്ചിടത്തോളം ഇത്തരം വെളിപ്പെടലുകള്‍ അയാളുടെ മനുഷ്യാന്തസിനെ ഹനിക്കുമെന്നതില്‍ സംശയമില്ല. വലിയ പൊസിഷനില്‍ നിലനില്‍ക്കുന്നതോ റിട്ടയര്‍ ചെയ്തതോ ആയ ഒരാളെ സംബന്ധിച്ചോളമത് കൂടുതല്‍ ദുരന്തമാവും. ക്രൈമുകളില്‍ ഇരയാക്കപ്പെടുന്നവര്‍ പോലും സാമൂഹിക നോട്ടങ്ങളില്‍ മരണംവരെയും, മരണാനന്തരം പോലും ഇരയാവുന്നു എന്ന അവസ്ഥ നോക്കിയാല്‍ ഇക്കാര്യം കുറച്ചുകൂടി വ്യക്തമാകും.

കിട്ടാവുന്ന അത്രയും ചെളി വാരിക്കൂട്ടി സാഹിത്യമെഴുത്തെന്ന പേരില്‍ ഒരു വ്യക്തിക്ക് നേരെയും അതുവഴി ഒരു സാമൂഹ്യ വിഭാഗത്തെയും അവഹേളിക്കുന്ന ഇതുപോലുള്ള നിരവധി അശ്ലീലസാഹിത്യ ഭാഗങ്ങള്‍ നൂറു സിംഹാസനങ്ങളില്‍ പല ഭാഗങ്ങളിലായിക്കാണാം. സമൂഹത്തെ അല്‍പംപോലും മുന്നോട്ടു നടത്താന്‍ വിടാതെ, പിന്നോട്ടടിക്കുന്ന ഇത്തരം എഴുത്തുകളെയും പൈങ്കിളി സാഹിത്യത്തിന്റെ ഗണത്തില്‍ തന്നെയാണ് പെടുത്തേണ്ടത്.

ജയമോഹന്റെ നോവലിലെ തെരുവുജീവിയായ അമ്മയെ ഐ.എ.എസ്സുകാരനായ മകന്‍ ക്രൂരമായി മര്‍ദിക്കുന്നു എന്നും എഴുതുന്നുണ്ട്. ' ഞാന്‍ ഒന്നും ചെയ്യാനില്ലാതെ, ഒറ്റ ചിന്ത പോലുമില്ലാതെ ജീപ്പില്‍ നിന്ന് ഇറങ്ങി നിന്നു. ഏലേ ക്കാപ്പ എന്ന് വിളിച്ചു കൊണ്ടു വരുന്ന അമ്മയെ കണ്ടപ്പോള്‍ എന്റെ ഉള്ളില്‍ നിന്നും എന്തോ പൊന്തി വന്നു. താഴെ കിടന്ന ഒരു ഹോസ്‌പൈപ്പിന്റെ തുണ്ട് കയ്യിലെടുത്ത് ഞാന്‍ പറഞ്ഞു. ഓടടി ... ഓടടി ... നായേ. ഇനി ഈ വീട്ടില്‍ കാലുകുത്തരുത്. ഓട് എന്ന് പുലമ്പിക്കൊണ്ട് അമ്മയെ മാറിമാറി അടിച്ചു. അമ്മ നിലത്ത് കിടന്ന് പുളഞ്ഞു നിലവിളിച്ചു... ഞാന്‍ അവരെ ചവിട്ടി. എന്നെ എസ്.ഐ പിടിച്ചു തടഞ്ഞു. അമ്മ എഴുന്നേറ്റോടി തെരുവില്‍ നിന്ന് ' ലേ കാപ്പാ നീ നാശമാ പോവേ. ചങ്കടച്ച് ചാവേ. വെള്ളപ്പന്നീ നിന്റെ രക്തം കുടിച്ച് നീ ചത്തുപോവേ. എന്ന ശാപം ഇട്ടുകൊണ്ട് മാറിലും വയറ്റിലും അടിച്ചു കരഞ്ഞു.

അരയിലെ വസ്ത്രം ഊരി എന്റെ മുന്നില്‍ എറിഞ്ഞിട്ട് നഗ്‌നയായി നിന്ന് കൊഞ്ഞണം കാട്ടി. വൃത്തികെട്ട പലതരം ആഗ്യങ്ങള്‍ കാട്ടി പുലഭ്യം പറഞ്ഞു... (പുറം 45, നൂറു സിംഹാസനങ്ങള്‍)

കിട്ടാവുന്ന അത്രയും ചെളി വാരിക്കൂട്ടി സാഹിത്യമെഴുത്തെന്ന പേരില്‍ ഒരു വ്യക്തിക്ക് നേരെയും അതുവഴി ഒരു സാമൂഹ്യ വിഭാഗത്തെയും അവഹേളിക്കുന്ന ഇതുപോലുള്ള നിരവധി അശ്ലീലസാഹിത്യ ഭാഗങ്ങള്‍ നോവലില്‍ പല ഭാഗങ്ങളിലായിക്കാണാം. സമൂഹത്തെ അല്‍പംപോലും മുന്നോട്ടു നടത്താന്‍ വിടാതെ, പിന്നോട്ടടിക്കുന്ന ഇത്തരം എഴുത്തുകളെയും പൈങ്കിളി സാഹിത്യത്തിന്റെ ഗണത്തില്‍ തന്നെയാണ് പെടുത്തേണ്ടത്. സമൂഹത്തെ നിശ്ചലതയില്‍ നിര്‍ത്തുകയോ പിന്നോട്ട് നടത്തുകയോ ചെയ്യുന്ന സാഹിത്യമാണ് പൈങ്കിളി സാഹിത്യം. (ബാംബൂ ബോയ്‌സ് പോലുള്ള സിനിമകളുടെ തിരക്കഥകളെയും പൈങ്കിളി സാഹിത്യമായി കാണാന്‍ കഴിയും.)

അമ്മയെ തല്ലിയോ? അമ്മയെ തല്ലിയപ്പോള്‍ എന്തു തോന്നി? ഭാര്യയുടെ മുമ്പില്‍ അമ്മ എത്രവട്ടം മൂത്രമൊഴിച്ചിട്ടുണ്ട്? ചെറുമകന് അമ്മ നോണ്‍വെജ് എച്ചിലാണോ വെജ് എച്ചിലാണോ കൊടുത്തത്? എവിടെനിന്നാണ് അമ്മ എച്ചില്‍ വാരിയത്? എപ്പോഴാണ് സ്വന്തം അമ്മ താങ്കളെ തുണി പൊക്കിക്കാട്ടിയത്? ഇത്തരം ചോദ്യങ്ങള്‍ ജയമോഹന്റ രക്തവും മാംസവുമായ കഥാപാത്രവും കാത്തിരിക്കുന്നുണ്ട്, ബെന്യാമിന്റെ നജീബിനോട് എന്നപോലെ.


TAGS :